Feed on
Posts
Comments

sankarasmriti cover

ശാങ്കരസ്മൃതി (ലഘുധര്‍മ്മപ്രകാശിക): എണ്ണിയാലൊടുങ്ങാത്ത മതഗ്രന്ഥങ്ങളുണ്ട് എന്നത് ഹിന്ദുമതത്തിന്റെ ഒരു പ്രത്യേകതയാണ്. ഹിന്ദുമതഗ്രന്ഥങ്ങള്‍ സാമാന്യമായി രണ്ടു വിഭാഗത്തില്‍പ്പെട്ടവയാണ്; ശ്രുതിഗ്രന്ഥങ്ങളും സ്മൃതിഗ്രന്ഥങ്ങളും. നാലു വേദങ്ങളാണ് ശ്രുതിഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്നത്. വേദങ്ങള്‍ പ്രധാനമായും പരമാര്‍ത്ഥസത്യമായ ഈശ്വരനെ പ്രതിപാദിക്കുന്നു. വേദങ്ങള്‍ അപൗരുഷേയങ്ങളാണെന്നു വിശ്വസിക്കപ്പെടുന്നു. സ്മൃതിഗ്രന്ഥങ്ങള്‍ നിരവധിയാണ്. ധര്‍മ്മാധര്‍മ്മങ്ങളാണ് ഇവയുടെ പ്രതിപാദ്യവിഷയം. അതുകൊണ്ട് ഇവ ധര്‍മ്മശാസ്ത്രം എന്നും അറിയപ്പെടുന്നു.

വിവിധ പ്രദേശങ്ങളില്‍ ഓരോരോ കാലത്ത് വ്യത്യസ്ത സ്മൃതികളെയാണ് പ്രമാണമായി ഭാരതീയര്‍ സ്വീകരിച്ചിരുന്നത്. പ്രാചീനകേരളത്തില്‍ പ്രചാരത്തിലിരുന്ന ഭാര്‍ഗ്ഗവസ്മൃതി സംഗ്രഹിച്ച് രചിക്കപ്പെട്ടതാണ് ശാങ്കരസ്മൃതി അഥവാ ലഘുധര്‍മ്മപ്രകാശിക. ഇതിന്റെ കര്‍ത്താവ് ആദിശങ്കരനാണെന്നും അതല്ല ശങ്കരനെന്നു പേരുള്ള മറ്റേതോ പണ്ഡിതനാണെന്നും ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്.

36 അദ്ധ്യായങ്ങളുള്ള ശാങ്കരസ്മൃതിയുടെ പന്ത്രണ്ട് അദ്ധ്യായങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളു. തൃശ്ശിവപേരൂരിലെ ഭാരതവിലാസം പ്രസ്സില്‍ നിന്നും 1906-ല്‍ ചോലക്കരെ പരമേശ്വരന്‍  മൂസ്സതു രചിച്ച മലയാളപരിഭാഷയോടുകൂടി ശാങ്കരസ്മൃതി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.

കടപ്പാട്: ശാങ്കരസ്മൃതിയുടെ ആദ്യപതിപ്പ് ഡിജിറ്റൈസ് ചെയ്ത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനായി അയച്ചുതന്നത് കോട്ടയം വാകത്താനം സ്വദേശിയും, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിലെ റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയറും, തിരുവനന്തപുരം നിവാസിയുമായ ശ്രീ. എസ്. മാധവന്‍ നമ്പൂതിരിയാണ്. കേരളചരിത്രത്തില്‍ ഗവേഷണം ചെയ്യുന്നവര്‍ക്കും അഭിരുചിയുള്ളവര്‍ക്കും ഹിന്ദുധര്‍മ്മശാസ്ത്രജിജ്ഞാസുക്കള്‍ക്കും ശങ്കരസ്മൃതി ഇ-ബുക്ക് വളരെയധികം പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. ശ്രീ മാധവന്‍ നമ്പൂതിരിയോടുള്ള നിസ്സീമമായ കടപ്പാട് ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തുന്നു. ഇനിയും അനേകം ദുര്‍ലഭങ്ങളായ ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ ഇന്റര്‍നെറ്റിലെത്തിക്കുവാന്‍ അദ്ദേഹത്തിനു അവസരമുണ്ടാകട്ടെ എന്നു സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

ശാങ്കരസ്മൃതിയുടെ ആദ്യപതിപ്പിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എഴുതിയ അവതാരിക

സകലജനസമുദായങ്ങള്‍ക്കും യോഗക്ഷേമത്തിന്നവലംബമായിട്ടുള്ളതു ധര്‍മ്മമാണല്ലൊ. ഈ വിധമുള്ള ധര്‍മ്മത്തിന്നു കാലദേശങ്ങളെ അനുസരിച്ചും അധികാരിഭേദത്തെ അപേക്ഷിച്ചും പല മാറ്റവും വന്നുകൊണ്ടിരിക്കുമെന്നാണ് ലോകതന്ത്രജ്ഞന്മാരുടെ അഭിപ്രായം. അതുകൊണ്ടുതന്നെയാണു് നമ്മുടെ പൂര്‍വ്വാചാര്യന്മാര്‍ ഓരോ കാലത്ത് ഓരോ ദിക്കില്‍വെച്ചു പല ധര്‍മ്മശാസ്ത്രങ്ങളേയും ഉണ്ടാക്കീട്ടുള്ളതും. മലയാളികളുടെ ഇടയില്‍ ഇതരരാജ്യക്കാരുടെ ഇടയില്‍നിന്നു ഭേദിച്ചിട്ടുള്ള പല ധര്‍മ്മാചാരങ്ങളുമുണ്ടെന്നു സമ്മതിയ്ക്കാത്തവരാരുമുണ്ടെന്നു തോന്നുന്നില്ലാ. ഇവര്‍ക്കു പ്രത്യേകമായി വിധിച്ചിട്ടുള്ള ധര്‍മ്മശാസ്ത്രം ഭാര്‍ഗ്ഗവസ്മൃതിയാണെന്നും പ്രസിദ്ധിയുണ്ട്. എന്നാല്‍ അത്യാവശ്യകമായ ആ ഭാര്‍ഗ്ഗവസ്മൃതിഗ്രന്ഥം മലയാളികളുടെ ഇടയില്‍തന്നെയില്ലെന്നോ, അല്ലെങ്കില്‍ ഇതുവരെ അന്വെഷിച്ചിട്ടും ഒരേടത്തുപോലും ഉണ്ടെന്നറിവാന്‍ കഴിഞ്ഞിട്ടില്ലെന്നോ പറയുവാന്‍ സംഗതിയായതോര്‍ത്ത് ഏറ്റവും വ്യസനിയ്ക്കുകമാത്രമല്ലാതെ മറ്റൊരു നിര്‍വ്വാഹവും കാണുന്നില്ലാ.

ഭാര്‍ഗ്ഗവസ്മൃതിയുടെ സംക്ഷേപമായി ലഘുധര്‍മ്മപ്രകാശിക എന്നു പേരായ ശാങ്കരസ്മൃതി മുപ്പത്താറദ്ധ്യായമുള്ളതില്‍ പന്ത്രണ്ടദ്ധ്യായംമാത്രം ചിലേടങ്ങളില്‍ ദുര്‍ല്ലഭമായി നടപ്പുണ്ടെന്നുള്ളത് ഒട്ടൊരാശ്വാസത്തിനിടയാക്കുന്നില്ലെന്നു പറഞ്ഞുകൂടാ. എങ്കിലും അതും അപൂര്‍ണ്ണനിലയിലാണ് കാണുന്നതെന്നുള്ളതിന്നും പുറമെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തീട്ടില്ലെന്നുള്ള വലിയ ന്യൂനതയും ഇന്നേവരെ തീര്‍ന്നു കാണുന്നില്ല. ഈ ശാങ്കരസ്മൃതിയുടെ കര്‍ത്താവ് ഒരു ശങ്കരനാണെന്നുള്ളതിന്ന് ആര്‍ക്കും വാദമുണ്ടാവാനിടയില്ലാ. ഏന്നാല്‍ ആശ്ശങ്കരന്‍ കാലടി കാപ്പിള്ളി ശങ്കരന്‍ നമ്പൂരിയായ സാക്ഷാല്‍ ശ്രീശങ്കരാചാര്യസ്വാമികള്‍തന്നെയാണെന്നാണ് എന്നാകുന്നു പരക്കേ മലയാളികളുടെ ഇടയില്‍ പ്രസിദ്ധിയുള്ളത്. മലയാളബ്രാഹ്മണരായ നമ്പൂരിമാര്‍ പലപ്രകാരത്തിലും നാട്ടിലിരിയ്ക്കപ്പൊറുതി കൊടുക്കായ്കയാല്‍ നാടുവിട്ടു പരദേശങ്ങളില്‍ പല ദിക്കിലും സഞ്ചരിച്ചിരുന്ന ശങ്കരാചാര്യര്‍ മലയാളികള്‍ക്കു പ്രത്യേകമുപയോഗമുള്ള ഈ ഗ്രന്ഥം നിര്‍മ്മിച്ചു എന്നുപറയുന്നത് ഒരുമാതിരി അസംബന്ധമാണെന്നു ചിലര്‍ വാദിക്കുമായിരിയ്ക്കാം. പക്ഷേ പരമകാരുണികനായ ആചാര്യസ്വാമികള്‍ താല്‍ക്കാലികങ്ങളായ അന്തഃച്ഛിദ്രങ്ങളേ മാത്രം വിചാരിച്ചു കേവലം സ്വദേശസ്‌നേഹം വെടിഞ്ഞ് ആ നാട്ടുകാര്‍ക്കുണ്ടാക്കാവുന്ന ശാശ്വതമായ ഗുണത്തിന്നു് വിമുഖനായിപ്പോയീ എന്നു വിചാരിപ്പാനും ധൈര്യം വരുന്നില്ല. എന്നുമാത്രമല്ലാ, ആ മഹായോഗീശ്വരന്‍ സര്‍വ്വജ്ഞപീഠം കേറീട്ടുണ്ടെന്നും അതിന്നുമുമ്പായിട്ടു സകലശാസ്ത്രങ്ങളിലും ഗ്രന്ഥങ്ങളുണ്ടാക്കീട്ടുണ്ടെന്നും പ്രസിദ്ധമാണല്ലൊ. അക്കാലത്ത് ഈ ഒരു ധര്‍മ്മശാസ്ത്രഗ്രന്ഥമുണ്ടാക്കിയെന്നുവരാന്‍തന്നെയാണ് അധികം യുക്തി കാണുന്നതും. അതുകൊണ്ട് അല്ലെന്നു തീര്‍ച്ചപ്പെടുന്നതുവരെ ഇതിന്റെ നിര്‍മ്മാണകര്‍ത്തൃത്വം ശാരീരകഭാഷ്യകാരനായ അപ്പരമഹംസശ്രേഷ്ഠനില്‍തന്നെ സങ്കല്പിച്ചുകൊള്ളുകയാണ് യുക്തമായമാര്‍ഗ്ഗം.

ഈ സ്മൃതിഗ്രന്ഥം കൊണ്ടുള്ള ഉപയോഗത്തേപ്പറ്റി പ്രത്യേകിച്ചൊന്നും പറയേണ്ടകാര്യമില്ല. മലയാളികളില്‍ വിശേഷവിധിയായ വല്ല നടവടിയും ഉണ്ടെങ്കില്‍ അതിന്നു പ്രമാണം ഈ സ്മൃതിയാണെന്നുമാത്രം പറഞ്ഞാല്‍ കഴിഞ്ഞു. മലയാള ഹിന്തുക്കളുടെ നടവടികള്‍ക്കു പ്രമാണമായ ഈ സ്മൃതിഗ്രന്ഥം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിവിടുന്നതിന്നു കേരളധര്‍മ്മപ്രതിഷ്ഠാപകന്മാരായ പലപല കേരളരാജാക്കന്മാര്‍ക്കോ, പ്രഭുക്കന്മാര്‍ക്കോ, ധനികബ്രാഹ്മണാഢ്യന്മാര്‍ക്കോ, മറ്റുള്ള ഉദാരബുദ്ധികള്‍ക്കോ ഇതേവരെ ഒരു കരുണ തോന്നാഞ്ഞതില്‍ ആശ്ചര്യപ്പെടുന്നവരായി വല്ലവരുമുണ്ടെങ്കില്‍ അവര്‍ ‘ഭാരതവിലാസം’ മാനേജര്‍ കുഞ്ഞുവറിയത് എന്ന ക്രിസ്ത്യാനിയാണ് ഈക്കേരളാചാരമൂലധനം പരക്കേജ്ജനങ്ങള്‍ക്കുപയോഗിയ്ക്കുമാറാക്കിത്തരുന്നത് എന്നുംകൂടി വിചാരിച്ച് ആ മഹാത്മാവിന്റെ പേരില്‍ അധികം നന്ദിയോടുകൂടി മറ്റൊരു വഴിയ്ക്കും ആശ്ചര്യപ്പെടാതിരിയ്ക്കയില്ലാ നിശ്ചയം തന്നെ.

ഈ സ്മൃതിപുസ്തകത്തിന്നു മലയാളഭാഷയില്‍ത്തന്നെ ഒരു ചെറിയ വ്യാഖ്യാനവുംകൂടി ചേര്‍ത്തിട്ടുള്ളതിനെപ്പറ്റിയാണിനിപ്പറയുവാനുള്ളത്. ഈ വ്യാഖ്യാനം, സംസ്‌കൃതഭാഷാപരിജ്ഞാനമില്ലാത്ത മലയാളികളേക്കൊണ്ടുകൂടി ഈ ഗ്രന്ഥം വായിച്ചറിവുസമ്പാദിപ്പിപ്പാനിടയാക്കുന്നുണ്ടെന്നു പറയേണ്ടതില്ലല്ലോ. വിശേഷിച്ചു ‘ദോഷവിചാരം’ മുതലായ ചില പ്രധാനഭാഗങ്ങളില്‍ വ്യാഖ്യാതാവു് മൂലത്തേ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കാലദേശാവസ്ഥയ്ക്കുതക്കവണ്ണം തുറന്നുപറഞ്ഞിട്ടുള്ളതും യുക്തം തന്നെ. അഗ്‌നിദൂഷണപ്രായശ്ചിത്തം സാപിണ്ഡ്യം ഈ വക വിഷയങ്ങളില്‍ വ്യാഖ്യാതാവിന്റെ പരിശ്രമം ഫലവത്തരമായിട്ടില്ല എന്നു വ്യാഖ്യാനിച്ച ചോലക്കരെ പരമേശ്വരന്‍ മൂസ്സതു തന്നെ സമ്മതിയ്ക്കാതിരയ്ക്കയില്ല. ഇദ്ദേഹത്തിനെ ഈ വിഷയത്തില്‍ ശ്രൌതികളായ വല്ല നമ്പൂരിമാരും സഹായിക്കേണ്ടിയിരുന്നൂ. താണജാതിക്കാരുടെ തീണ്ടലിനേപ്പറ്റി പറയുന്നദിക്കിലും അതുപോലെ അപൂര്‍വ്വമായി വേറിട്ടു ചില ദിക്കിലും വ്യാഖ്യാതാവിന്നു തന്നെ കുറച്ചുകൂടി മനസ്സിരുത്താമായിരുന്നു.

ഈ ലഘുധമ്മര്‍പ്രകാശികയുടെ ശേഷമുള്ളഭാഗം കിട്ടായ്ക കൊണ്ടുമാത്രമാണ് അച്ചടിച്ചു പ്രസിദ്ധപ്പെടുത്താത്തതെന്നു ഭാരതവിലാസം മാനേജരുടെ വാക്കായിട്ടും ആ അത്യുത്സാഹിയുടെ ഉദ്യമം സഫലമാവേണ്ടതിന്നുവേണ്ടി ഞാന്‍ നേരിട്ടും മഹാജനങ്ങളേ അറിയിയ്ക്കയും മലയാളികളില്‍ പഴയ ഗ്രന്ഥങ്ങളുള്ളവര്‍ അവരവരുടെ പക്കലുള്ള ഗ്രന്ഥങ്ങളെന്തെല്ലാമാണെന്നു പരിശോധിച്ചാല്‍ കൊള്ളാമെന്നപേക്ഷിയ്ക്കയും ചെയ്തുകൊള്ളുന്നു.

– കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശാങ്കരസ്മൃതി ഇ-ബുക്ക് ഡൗണ്‍ലോഡ് ലിങ്ക്

7 Responses to “ശാങ്കരസ്മൃതി (ലഘുധര്‍മ്മപ്രകാശിക) Sankara Smriti (Laghu Dharma Prakasika)”

  1. ramu says:

    Thanks very much to you and more thanks to Shri Madhavan Namboothiry for his great effort.

  2. Narasimha says:

    Brother, I have a malayalam copy of Bharateeya Mahilakal (1972) by Swami Vivekananda (translated by A G Krishna Warrier). Will you get permission of Ramakrishna Math for making ebook for this? Have they given permission for any of their books in the past? I also have their Kuttikalude Vivekanandan (1962). Also, I have a copy of Kashmir Karyangal by K P Kesavamenon (1965) published by Powra Sangham Calicut. An english translation of Kok shastra is also with me. I do have a 1973 edition of K Damodaran’s Bharateeya Chinta, but that’s irrelevant I guess (it’s written in a Marxist view). If I get any old books in future, will sure let you know. It’s our responsibility to preserve these gems for future generations. Hats off to your work. I myself have benefited a lot. Thank you.
    Kumaran Aasan’s books are all copyrighted I think. I can get old copies if needed.

  3. Narasimha says:

    Plus, a Thaliyola copy of Keralolpathhi. It’s already digitised. Kudos to you people.

  4. ashique says:

    May I get the translation of Manusmriti

  5. Sri SS Manikandan Pillai says:

    thank u

  6. മാധവൻ നമ്പൂതിരി എസ് says:

    ശാങ്കരസ്മൃതി download ചെയ്യാനുള്ള link ഏതാണ്?

Leave a Reply