Feed on
Posts
Comments

ആത്മവത് സര്‍വഭൂതേഷു എന്ന ആപ്തവാക്യത്തിന് അനുരൂപമായി സമസ്തജീവജാലങ്ങളോടും സമഭാവന പുലര്‍ത്തിയിരുന്ന മഹാത്മാവായിരുന്നു ശ്രീമത് ചട്ടമ്പിസ്വാമികള്‍. ജീവകാരുണ്യനിരൂപണം എന്ന കൃതിയിലൂടെ നാമെല്ലാവരും സഹജീവികളോട് കാരുണ്യം കാണിക്കേണ്ടതിന്റെയും മാംസാഹാരം വര്‍ജ്ജിക്കേണ്ടതിന്റെയും ആവശ്യകതയെ താത്വികമായി വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

മാംസഭക്ഷണത്തെ അനുകൂലിക്കുന്നവര്‍ സാധാരണയായി പറയാറുള്ള ചില വാദങ്ങള്‍ പ്രതിപാദിച്ചുകൊണ്ടാണ് ഈ കൃതി ആരംഭിക്കുന്നതുതന്നെ. അവയില്‍ ചിലതു താഴെ ചേര്‍ക്കുന്നു.

1. ദൈവം മൃഗാദികളെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന് ഭക്ഷണത്തിനു വേണ്ടിയാണ്.
2. ഹിംസ കൂടാതെ മനുഷ്യന് ജീവിച്ചിരിക്കുവാനാവില്ല. എന്തെന്നാല്‍ നാം ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ അസംഖ്യം ജീവാണുക്കളുണ്ട്. അവയെ കൊല്ലാതെ അതൊന്നും ഭക്ഷിക്കാനോ, ജീവന്‍ നിലനിര്‍ത്തുവാനോ സാധിക്കില്ല.
3. സസ്യങ്ങള്‍ക്കും ജീവനുണ്ട്. അതുകൊണ്ട് സസ്യഭക്ഷണവും ഹിംസതന്നെയാണ്.
4. നല്ല ആരോഗ്യമുള്ള ശരീരത്തിന് മാംസഭക്ഷണം ആവശ്യമാണ്.

മേല്‍പറഞ്ഞ എല്ലാ വാദങ്ങള്‍ക്കും തക്കതായ മറുപടി ചട്ടമ്പിസ്വാമികള്‍ നല്കുന്നുണ്ട്. അത് സംക്ഷിപ്തമായി ക്രമാനുസാരം താഴെ ചേര്‍ക്കുന്നു.

1. ദൈവം മൃഗാദികളെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന് ഭക്ഷണത്തിനു വേണ്ടിയാണ് എന്ന വാദത്തിനുള്ള മറുപടിയില്‍ സിംഹം തുടങ്ങിയ ഹിംസ്രജന്തുക്കളുടെ ഉദരപൂരണത്തിനായിട്ടാണോ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് എന്ന മറുചോദ്യവും അദ്ദേഹം ചോദിക്കുന്നുണ്ട്. അതുകൂടാതെ പാശ്ചാത്യരായ ശരീരശാസ്ത്രപണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ട് മനുഷ്യന്റെ പല്ലുകളുടെയും, ദഹനാവയവങ്ങളുടെയും ഘടന മാംസഭക്ഷണത്തിനു യോജിച്ചതല്ലെന്നു അദ്ദേഹം യുക്തിയും, ഉദാഹരണങ്ങളും നിരത്തി വിശദമാക്കുന്നു.

2. ഹിംസകൂടാതെ ഒരു ജീവിക്കും ശരീരം നിലനിര്‍ത്തുവാനാവില്ല എന്നതിന് അദ്ദേഹം നല്കുന്ന വിശദമായ മറുപടിയിലെ ഒരു പ്രസക്ത ഭാഗം ഇതാണ്, “തീരെ മാംസഭുക്കല്ലാത്തവനും ഒന്നിനെയും ഹിംസിക്കരുതെന്ന നിര്‍ബന്ധമായ കരുതലോടുകൂടി സൂക്ഷിച്ചു നടക്കുന്നവനുമായ ഒരുവന്‍ അറിയാതെ, ശ്വാസോച്ഛാസം മുതലായവയാല്‍ എത്രയോ ജീവികളുടെ നാശത്തിനു കാരണമാകുന്നു. (എന്നാല്‍) ഇത് കുട്ടികളെപോലെ വളര്‍ത്തിയും വിലക്കുവാങ്ങിയും കൊല്ലുന്നതുപോലെ പാപമാകുകയില്ലല്ലോ. അവ തന്നെ കൊല്ലുമെന്നോ അവയെ തനിക്കു കൊല്ലണമെന്നോ ഉള്ള കാരണങ്ങളോ മനപൂര്‍‌വ്വമോ ഇല്ല. ഒരുവന്‍ അറിയാതെ അവന്റെ പുറത്തൊരു മരം വീണു മൃതിപ്പെടുന്നതുപോലെ മാത്രമത്രേ ഇതും. ഈ ഹിംസയെ തടുക്കാന്‍ മാര്‍ഗ്ഗമില്ല”.

3. സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്ന് ആധുനികശാസ്ത്രം അറിയുന്നതിന് എത്രയോ മുമ്പേതന്നെ നമ്മുടെ പൂര്‍വികര്‍ക്ക് ഇതറിയാമായിരുന്നു – “ചരാചരജീവന്മാര്‍” എന്ന പ്രയോഗം എത്രയോ നൂറ്റാണ്ടുകളായി ഭാരതത്തില്‍ ഉപയോഗത്തിലുണ്ട്. അചരങ്ങള്‍ക്കും ജീവനുണ്ട്. എന്നാല്‍ മൂന്നോ, നാലോ, അഞ്ചോ ജ്ഞാനേന്ദ്രിയങ്ങളുള്ള പക്ഷിമൃഗാദികളനുഭവിക്കുന്ന വേദനയോടു താരതമ്യം ചെയ്യുമ്പോള്‍ ഒരു ഇന്ദ്രിയം മാത്രമുള്ളവയും, നേര്‍ന്ന സംവേദനശക്തിയുള്ളവയുമായ സസ്യങ്ങളുടെ വേദന വളരെ തുച്ഛമാണ്. അതുകൊണ്ട് സസ്യഭക്ഷണം മൂലമുണ്ടാകുന്ന ഹിംസ താരതമ്യേന തുലോം തുച്ഛമാണ്.

4. അക്കാലത്തെ ഏറ്റവും പ്രഗത്ഭരായ പാശ്ചാത്യപണ്ഡിതന്മാരെ ഉദ്ധരിച്ചു കൊണ്ട് നല്ല ആരോഗ്യത്തിന് മാംസഭക്ഷണം അനിവാര്യമല്ലെന്ന് ചട്ടമ്പിസ്വാമികള്‍ സ്ഥാപിക്കുകയും ചെയ്യുന്നു.

ലോകത്തിലെ എല്ലാ പ്രമുഖമതങ്ങളുടെയും (ഇസ്ലാം മതം ഒഴിച്ച്) സിദ്ധാന്തങ്ങള്‍ സസ്യാഹാരത്തെ എപ്രകാരം അനുശാസിക്കുന്നു എന്നും മാംസാഹാരത്തെ വിലക്കുന്നു എന്നും വിശദമായി പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം ഈ ലഘുഗ്രന്ഥത്തെ ഉപസംഹരിക്കുന്നു. ഇതില്‍ ക്രിസ്തുമതത്തെക്കുറിച്ചുള്ള ഭാഗം എല്ലാ വായനക്കാര്‍ക്കും പുതിയ അറിവുനല്കുമെന്ന കാര്യത്തില്‍ സംശയമില്ല.

തന്നെ മറ്റാരും വേദനപ്പിക്കരുതെന്ന് ഓരോ ജീവിയും ആഗ്രഹിക്കുന്നു. ആ സ്ഥിതിക്ക് താനും മറ്റുള്ളവരെ കഴിയുന്നതും ഹിംസിക്കാതിരിക്കുക എന്നതു ന്യായം മാത്രമാണ്; പ്രായോഗികവും അതുതന്നെ. അതുകൊണ്ട് മനുഷ്യന്‍ മറ്റു ജീവികളോടെല്ലാം കാരുണ്യത്തോടെയും സമഭാവനയോടെയും പെരുമാറുക എന്നത് മനുഷ്യന്‍ അവരോട് ചെയ്യുന്ന ഒരു സൗജന്യമല്ല, നേരേ മറിച്ച് അവരുടെ അവകാശമാണ് എന്നാണ് സ്വാമികള്‍ വാദിക്കുന്നത്.

ഈ ചര്‍ച്ചയ്ക്കിടയില്‍ സ്വാമികള്‍ വര്‍ണ്ണിക്കുന്ന ഹിംസ ഒരു രൂപമെടുത്ത് ദേശസഞ്ചാരം നടത്തുന്ന കഥ ഏവരുടെയും കണ്ണുതുറപ്പിക്കുവാന്‍ പോരുന്നതാണ്.

ഈ കൃതിയില്‍ നിന്നുള്ള ചില പ്രസക്ത ഭാഗങ്ങള്‍
——————————————————————————————-
മൃഗചരിത്രാചാര്യന്മാര്‍ മാംസഭുക്കുകളായ സിംഹം കടുവ മുതലായ ജന്തുക്കളെ ദുഷ്ട മൃഗങ്ങളെന്നും സസ്യഭുക്കുകളായ പശു, ആട്, മാന്‍ മുതലായവയെ സാധുമൃഗങ്ങളെന്നും പറഞ്ഞുവരുന്നു. എന്നാല്‍ സിംഹങ്ങള്‍ക്ക് സ്വാഭാവികമായി മാംസമേ വേണ്ടൂ. നമുക്കോ മാംസാഹരം കഷ്ടപ്പെട്ട് പരിചയിക്കുന്നതും എളുപ്പത്തില്‍ ലഭിക്കാത്തതുമാണ്. നമ്മെപ്പോലെയാണ് അന്യജന്തുവിന് വേദനയെന്നുള്ള വിവേകവും മനുഷ്യനാണുള്ളത്. അതുകൊണ്ട് മൃഗങ്ങള്‍ അല്പവും കുറ്റവാളികളല്ല. ഈ മനുഷ്യനാണ് എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ദുഷ്ടദ്രോഹി. ന്യായസ്ഥനായ മൃഗത്തിന് ‘ദുഷ്ട’ എന്ന വിശേഷണം കൊടുത്ത സ്ഥിതിക്ക് മനുഷ്യന് ‘ദുഷ്ട ദുഷ്ട’ എന്ന വിശേഷണം കൊടുക്കണം. സിംഹാദികള്‍ വിശക്കുമ്പോള്‍ വളരെ കാത്തിരുന്നു എന്തിനെയെങ്കിലും കിട്ടിയാല്‍ ക്ഷണം കൊണ്ട് കാര്യം കഴിക്കും. മനുഷ്യനാകട്ടെ, മോഷ്ടിച്ചോ ബലാല്‍കാരമായോ വിലക്കുവാങ്ങിയോ മുന്‍‌കൂട്ടികൊണ്ടുവന്ന് പട്ടിണിയിട്ട്, വേലയെടുപ്പിച്ച് കഷ്ടപ്പെടുത്തി, ചിത്രവധം ചെയ്യുകയാണ്. ആ സ്ഥിതിക്ക് മനുഷ്യനെ വളരെ കൂടുതല്‍ ദുഷ്ടനെന്ന് പറയണം. മൃഗം മറ്റൊന്നിനെ ഉപദേശിച്ച് മാംസം തീറ്റാറില്ല. മനുഷ്യനോ ഇതു കഷ്ടമെന്നും വേണ്ടെന്നും കരുതി കൊല്ലാതിരിക്കുന്നവനോട് ദുര്‍ന്യായങ്ങള്‍ പറഞ്ഞ് കൊല്ലില്ലകൂടി ചെയ്യുന്നുണ്ട്. അതിനാല്‍ മനുഷ്യന് അസംഖ്യം ദുഷ്ടപ്പട്ടം കൊടുക്കണം.
—————————————————————————–
ജീവജാലങ്ങളുടെ ജ്ഞാനശക്തിയെ അറിഞ്ഞു അവയെ പുല്ല്, മരം, മുതലായ സ്പര്‍ശജ്ഞാനമുള്ള ജീവികള്‍, പവിഴപ്പുറ്റ്,കടല്‍‌പ്പുറ്റ്, കറയാല്‍, എറുമ്പ്, അണു, കൃമി, കടല്‍ച്ചൊറി മുതലായ സ്പര്‍ശരസങ്ങളോടു ഗന്ധത്തെ അറിയുന്ന മുന്നറിവുള്ള ജന്തുക്കള്‍; തുമ്പി, വണ്ട് മുതലായ സ്പര്‍ശരസഗന്ധങ്ങളോടു രൂപത്തെയും അറിയുന്ന നാലറിവുള്ള ജന്തുക്കള്‍, മനുഷ്യര്‍, മൃഗങ്ങള്‍ മുതലായ സ്പര്‍ശരസഗന്ധരുപങ്ങളോടു ശബ്ദത്തെയും അറിയുന്ന അഞ്ചറിവുള്ള ജീവികള്‍; ഇപ്രകാരം വകതിരിച്ചിരിക്കുന്നു. ഇവയില്‍ മനുഷ്യന് ഇഹലോകചിന്തയും പരലോകചിന്തയും കൂടി ഉണ്ട്. മൃഗാദികള്‍ക്ക് ഇഹലോക ചിന്തയേ ഉള്ളൂ. വൃക്ഷാദികള്‍ക്കും കുറഞ്ഞു കുറഞ്ഞ് സുഖദുഃഖാനുഭവം മന്ദിച്ചുപോയിരിക്കും. ജ്ഞാനസാധനങ്ങളുടെ ഭേദഗതി നിമിത്തം വൃക്ഷാദികള്‍ക്ക് തമോഗുണം കൊണ്ട് മായപ്പെട്ട് സുഖദുഃഖരൂപാമായി വികസിച്ചു തുടങ്ങത്തക്ക വിധത്തില്‍ ഉള്ളില്‍ അടങ്ങിയിരിക്കയാണ്.

—————————————————————————

അഞ്ചിന്ദ്രീയജ്ഞാനവും ശരിയായ ജ്ഞാനസാധനവുമുള്ള മനുഷ്യനും പോലും സുഷുപ്ത്യവസ്ഥയില്‍ ശൂന്യസാമാന്യ വിശേഷങ്ങളെന്ന ഭാവനകള്‍ നമുക്കു അനുഭവമാകുന്നുണ്ട്. ഒന്നും അറിയാതെ ഉറങ്ങുന്ന ഒരുവനെ മറ്റൊരാള്‍ രണ്ടുമൂന്നു പ്രാവശ്യം വിളിക്കുന്നു. എന്നിട്ടും ഒന്നും അറിയുന്നില്ല, പിന്നെയും വിളിക്കുമ്പോള്‍ അര്‍ത്ഥകല്പന കൂടാതെ കേള്‍ക്കുന്നു. മൂന്നാമതും വിളിക്കുമ്പോള്‍ അര്‍ത്ഥകല്പനയോട്കൂടി കേട്ട് പ്രവര്‍ത്തിച്ചുതുടങ്ങുന്നു. ആദ്യം ശൂന്യമായിരുന്ന അവസ്ഥയും രണ്ടാമത് ശൂന്യതയില്‍ നിന്ന് വേര്‍തിരിഞ്ഞും അര്‍ത്ഥകല്പനയോട് കൂടാതെ ശബ്ദം നിമിത്തം സാമാന്യം ഒരുണര്‍‌വായിട്ട് പിരിഞ്ഞ അവസ്ഥയും മൂന്നാമത് അര്‍ത്ഥകല്പനയോട് അഭിമുഖപ്പെട്ടുകൊണ്ട് തെളിഞ്ഞ അവസ്ഥയും – ഇങ്ങനെ മൂന്നുവിധം കാണുന്നതില്‍ ശൂന്യത്തിന്റെ അവസാനവും സാമാന്യത്തിന്റെ ഒരല്പം അംശവും കൂടിയ ഒരു നിലയെത്തന്നെ ഇവിടെ വൃക്ഷാദികള്‍ക്ക് കല്പിക്കണം.

ജീവകാരുണ്യ നിരൂപണം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക് 1

ജീവകാരുണ്യ നിരൂപണം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക് 2

ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Tags: , , ,


വേദാധികാരനിരൂപണം: ലോകസാഹിത്യത്തിലെതന്നെ ഏറ്റവും പുരാതനമായ ഗ്രന്ഥമാണ് വേദം. “വിദ്” എന്ന സംസ്കൃതധാതുവില്‍ നിന്നുണ്ടാകുന്ന വേദം എന്ന ശബ്ദത്തിന് അറിവ് എന്നാണ് സാമാന്യാര്‍ത്ഥമെങ്കിലും വേദകാലത്തെ വിജ്ഞാനത്തിന്റെ ഒരു സമാഹാരമാണ് വേദമെന്നു പറയാം. ഭാരതീയമായ സ്മൃതികളും, പുരാണേതിഹാസങ്ങളുമെല്ലാം തന്നെ വേദത്തിന്റെ മഹത്വത്തിനെ പാടിപ്പുകഴ്ത്തുന്നുണ്ട്. വേദപഠനത്തിനുള്ള അധികാരം ആര്‍ക്കെങ്കിലും നിഷേധിച്ചുകൊണ്ടുള്ള ഒരു മന്ത്രം പോലും വേദത്തില്‍ ഒരിടത്തും കാണുവാനില്ലെങ്കിലും, അറിവിന്റെ ഭണ്ഡാഗാരമായ വേദം പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള അധികാരം ഒരു വിഭാഗത്തിന്റെ മാത്രം അവകാശമായി കാലക്രമേണ വ്യാഖ്യാനിക്കപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഭാരതം കണ്ട പ്രമുഖരായ സാമുഹ്യപരിഷ്കര്‍ത്താക്കളായ ദയാനന്ദസരസ്വതി, സ്വാമി വിവേകാനന്ദന്‍, സ്വാമി രാമതീര്‍ത്ഥന്‍, മഹര്‍ഷി അരവിന്ദന്‍ തുടങ്ങിയവര്‍ വേദം പഠിക്കുവാന്‍ സകലര്‍ക്കും അവകാശമുണ്ട് എന്നു ശക്തമായി വാദിച്ചവരാണ്. ഏകദേശം അതേ കാലഘട്ടത്തിലാണ് ഈ കൊച്ചുകേരളത്തിലും വേദാധികാരം സകലര്‍ക്കുമുള്ളതാണ് എന്ന് ഉദ്ഘോഷിച്ചുകൊണ്ട് ചട്ടമ്പിസ്വാമികള്‍ വേദാധികാരനിരൂപണം എന്ന ഈ കൃതി രചിച്ചത്.

വേദം പഠിക്കുവാന്‍ ആരാണ് യോഗ്യന്‍ എന്ന സമസ്യയെ അതിവിശദമായി ചട്ടമ്പിസ്വാമികള്‍ ഈ കൃതിയില്‍ വിശകലനം ചെയ്യുകയും വേദപഠനത്തിനുള്ള ഇച്ഛയും, അതിനനുരൂപമായ ശീലവുമുള്ള സകലര്‍ക്കും അതിനുള്ള യോഗ്യതയുണ്ട് എന്ന് സംശയാതീതമായി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിലെ മേലെയ്ക്കിടയിലുള്ളവരും, പണ്ഡിതവരേണ്യന്മാരുമൊക്കെ ബ്രാഹ്മണനു മാത്രമേ വേദപഠനപാഠനത്തിന് അധികാരമുള്ളൂ എന്നു വിശ്വസിക്കുകയും ശക്തമായി വാദിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ ഈ ലഘുകൃതി സൃഷ്ടിച്ച വിവാദം എത്രമാത്രമായിരുന്നിരിക്കും എന്ന് ചിന്തിച്ചുനോക്കാവുന്നതേയുള്ളൂ.

തുടക്കത്തില്‍ വേദസ്വരൂപം, വേദത്തിന്റെ പ്രാമാണ്യത എന്നീ വിഷയങ്ങള്‍ പ്രതിപാദിച്ചശേഷം പിന്നീട് ശ്രുതി, യുക്തി, അനുഭവം എന്നീ പ്രമാണങ്ങളുപയോഗിച്ച് തന്റെ സിദ്ധാന്തം സ്ഥാപിക്കുകയാണ് ചട്ടമ്പിസ്വാമികള്‍ ഇതില്‍ ചെയ്തിട്ടുള്ളത്. അതുപോലെ ആരാണ് ബ്രാഹ്മണന്‍ എന്ന കാര്യവും സ്വാമികള്‍ ഗഹനമായി ചര്‍ച്ചചെയ്യുന്നുണ്ട്. കേവലമായ ജ്ഞാനം, ജന്മം, കര്‍മ്മം, ബ്രഹ്മജ്ഞാനം ഇവയിലേതെങ്കിലും ഒന്നു മാത്രമോ അതോ ഇവയെല്ലാം ചേര്‍ന്നിട്ടാണോ ഒരുവനെ ബ്രാഹ്മണനാക്കുന്നത് എന്നും സ്വാമികള്‍ ഉദാഹരണസഹിതം പ്രതിപാദിക്കുന്നുണ്ട്. ജ്ഞാനവും അതിനനുരൂപമായ കര്‍മ്മവുമുള്ളവന്‍ മാത്രമാണ് ബ്രാഹ്മണന്‍ എന്നാണ് ഈ ചര്‍ച്ചയില്‍ നിന്ന് നമുക്കു മനസ്സിലാകുന്നത്.

സമര്‍പ്പണം: “നവീന ശങ്കരന്‍” എന്നു മഹാകവി ഉള്ളൂരും “സര്‍വജ്ഞനായ ഋഷി” എന്നും “പരിപൂര്‍ണകലാനിധി” എന്നും ശ്രീ നാരായണഗുരുവും വിശേഷിപ്പിച്ച ശ്രീമത് ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ പൂര്‍ണ്ണമായി ഡിജിറ്റൈസ് ചെയ്യുന്ന ഉദ്യമത്തിന്റെ ഒരു ശുഭാരംഭമാണ് വേദാധികാരനിരൂപണം എന്ന ഇ-പുസ്തകം. ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുവെന്നും, അതില്‍ പങ്കാളികളാകുവാന്‍ താത്പര്യമുള്ളവരെ ക്ഷണിക്കുന്നുവെന്നും വെറും ഒരാഴ്ച മുമ്പാണ് ഈ ബ്ലോഗില്‍ എഴുതിയിരുന്നത്. എന്റെ സുഹൃത്തായ രാമുവാണ് ആദ്യം മുതല്‍ക്കേ ഇതില്‍ എന്നോടൊപ്പം നിന്നുകൊണ്ട് എന്നെ പ്രോത്സാഹിപ്പിക്കുകയും, നല്ലൊരു ഭാഗം ജോലി ഏറ്റെടുത്തു നിര്‍വ്വഹിക്കുകയൂം ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസത്തിനകം സുഗേഷ്, രാജ്മോഹന്‍, ഹൃഷി എന്നിവരും  ഇതില്‍ പങ്കുകൊള്ളാനായി മുന്നോട്ടുവരുകയും ഈ ലക്ഷ്യത്തിനായി കാര്യരതരാകുകയും ചെയ്തു. അതിന്റെ ഫലമായ ഈ ഇ-പുസ്തകം ആത്മജ്ഞാനതത്പരരായ എല്ലാ വായനക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

ഈ ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഉദ്ധരണികള്‍:

“ഇനി ശൂദ്രന്‍ വേദാഭ്യാസം ചെയ്തുകൂടാ എന്നുള്ളവര്‍ സാധാരണയായി പറയുന്ന ഒരു പ്രമാണത്തെക്കുറിച്ച് അല്പം വിചാരിക്കേണ്ടിയിരിക്കുന്നു. അതായത് ന സ്ത്രീശൂദ്രൗ വേദമധീയതാം എന്ന വാക്യമാകുന്നു. ഈ വാക്യം വേദവുമല്ല, സ്മൃതിയുമല്ല, കേവലം സൂത്രമാകുന്നു. ശ്രുതിസ്മൃതിപുരാണേതിഹാസാചാരങ്ങള്‍ എന്നുള്ള പ്രമാണങ്ങളില്‍ ഒന്നായിട്ട് ഇതിനെ എവിടെയും സ്വീകരിച്ചു പഠിക്കുന്നുമില്ല. ആകയാല്‍ ഇതിനെ ഒരു പ്രമാണമായിട്ടു സ്വീകരിക്കണമെന്നില്ല. വിരോധമില്ലാത്ത ഈ വാക്യത്തെക്കുറിച്ച് ആക്ഷേപിക്കണമെന്നുമില്ല. ഇതിന്റെ അര്‍ത്ഥം എന്തെന്നാല്‍ സ്ത്രീകളും ശൂദ്രരും പഠിച്ചേ കഴിയൂ എന്നില്ല; എന്നല്ലാതെ പഠിച്ചേകൂടാ എന്നല്ല”.

===========================================

“ഈ പുരാണങ്ങളെ പഠിക്കുന്നതിനും ശൂദ്രന് അധികാരമില്ലാ എന്നു നിര്‍ബ്ബന്ധിക്കയാണെങ്കില്‍ പുരാണങ്ങളെഴുതിയവരില്‍ പലരും ശൂദ്രരാകുന്നു എന്നുള്ളതിനെക്കൂടി ഗൗനിക്കേണ്ടിവരുന്നു. “സൂതസംഹിത” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവു ശൂദ്രനാകുന്നു എന്നുള്ളത് മിക്കവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ആ ഗ്രന്ഥത്തിന്റെ മഹിമയ്ക്ക് ഏതെങ്കിലും കുറവുള്ളതായി കരുതുന്നുണ്ടോ? അതില്‍ വരുന്ന അനന്തശ്രുതിവാക്യങ്ങളെ സൂതന്‍ ഉച്ചരിച്ചതായി വരുന്നില്ലയോ? അവരെപ്പോലെയുള്ളവര്‍ക്കു മാത്രം ഈ സ്വാതന്ത്ര്യം എങ്ങനെ സിദ്ധിച്ചെന്നാല്‍ അവര്‍ മഹാന്മാരാകയാല്‍ ആ വിഷയത്തില്‍ യാതൊരു നിഷേധവുമില്ല എന്നു പറയുന്നു. അവരുടെ മഹത്ത്വത്തിനു പഠിപ്പല്ലയോ കാരണം. ജ്ഞാനത്തിനു രാജചുങ്കമോ മറ്റോ ഉണ്ടോ? അതിനെ പ്രാപിക്കാന്‍ എല്ലാവര്‍ക്കും ഒരേ മാര്‍ഗ്ഗമല്ലയോ? ആ മാര്‍ഗ്ഗത്തെ അനുസരിച്ചു പഠിച്ചതുകൊണ്ടല്ലയോ “ആഴുവാരാദി”കള്‍ക്കും നായന്മാര്‍ക്കും മഹിമ സിദ്ധിച്ചത്? ഇപ്പോഴും ആ മാര്‍ഗ്ഗത്തെ അനുസരിച്ചാല്‍ പ്രകൃതത്തിലുള്ള ശൂദ്രരിലും പലരും മഹത്ത്വം പ്രാപിച്ചു പ്രശോഭിക്കും എന്നതില്‍ സന്ദേഹമുണ്ടോ? ഓടക്കാരിയുടെ മകനായ പരാശരനും, മുക്കുവത്തിയുടെ മകനായ വ്യാസനും വേദങ്ങളെ ഓതിയല്ലോ. അവരും ബ്രാഹ്മണര്‍തന്നെ.”

===========================================

“ശുക്ലയജുസ്സ് ഇരുപത്തെട്ടാമതു അധ്യായപ്രാരംഭത്തില്‍, യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യഃ ബ്രഹ്മരാജ ന്യാഭ്യാം ശൂദ്രായ ചാര്യായ  പ്രിയോ ദേവാനാം ദക്ഷിണായൈ ദാതുരിഹ ഭൂയാസമയം മേ കാമഃ സമൃധ്യതാമുപമാദോ നമതു ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രര്‍, ബന്ധു, ശത്രു എന്നീ ജനങ്ങള്‍ക്ക് ഈ മംഗളകരമായ വാക്കിനെ പറയുന്നതിനാല്‍ ഈ ലോകത്തില്‍ ദേവകള്‍ക്ക് പ്രിയനായി ദക്ഷിണയ്ക്കായിട്ട് കൊടുക്കുന്നവനാകുമാറാക; എന്റെ ഈ അപേക്ഷ സഫലമാകത്തക്കതാകട്ടെ എന്നു ദേവതകളുടെ പ്രീതിസമ്പാദനാര്‍ത്ഥം ശൂദ്രനുള്‍പ്പെട്ട സകലജാതിക്കാര്‍ക്കും നന്മയരുളുന്ന വേദത്തെ ഉപദേശിക്കുന്നവനാക എന്നു പറഞ്ഞിരിക്കുന്നു.”

==========================================

“ആശ്വലന്‍, ആര്‍ത്തഭാഗന്‍, ഭുജ്യു, ഉഷസ്തന്‍, കഹോളന്‍ മുതലായ മഹര്‍ഷിമാര്‍ക്കുപോലും വാദത്തില്‍ പരാജിതനാക്കാന്‍ കഴിയാത്ത യാജ്ഞവല്ക്യമഹര്‍ഷിയോട് ഒരു സ്ത്രീ (ഗാര്‍ഗ്ഗി) ശാസ്ത്രവാദം നടത്തിയ കഥ വേദശിരസ്സായി (ബൃഹദാരണ്യകോപനിഷത്ത്) പരിണമിച്ചിരിക്കുന്നതോര്‍ത്താല്‍ സ്ത്രീകള്‍ക്കു വേദാധികാരമുണ്ടെന്നു കാണിക്കാന്‍ വല്ല തെളിവും ആവശ്യമുണ്ടോ?”

==========================================

“ശൂദ്രന്‍ വേദത്തെമാത്രം പഠിച്ചുകൂടാ എന്നല്ലാതെ വേദത്തിന്റെ അര്‍ത്ഥത്തെ അറിഞ്ഞുകൊള്ളുന്നതില്‍ ബാധകമില്ലെന്നു പറയുന്നു. ഇവരുടെ വാദം ശരിയാണെന്നു വരികില്‍ വേദത്തിന്റെ അര്‍ത്ഥത്തേക്കാള്‍ ശബ്ദമാണ് മുഖ്യമെന്ന് വരുന്നു. നവരത്നങ്ങളേക്കാളും, അവ വച്ചിരിക്കുന്ന പെട്ടിയാണ് മുഖ്യമായിട്ടുള്ളതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ നാം എത്രമാത്രം ഗൗനിക്കാം. പെട്ടിക്കും തദന്തര്‍ഗ്ഗതപദാര്‍ത്ഥങ്ങള്‍ക്കും ഉള്ള സംബന്ധം തന്നെ ശബ്ദങ്ങള്‍ക്കും അര്‍ത്ഥങ്ങള്‍ക്കും ഇരിക്കും എന്നതില്‍ സന്ദേഹം ഉണ്ടോ? ഈ രണ്ടിനും ഭേദമില്ലെന്നു വരികില്‍, നിനക്കു പെട്ടി വേണമോ, അതിലിരിക്കുന്ന രത്നങ്ങള്‍ വേണമോ എന്നു ചോദിക്കുമ്പോള്‍ എനിക്ക് രത്നങ്ങള്‍ വേണ്ട, പെട്ടി മതി എന്നു പറയുന്നവന്‍ ഭ്രാന്തന്മാരിലുമുണ്ടോ എന്നു സംശയം. വേദത്തിലെ ശബ്ദത്തിനും അര്‍ത്ഥത്തിനും ഉള്ള താരതമ്യം വേദവാക്യം കോണ്ടുതന്നെ സ്പഷ്ടമാകുന്നതിനാല്‍ അതിനെ ഇവിടെ ഉദാഹരിക്കാം. സ്ഥാണുരയം ഭാരവാഹഃ കിലാഭൂദധീത്യ വേദം ന ജാനാതി യോര്‍ത്ഥം വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അര്‍ത്ഥത്തെ നല്ലപോലെ അറിയാത്തവന്‍ ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു – എന്ന് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു.”

വേദാധികാരനിരൂപണം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-1
വേദാധികാരനിരൂപണം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-2
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , ,


മഹാഭാരതം: വേദവ്യാസമഹര്‍ഷി വിരചിച്ച മഹാഭാരതം ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള അതിബൃഹത്തായ കൃതിയാണ്. “ശ്രീമദ്ഭഗവദ്ഗീത” യാണ് മഹാഭാരതത്തിലെ വിവിധ ഉപാഖ്യാനങ്ങളിലും, ഉപദേശസംഗ്രഹങ്ങളിലും വെച്ച് ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചതും ഏറ്റവുമധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളത്. പ്രസിദ്ധിയിലും, ഉള്ളടക്കത്തിന്റെ മഹത്ത്വത്തിലും അതിനു തൊട്ടു പുറകില്‍ നില്ക്കുന്നവയാണ്, വിദുരനീതി, യക്ഷപ്രശ്നം, സനത്സുജാതീയം തുടങ്ങിയവ.  ധര്‍മ്മമാണ് മഹാഭാരതകഥയുടെ കേന്ദ്രബിന്ധു. എന്നാലും മറ്റു പുരുഷാര്‍ത്ഥങ്ങളായ അര്‍ഥം, കാമം, മോക്ഷം എന്നിവയെയും വ്യാസമഹര്‍ഷി യഥായോഗ്യം പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം സധൈര്യം ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത് –

ധര്‍മ്മേ ചാര്‍ത്ഥേ ച കാമേ ച മോക്ഷേ ച ഭരതര്‍ഷഭ
യദിഹാസ്തി തദന്യത്ര യന്നേഹാസ്തി നതത് ക്വചിത്

“ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നീ വിഷയങ്ങളില്‍ ഇതിലുള്ളതു മാത്രമേ മറ്റെവിടെയും കാണുകയുള്ളൂ. ഇതിലില്ലാത്തത് മറ്റെവിടെയും ഉണ്ടാവുകയുമില്ല”. മഹാഭാരതം രചിക്കപ്പെട്ടിട്ട് ശതാബ്ദങ്ങളും സഹസ്രാബ്ദങ്ങളും കഴിഞ്ഞിട്ടും അത് ജനസാമാന്യത്തിനും, പണ്ഡിതന്മാര്‍ക്കും ഒരുപോലെ രോചകവും, പ്രേരകവുമായി വര്‍ത്തിക്കുന്നതും ഈ വിശേഷത ഒന്നുകൊണ്ടുമാത്രമാണ്.

വിദുരനീതി: മഹാഭാരതകഥയിലെ ഏറ്റവും നിര്‍ണായകമായ ഒരു പ്രതിസന്ധിയാണ് ഉദ്യോഗപര്‍വത്തില്‍ നാം കാണുന്നത്. ഒരു വശത്ത് യുദ്ധത്തിനുള്ള സകലവിധസന്നാഹങ്ങളും ദ്രുതഗതിയില്‍ നടക്കുകയും, അതേസമയം മറുവശത്ത് യുദ്ധം ഒഴിവാക്കുവാനുള്ള കഠിനശ്രമങ്ങളും നടക്കുന്നു. അതിന്റെ ഭാഗമായി ധൃതരാഷ്ട്രര്‍ അയച്ച ദൂതനായ സഞ്ജയന്‍ പാണ്ഡവരെച്ചെന്നു കണ്ടിട്ട് അവരുടെ സന്ദേശവുമായി തിരിച്ചെത്തുന്നു. അദ്ദേഹം ധൃതരാഷ്ട്രരെ ഒരുപാട് ശകാരിക്കുകയും ശാസിക്കുകയും ചെയ്യുന്നു. “അങ്ങയുടെ അപരാധം കാരണം കൗരവര്‍ മുഴുവന്‍ തീയില്‍പെട്ട ഉണക്കവൈക്കോല്‍ എന്ന പോലെ ദഹിച്ചുചാമ്പലാകും” എന്ന് അദ്ദേഹം താക്കീത് നല്കുന്നു. പാണ്ഡവരുടെ സന്ദേശം അടുത്തദിവസം സഭയില്‍ പ്രസ്താവിക്കാമെന്ന് പറഞ്ഞ് സഞ്ജയന്‍ വിശ്രമിക്കുന്നതിനായി സ്വഗൃഹത്തിലേയ്ക്ക് പോകുന്നു.

അസഹ്യമായ മാനസികസംഘര്‍ഷം കൊണ്ട് ഉറങ്ങുവാന്‍ കഴിയാത്ത ധൃതരാഷ്ട്രര്‍ ദൂതനെ അയച്ച് വിദുരരെ വിളിപ്പിക്കുകയും താനെന്തുചെയ്യണമെന്നതിനെക്കുറിച്ച് അഭിപ്രായമാരായുകയും ചെയ്യുന്നു. അതനുസരിച്ച് വിദുരര്‍ നല്കുന്ന ഉപദേശമാണ് ഉദ്യോഗപര്‍വത്തിലെ 33 മുതല്‍ 40 വരെയുള്ള എട്ട് അദ്ധ്യായങ്ങളിലായി അഞ്ഞൂറിലധികം ശ്ലോകങ്ങളുള്ള് ഈ “വിദുരനീതി”. ജീവിതത്തിന്റെ ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവനും മാര്‍ഗദര്‍ശനം നല്കുവാനും, അവന്റെ ധര്‍മ്മമെന്തെന്ന് അറിഞ്ഞ് അതിനെ ശരിയായി അനുഷ്ഠിക്കുവാന്‍ അവനെ പ്രാപ്തനാക്കുന്നതിനും വിദുരനീതി പര്യാപ്തമാണ്.

വിദുരനീതി എന്തിന്? ആര്‍ക്കുവേണ്ടി?

അര്‍ജുനനെ നിമിത്തമാക്കി യോഗേശ്വരനായ ശ്രീകൃഷ്ണന്‍ ഗീതോപദേശം ചെയ്തതുപോലെ അന്ധനും, പുത്രനോടുള്ള സ്നേഹാധിക്യത്താല്‍ ധര്‍മ്മാന്ധനുമായ ധൃതരാഷ്ട്രരെ നിമിത്തമാക്കി വിദുരര്‍ ഈ ഉപാഖ്യാനത്തിലൂടെ എക്കാലത്തേയ്ക്കും ഏവര്‍ക്കുമായി എന്താണ് ധര്‍മ്മം എന്ന് വിവരിക്കുകയാണ്.

ഉപദേശം നല്കുന്നവരും, ശ്രവിക്കുന്നവരും നിരവധിയുണ്ടാകാം. എന്നാല്‍ ഹിതകരമായ ഉപദേശം നല്കുന്നവരും അതിനെ സ്വാംശീകരിക്കുന്നവരും വളരെ വിരളമാണെന്നാണ് വിദുരരുടെ അഭിപ്രായം.

സുലഭാഃ പുരുഷാ രാജന്‍ സതതം പ്രിയവാദിനഃ
അപ്രിയസ്യ തു പഥ്യസ്യ വക്താ ശ്രോതാ ച ദുര്‍ലഭഃ

“അല്ലയോ രാജന്‍! പ്രിയമായ വാക്കുകള്‍ പറയുന്നവരും, അതു കേള്‍ക്കുന്നവരും സുലഭമാണ്. എന്നാല്‍ അപ്രിയവും, പഥ്യവുമായ വാക്കുകള്‍ പറയുന്നവരും, അതു കേള്‍ക്കുന്നവരും വളരെ ദുര്‍ലഭമാണ്.”

താഴെ പറയുന്ന അര്‍ഥഗര്‍ഭമായ വാക്കുകള്‍ ഒരു സന്ദര്‍ഭത്തില്‍ ദുര്യോധനന്‍ പറഞ്ഞിട്ടുള്ളവയാണ്.

ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തിഃ ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തിഃ
കേനാപി ദേവേന ഹൃദിസ്ഥിതേന യഥാ നിയുക്തോസ്മി തഥാ കരോമി

“ധര്‍മ്മമെന്താണെന്ന് എനിക്കറിയാം. എന്നാല്‍ അത് അനുഷ്ഠിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. എനിക്ക് അധര്‍മ്മമെന്താണെന്നറിയാം. എന്നാല്‍ അത് അനുഷ്ഠിക്കാതിരിക്കുവാനും എനിക്ക് കഴിയുന്നില്ല. എന്റെ ഉള്ളിലിരിക്കുന്ന ഏതോ ഒരു ശക്തി എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കുന്നുവോ അതൊക്കെ ഞാന്‍ ചെയ്യുന്നു.”

മനഃസംയമനം സാധിച്ചിട്ടില്ലാത്ത ഏതൊരു വ്യക്തിയുടെയും അനുഭവം ഇതില്‍ നിന്ന് വ്യത്യസ്തമല്ല, അന്നും ഇന്നും എന്നും അത് അങ്ങനെ വരുവാനേ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ വയോവൃദ്ധനും, ജ്ഞാനവൃദ്ധനുമായ ധൃതരാഷ്ട്രരും വിദുരരുടെ അമൃതതുല്യമായ ഉപദേശം കേട്ടിട്ടും പുത്രമോഹം മൂലം അതുള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.

ലോകത്തിന്റെ ഈ വിചിത്രസ്വഭാവം കണ്ട് അതിശയവും, ദുഃഖവും, നിസ്സഹായതയും പ്രകടിപ്പിച്ചുകൊണ്ട് പരിണതപ്രജ്ഞനായ വ്യാസമഹര്‍ഷി പോലും ഇങ്ങനെ പറയുകയുണ്ടായി –

ഊര്‍ധ്വബാഹുര്‍വിരൗമ്യേഷഃ നഹി കശ്ചിച്ഛൃണോതി മേ
ധര്‍മ്മാദര്‍ഥശ്ച കാമശ്ച സ ധര്‍മ്മഃ കിം ന സേവ്യതേ

രണ്ടു കൈകളും ഉയര്‍ത്തിപ്പിടിച്ച് ഈ ഞാന്‍ ഉച്ചത്തില്‍ കരയുകയാണ്, “ധര്‍മ്മത്തില്‍ നിന്നാണ് കാമവും, അര്‍ഥവും സിദ്ധിക്കുന്നത്. അങ്ങനെയുള്ള ധര്‍മ്മത്തെ എന്തുകൊണ്ടാണ് ആരും തന്നെ ആചരിക്കാത്തത്?” എന്ന്. എന്നാലും ഞാന്‍ പറയുന്നത് ആരും തന്നെ കേള്‍ക്കുന്നില്ല.

വിദുരനീതിയുടെ ഈ പുസ്തകം വായിക്കുന്ന കുറച്ചുപേരെ ങ്കിലും, വിദുരരുടെ ഈ ജ്ഞാനഭണ്ഡാഗാരത്തിലെ അനര്‍ഘങ്ങളായ മുത്തുകളെ സ്വായത്തമാക്കുകയും, മഹാഭാരതഗ്രന്ഥം മുഴുവന്‍ ഒന്നു വായിക്കുവാനുള്ള  പ്രേരണ ഇതില്‍നിന്നു നേടുകയും ചെയ്യുന്നുവെങ്കില്‍ ഈയുള്ളവന്‍ കൃതാര്‍ഥനാകും.

അക്ഷരത്തെറ്റുകളോ, മറ്റെന്തെങ്കിലും പോരായ്മയോ ഇതില്‍ കാണുകയാണെങ്കില്‍ എന്നെ അറിയിക്കണമെന്ന് വിജ്ഞന്മാരായ എല്ലാ വായനക്കാരോടും അപേക്ഷിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക് 1

ഡൗണ്‍ലോഡ് ലിങ്ക് 2

Tags: , , , , , , , , , , ,

ലോകസാഹിത്യത്തിന് ഭാരതം നല്കിയ ഏറ്റവും അമൂല്യമായ സംഭാവനകളിലൊന്നാണ് പഞ്ചതന്ത്രം. ബി.സി.ഇ. മൂന്നാം ശതകത്തിനോടടുപ്പിച്ച് വിഷ്ണുശര്‍മ്മ എന്ന പണ്ഡിതന്‍ രചിച്ചതാണ് ഈ കൃതി എന്നു കരുതപ്പെടുന്നു. ലോകത്തിലെ ഒട്ടുമിക്കഭാഷകളിലും എത്രയോ ശതകങ്ങള്‍ക്കുമുമ്പുതന്നെ പഞ്ചതന്ത്രത്തിന് പരിഭാഷകള്‍ വന്നുകഴിഞ്ഞുവെന്നതുതന്നെ ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു. ഇതിലെ കഥാപാത്രങ്ങള്‍ പക്ഷിമൃഗാദികളാണെന്നുള്ളതാന് ഇതിന്റെ മറ്റൊരു പ്രത്യേകത.

പാടലീപുത്രത്തിലെ രാജാവായിരുന്ന അമരശക്തിയുടെ മന്ദബുദ്ധികളായ മൂന്നു പുത്രന്മാരെ രാജ്യഭരണത്തിനു പ്രാപ്തരാക്കുന്നതിനുവേണ്ടിയാണ് വിഷ്ണുശര്‍മ്മ ഈ രാജനീതിഗ്രന്ഥം രചിച്ചതെന്നു പറയപ്പെടുന്നു. ആരൊക്കെ ശ്രമിച്ചിട്ടും വിദ്യാദേവതയുടെ ശ്രീകോവിലില്‍ പ്രവേശനം ലഭിക്കാതിരുന്ന ആ രാജകുമാരന്മാരെ വെറും ആറുമാസങ്ങള്‍ കൊണ്ട് സര്‍വശാസ്ത്രസാരജ്ഞന്മാരും രാജനീതിജ്ഞന്മാരുമാക്കിത്തീര്‍ത്ത വിഷ്ണൂശര്‍മ്മയെ മഹാരാജാവ് യഥോചിതം പാരിതോഷികങ്ങള്‍ നല്കി ആദരിച്ചുവെന്നാണ് ഐതിഹ്യം.

രാജ്യഭരണമോ തത്തുല്യമായ ഉത്തരവാദിത്വമോ വഹിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട അഞ്ചു തന്ത്രങ്ങളാണ് ഇതില്‍ സരസവും, സാരഗര്‍ഭിതങ്ങളുമായ കഥകളിലൂടെ പ്രതിപാദിച്ചിരിക്കുന്നത്. പഞ്ചതന്ത്രത്തില്‍ അഞ്ച് തന്ത്രങ്ങള്‍ ഉള്‍പ്പെടുന്നു. മിത്രഭേദം, മിത്രസംപ്രാപ്തി, കാകോലൂകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരിതം എന്നിവയാണ് ഈ അഞ്ച് തന്ത്രങ്ങള്‍.

മിത്രഭേദം: ശത്രുവിനെ ഭിന്നിപ്പിച്ചു ദുര്‍ബ്ബലനാക്കുക എന്ന തത്ത്വം ആണ് ഈ തന്ത്രത്തിലൂടെ വ്യാഖ്യാനിയ്ക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ കരടകന്‍ എന്നും ദമനകന്‍ എന്നും പേരായ രണ്ട് കുറുക്കന്മാരാണ്. വളരെ സ്നേഹത്തില്‍ കഴിഞ്ഞിരുന്ന ഒരു സിംഹത്തേയും കാളയേയും ഏഷണികള്‍ പറഞ്ഞ് ഭിന്നിപ്പിച്ച് കാര്യസാധ്യം നടത്തുന്നതാണ് ഇതിന്റെ ഉള്ളടക്കം.

മിത്രസംപ്രാപ്തി: ഈ തന്ത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആമ, മാന്‍, കാക്ക, എലി ഇവയാണ്. ശരിയായി വിവേചിച്ചറിഞ്ഞതിനുശേഷം മാത്രമേ അന്യരെ മിത്രങ്ങളാക്കാവൂ എന്ന തത്വമാണ് ഇവരുടെ കഥയിലൂടെ വിശദമാക്കുന്നത്. യഥാര്‍ഥമിത്രമുള്ളവന് ആപത്ഘട്ടങ്ങളെ തരണം ചെയ്യാന്‍ സാധിക്കുമെന്നും ഇതിലെ കഥകള്‍ വ്യക്തമാക്കുന്നു.

കാകോലൂകീയം (സന്ധി-വിഗ്രഹം): കാക്കകളും മൂങ്ങകളും തമ്മിലുള്ള ശത്രുതയെ ആസ്പദമാക്കി ശത്രു-മിത്ര-ഉദാസീനന്മാരോട് ഏതു സാഹചര്യത്തില്‍ എപ്രകാരം സന്ധി, വിഗ്രഹം എന്നിവ ആചരിക്കണമെന്ന് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

ലബ്ധപ്രണാശം: കൈക്കല്‍ വന്നുകഴിഞ്ഞ വസ്തുക്കള്‍ എപ്രകാരം നഷ്ടപ്പെടുന്നുവെന്ന് മുതലയുടെയും കുരങ്ങന്റെയും കഥയിലൂടെ ഈ തന്ത്രത്തില്‍ വിശദീകരിച്ചിരിക്കുന്നു.

അപരീക്ഷിതകാരിതം: ഒരു സാഹചര്യത്തിന്റെ എല്ലാ വശങ്ങളും ചിന്തിക്കാതെ എടുത്തുചാടി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി വന്നുചേരാവുന്ന വിപത്തുക്കളാണ് ഈ തന്ത്രത്തിലെ പ്രതിപാദ്യവിഷയം.

സംസ്കൃതത്തില്‍ വിരചിക്കപ്പെട്ട ഈ അമൂല്യഗ്രന്ഥത്തെ പദ്യരൂപത്തില്‍ അവതരിപ്പിച്ച് കൈരളിയുടെ ഈടുവെയ്പിലേക്ക് സംഭാവന ചെയ്തിട്ടുള്ള മഹാകവി കുഞ്ചന്‍ നമ്പ്യാരോട് (1705-1770) മലയാളികളായ എല്ലാ ഭാഷാസ്നേഹികളും എന്നെന്നും കടപ്പെട്ടിരിക്കുമെന്നതില്‍ സംശയമില്ല.

മനുഷ്യരുടെ വിഭിന്നസ്വഭാവങ്ങള്‍, ജീവിതവിജയത്തിനാവശ്യമായ നയങ്ങള്‍, രാജ്യം ഭരിക്കേണ്ടവര്‍ അനുസരിക്കേണ്ട തന്ത്രങ്ങള്‍ എന്നിങ്ങനെ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അനായാസമായും സരസമായും ഈ കഥകളില്‍ പ്രതിപാദിച്ചിരിക്കുന്നു. രാജ്യം ഭരിക്കുന്നവര്‍ പ്രത്യേകം ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനുപേക്ഷണീയമാണ്.

അധീതേ യ ഇദം നിത്യം നീതിശാസ്ത്രം ശൃണോതി ച, ന പരാഭവമാപ്നോതി ശക്രാദപി കദാചന

“ഈ നീതിശാസ്ത്രം പാരായണം ചെയ്യുകയും കേള്‍ക്കുകയും ചെയ്യുന്നവന് ഒരിക്കലും, ദേവേന്ദ്രനില്‍ നിന്നുകൂടി, പരാജയം ഏല്‍ക്കുകയില്ല” എന്ന് ഗ്രന്ഥത്തിന്റെ മൂലകര്‍ത്താവു തന്നെ ഇതിന്റെ പ്രയോജനത്തെപ്പറ്റി പറഞ്ഞിരിക്കുന്നു.

കൃതജ്ഞത: കുറെ മാസങ്ങള്‍ക്കുമുമ്പുതന്നെ പഞ്ചതന്ത്രത്തിന്റെ പഴയ ഒരു കോപ്പി സ്കാന്‍ ചെയ്ത് അയച്ചുതന്ന് ഈ ഗ്രന്ഥം ഡിജിറ്റൈസ് ചെയ്യുവാനായി എന്നെ സ്നേഹപൂര്‍വ്വം പ്രേരിപ്പിക്കുകയും ചെയ്ത കേണല്‍ മണി സാറിനോട് (മാര്‍ഷല്‍ കഥകള്‍ ഫെയിം) എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇത് ഡിജിറ്റൈസ് ചെയ്യുവാനായി ഞാന്‍ അമാന്തിച്ചുനിന്നപ്പോള്‍ എന്നെ കര്‍മ്മോന്മുഖനാക്കുകയും ഈ ഗ്രന്ഥത്തിന്റെ പകുതിയിലേറെ ടൈപ്പ് ചെയ്യുകയും ചെയ്ത എന്റെ പ്രിയസുഹൃത്ത് രാമചന്ദ്രന്‍ ഈ പുസ്തകം വായനക്കാരുടെ മുന്നില്‍ ഡിജിറ്റല്‍ രൂപത്തില്‍ എത്തിക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിച്ചുവെന്നത് നന്ദിയോടെയും, സ്നേഹത്തോടെയും സ്മരിക്കുന്നു. പ്രൂഫ്‍റീഡിങ്ങിനായി ഇതിന്റെ നല്ലൊരു ഹാര്‍ഡ് കോപ്പി അയച്ചുതന്ന മറ്റൊരു സുഹൃത്തിനോടുമുള്ള കടപ്പാട് എനിക്ക് മറക്കാനാകാത്തതാണ്.

സമര്‍പ്പണം: ഒരു പക്ഷേ ഇതാദ്യമായിട്ടാകാം മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ഒരു കൃതി ഇന്റര്‍നെറ്റില്‍ ഫ്രീ ഡൊമെയ്നില്‍ ഇടം നേടുന്നത്. സഹൃദയരായ ഭാഷാസ്നേഹികള്‍ ഇതിനെ സ്നേഹപൂര്‍വം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ ഇ-പുസ്തകത്തിനെ എല്ലാ വായനക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു. ടൈപ്പിങ്ങില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം കമന്റിലൂടെയോ ഇ-മെയിലിലൂടെയോ അറിയിക്കുമെന്ന് കരുതുന്നു.

പഞ്ചതന്ത്രം മലയാളം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , ,

സദ്ഗുരുവിന്റെ കാല്‍ക്കലിരുന്ന് അഭ്യസിക്കപ്പെടുന്നതും ആത്മസ്വരൂപത്തെക്കുറിച്ചുള്ള അജ്ഞാനത്തെ സമൂലം നശിപ്പിച്ച് മോക്ഷപ്രാപ്തിയിലേക്ക് നയിക്കുന്നതുമായ വിദ്യയാണ് ബ്രഹ്മവിദ്യ അഥവാ ഉപനിഷത്ത് എന്നാണ് ശ്രീശങ്കരാചാര്യസ്വാമികള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. ഉപനിഷത്ത് ഗ്രന്ഥത്തെ നാം ഔപചാരികമായി ഉപനിഷത്ത് എന്ന് വിളിക്കുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ബ്രഹ്മവിദ്യയാണ് ഉപനിഷത്ത്.

അസംഖ്യം ഉപനിഷത്തുക്കളുള്ളതില്‍ പത്തെണ്ണം മുഖ്യമായി കരുതപ്പെടുന്നു. അവയില്‍ ഒന്നാണ് അഥര്‍വവേദാന്തര്‍ഗതമായ മുണ്ഡകോപനിഷത്ത്. ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ ബൃഹത്തായ ഉപനിഷത്തുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണെങ്കിലും ഉള്ളടക്കത്തിന്റെ ഗാംഭീര്യം കണക്കിലെടുത്താല്‍ ഈ ഉപനിഷത്ത് അവയോട് തോളോട് തോള്‍ ചേര്‍ന്നു നില്ക്കുമെന്നതില്‍ സംശയമില്ല. വളരെ പ്രസിദ്ധമായ അനവധി മന്ത്രങ്ങള്‍ ഈ ഉപനിഷത്തിലുണ്ട്. ഇതിലെ “അന്ധേനൈവ നീയമാനാ യഥാന്ധാഃ” എന്ന ഉപമ കേള്‍ക്കാത്തവരുണ്ടാവില്ല. “Like the blind leading the blind” എന്നു ആംഗലേയഭാഷയില്‍ ഒരു പ്രയോഗം തന്നെയുണ്ട്. ഒരു പക്ഷേ ലോകത്തിലെ എല്ലാ ഭാഷകളിലും ഇതിനു സമാനമായ പ്രയോഗങ്ങളുണ്ടാകാം.

പ്രണവമന്ത്രത്തിനെ വില്ലായി സങ്കല്പിക്കുന്ന സുപ്രസിദ്ധമന്ത്രവും ഈ ഉപനിഷത്തിന്റെ ഭാഗമാണ്.

പ്രണവോ ധനുഃ ശാരോ ഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതേ
അപ്രമത്തേന വേദ്ധവ്യം ശരവത് തന്മയോ ഭവേത് (2.2.4)

(കഴിഞ്ഞ മന്ത്രത്തില്‍ വര്‍ണ്ണിച്ച ദൃഷ്ടാന്തത്തില്‍) വില്ല് പ്രണവവും, ശരം ആത്മാവും, അമ്പിന് ലക്ഷ്യം ബ്രഹ്മവുമാണെന്ന് പറയപ്പെടുന്നു. (മോക്ഷാര്‍ഥി) യാതൊരു അശ്രദ്ധയും കൂടാതെ ആ ബ്രഹ്മത്തെ പ്രണവമാകുന്ന ശരം കൊണ്ട് പിളര്‍ക്കുകയും, അമ്പ് ലക്ഷ്യത്തില്‍ തറച്ച് അതിന്റെ ഭാഗമായിത്തീരുന്നതുപോലെ ബ്രഹ്മവുമായി തന്മയനാകുകയും ചെയ്യേണ്ടതാണ്.

അതു കൂടാതെ ജീവത്മാവിനെയും, പരമാത്മാവിനെയും ഒരേ വൃക്ഷത്തിലിരിക്കുന്ന രണ്ടുപക്ഷികളായി വര്‍ണ്ണിക്കുന്ന മന്ത്രവും ഇതിലുള്ളതാണ്.

ദ്വാ സുപര്ണാ സയുജാ സഖായാ സമാനം വൃക്ഷം പരിഷസ്വജാതേ
തയോരന്യഃ പിപ്പലം സ്വാദ്വത്ത്യനശ്നന്നന്യോ അഭിചാകശീതി (3.1.1)

വളരെ അടുത്തു ബന്ധമുള്ള രണ്ടു പക്ഷികള്‍ ഒരേ വൃക്ഷത്തില്‍ ചേക്കേറിയിരിക്കുന്നു. അവയിലൊരു പക്ഷി രുചിയുള്ള പഴം ഭക്ഷിക്കുന്നു. രണ്ടാമത്തെ പക്ഷി ഒന്നും ഭക്ഷിക്കാതെ നോക്കിയിരിക്കുന്നു. (ഈ പക്ഷികള്‍ ജീവാത്മാവും, പരമാത്മാവുമാണ്).

സമാനേ വൃക്ഷേ പുരുഷോ നിമഗ്നോഽനീശയാ ശോചതി മുഹ്യമാനഃ
ജുഷ്ടം യദാ പശ്യത്യന്യമീശമസ്യ മഹിമാനമിതി വീതശോകഃ (3.1.2)

ഒരേ വൃക്ഷത്തിലിരിക്കുന്ന അവയിലൊന്ന് (ജീവാത്മാവ്) അജ്ഞാനത്തില്‍ മഗ്നനായി മോഹത്തിന് വശപ്പെട്ട് തന്റെ അസ്വാതന്ത്ര്യത്തിനെക്കുറിച്ചോര്‍ത്ത് ദുഃഖിക്കുന്നു. എന്നാല്‍ എപ്പോഴാണോ ജീവത്മാവ് ആരാധ്യനായ രണ്ടാമനെ (ഈശനെ) കാണുകയും അവിടുത്തെ മഹിമയെ അറിയുകയും ചെയ്യുന്നത് അപ്പോള്‍ അവന്‍ ദുഃഖമില്ലാത്തവനായിത്തീരുന്നു.

ഇതിലെല്ലാമുപരി വേദത്തിലെ കര്‍മ്മകാണ്ഡത്തിനെ നിന്ദിക്കുന്ന അഥവാ അവയില്‍ പറഞ്ഞിരിക്കുന്ന യാഗാദികര്‍മ്മങ്ങളുടെ പരിമിതികളെ എടുത്തുപറയുന്ന മന്ത്രങ്ങളും ഈ ഉപനിഷത്തില്‍ നമുക്കു ദര്‍ശിക്കാം. “പ്ലവാ ഹ്യേതേ അദൃഢാ യജ്ഞരൂപാഃ” എന്ന് ഇതില്‍ ഋഷി ഉദ്ഘോഷിക്കുന്നു. യജ്ഞത്തിന്റെ ഫലമായി ലഭിക്കുന്ന സ്വര്‍ഗ്ഗാദി ലോകങ്ങള്‍ അനുഭവിക്കുവാന്‍ ഇച്ഛിക്കുന്നവന്‍ ഒരിക്കലും മോക്ഷം നേടുന്നില്ല എന്നും യാത്രക്കാരനെ കടലില്‍ താഴ്ത്തുന്ന ഉറപ്പില്ലാത്ത തോണിയെപ്പോലെ ഈ കര്‍മ്മങ്ങള്‍ നമ്മെ സംസാരസാഗരത്തില്‍ മുക്കിത്താഴ്ത്തുമെന്നും ഋഷി വ്യക്തമാക്കുന്നു. “ജ്ഞാനാദേവ തു കൈവല്യം” – ബ്രഹ്മജ്ഞാനത്തിലൂടെ മാത്രമേ മോക്ഷപ്രാപ്തിയുണ്ടാകൂ എന്നതാണ് ഈ ഉപനിഷത്ത് നല്കുന്ന സന്ദേശം.

ഇങ്ങനെ എല്ലാം കൊണ്ടും ഉപനിഷത്സാഹിത്യത്തിന്റെ ഒരു ഉത്തമനിദര്‍ശനമാണ് “മുണ്ഡകോപനിഷത്ത്” എന്ന് നിസ്സംശയം പറയാം. ഈ പുസ്തകത്തിന്റെ പരിഭാഷയിലോ, ടൈപ്പിങ്ങിലോ എന്തെങ്കിലും പിഴവുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതെല്ലാം അഭിജ്ഞരായ വായനക്കാര്‍ ചൂണ്ടിക്കാണിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഈ എളിയ ഉപഹാരം സഹൃദയരായ എല്ലാ വായനക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

മുണ്ഡകോപനിഷത് ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-1
മുണ്ഡകോപനിഷത് ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-2

Tags: , , , , , , ,

കഴിഞ്ഞ കുറേ തലമുറകളായി കേരളത്തിലെ സംസ്കൃതവിദ്യാര്‍ഥികള്‍ സംസ്കൃതഭാഷയുടെ ബാലപാഠങ്ങളോടൊപ്പം തന്നെ പഠിച്ചുവരുന്ന ഒരു കൃതിയാണ് ശ്രീരാമോദന്തം. ശ്രീരാമോദന്തം എന്ന സമസ്തപദത്തിന്റെ വിഗ്രഹം ശ്രീരാമസ്യ ഉദന്തം എന്നും, അതിന്റെ അര്‍ഥം ശ്രീരാമന്റെ കഥ എന്നുമാണ്.

ശ്രീപതിം പ്രണിപത്യാഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാല്മീകി പ്രകീര്‍ത്തിതം എന്നു തുടങ്ങുന്ന ഇതിലെ ഒന്നു രണ്ടു ശ്ലോകങ്ങളെങ്കിലും മനഃപാഠമായിട്ടില്ലാത്ത മലയാളികളായ  സംസ്കൃതജ്ഞര്‍ വളരെ ചുരുക്കമായിരിക്കും. ഇന്ന് സാമ്പ്രദായികരീതിയിലുള്ള സംസ്കൃതവിദ്യാഭ്യാസം മണ്‍മറഞ്ഞുപോയെങ്കിലും, കേരളസര്‍ക്കാര്‍ പുറത്തിറക്കുന്ന സംസ്കൃതപാഠാവലികളിലും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ശ്രീരാമോദന്തത്തിലെ ബാലകാണ്ഡമെങ്കിലും ഉള്‍പെടുത്തിയിട്ടുണ്ടായിരുന്നു എന്ന വസ്തുത സംസ്കൃതപ്രേമികള്‍ക്ക് സന്തോഷത്തിന്നിടയാക്കുന്നതാണ്. എന്നാല്‍ ഇന്നത്തെ സ്ഥിതിയെന്താണെന്നറിയില്ല. ഭാഷാപഠനത്തോടൊപ്പം തന്നെ ഭാരതീയസംസ്കൃതിയും, മൂല്യങ്ങളും ബാലമനസ്സുകളില്‍ വേരൂന്നുവാന്‍ ഇത്തരം കൃതികളുടെ പഠനം സഹായിക്കുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല.

വാത്മീകി രാമായണത്തിന്റെ ചുവടുപിടിച്ച് ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, എന്നിങ്ങനെ ഉത്തരകാണ്ഡം വരെയായി ഏഴു കാണ്ഡങ്ങളില്‍ ബാലന്മാര്‍ക്കു എളുപ്പം മനസ്സിലാകുന്ന ലളിതമായ സംസ്കൃതശ്ലോകങ്ങളിലൂടെ രാമകഥ മുഴുവന്‍ വളരെക്കുറച്ചു ശ്ലോകങ്ങളില്‍ വര്‍ണിച്ച കവിയുടെ മുമ്പില്‍ നാം എങ്ങനെയാണ് ആദരവോടെ പ്രണമിക്കാതിരിക്കുക? ശ്രീരാമോദന്തം രചിച്ചത് പരമേശ്വരകവിയാണെന്ന് ഒരിടത്ത് കണ്ടു. പക്ഷേ അദ്ദേഹത്തിനെക്കുറിച്ച് അധികമൊന്നും ഇന്റര്‍നെറ്റില്‍ ലഭ്യമല്ല. അറിയാവുന്നവര്‍ എഴുതുവാന്‍ അപേക്ഷിക്കുന്നു.

മാര്‍ഷല്‍ കഥകളിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ കേണല്‍ മണി സാര്‍ എന്നോട് സിദ്ധരൂപത്തിന്റെ ഒരു ഇ-പുസ്തകമുണ്ടാക്കി ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടപ്പോഴാണ്, ശ്രീരാമോദന്തത്തിന്റെയും ഒരു ഇ-പുസ്തകം തയ്യാറാക്കുവാനുള്ള ആശയം എന്റെ മനസ്സിലുദിച്ചത്. സിദ്ധരൂപത്തില്‍ ശ്രീരാമോദന്തത്തിലെ ബാലകാണ്ഡവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതു കണ്ടപ്പോള്‍ ചെറുപ്പത്തില്‍ സ്ക്കൂളില്‍ ശ്രീരാമോദന്തം പഠിച്ച കാര്യം ഓര്‍മ്മയില്‍ വന്നു. ഉടനെ തന്നെ ഇതിന്റെ ഇ-പുസ്തകം തയ്യാറാക്കണമെന്ന് തീരുമാനിച്ചെങ്കിലും, അതിനു കുറച്ചു കാലതാമസമെടുത്തു. ഇന്റര്‍നെറ്റില്‍ ഒരേ ഒരു സ്ഥലത്തു മാത്രമാണ് ശ്രീരാമോദന്തം ലഭ്യമായിട്ടുള്ളത്. അത് പി. ആര്‍. രാമചന്ദറിന്റെ ശ്രീരാമോദന്തം ആംഗല പരിഭാഷയാണ്. അതില്‍ ശ്ലോകങ്ങള്‍ ആംഗലലിപിയില്‍ തന്നെയാണ് നല്കിയിരിക്കുന്നത്. ശ്ലോകങ്ങളിലും, പരിഭാഷയിലും തെറ്റുകള്‍ അനവധി. അതുകൊണ്ട് അതിനെ കാര്യമായി ആശ്രയിക്കുവാന്‍ സാധിച്ചില്ല. ആര്‍. എസ്സ്. വാദ്ധ്യാര്‍ പ്രസിദ്ധീകരിച്ച ശ്രീരാമോദന്തത്തില്‍ ശ്ലോകങ്ങളും, കഠിനപദങ്ങളുടെ അര്‍ഥവുമുണ്ട്, എന്നാല്‍ പരിഭാഷയില്ല. അതുകൊണ്ടാണ് ഈ വിവര്‍ത്തകന് സ്വതന്ത്രമായ ഒരു മലയാളപരിഭാഷയ്ക്കു മുതിരേണ്ടിവന്നത്. ഇതില്‍ തെറ്റുകുറ്റങ്ങള്‍ ഒഴിവാക്കുവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ പൂര്‍ണമായി വിജയിച്ചിട്ടുണ്ടെന്നു അവകാശപ്പെടുന്നുമില്ല. തെറ്റുകള്‍ കണ്ടാല്‍ അറിവുള്ളവര്‍ ചൂണ്ടിക്കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ശ്രീരാമോദന്തം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-1
ശ്രീരാമോദന്തം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-2

Tags: , , , , , , , , , ,

അഷ്ടാവക്രഗീതാ

ഉപനിഷത്പ്രതിപാദ്യമായ ആത്മജ്ഞാനത്തെ പ്രാപിച്ച് ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മോക്ഷസുഖമനുഭവിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന പല ഗീതകളുമുണ്ട്. ശ്രീമദ് ഭഗവദ്ഗീതയാണ് അതില്‍ ഏറ്റവും പ്രസിദ്ധം. അതുപോലെയുള്ള മറ്റൊരു ഗീതയാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്രസംഹിത.

അഷ്ടാവക്രമുനിയും ജനകമഹാരാജാവും തമ്മിലുള്ള സംവാദത്തിന്റെ രൂപത്തിലാണ് ഇതില്‍ വേദാന്തശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നത്. വേദാന്ത ശാസ്ത്രചര്‍ച്ചയേക്കാള്‍ അദ്വൈതാനുഭൂതിയ്ക്കാണ് അഷ്ടാവക്ര ഗീതയില്‍ മുന്‍തൂക്കം. ഭഗവദ്ഗീതയെ അപേക്ഷിച്ച് ഇതിലെ പ്രതിപാദനശൈലി കൂടുതല്‍ സരളവും, ഋജുവുമാണ്.

അഷ്ടാവക്രമുനി

ജനകസദസ്സില്‍വച്ച് അഷ്ടാവക്രമുനി വരുണപുത്രനായ വന്ദിയുമായി ചെയ്ത ബ്രഹ്മവാദം മഹാഭാരതത്തില്‍ ആരണ്യപര്‍വത്തിലെ തീര്‍ഥയാത്രാപര്‍വത്തില്‍ (132-134 അധ്യായങ്ങള്‍) അഷ്ടാവക്രീയം എന്ന പേരില്‍ ചേര്‍ത്തിട്ടുണ്ട്. കഹോഡന്‍ എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്‍ തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്‍ സുജാതയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്‍ ഭാര്യയെപ്പറ്റി നിര്‍വിചാരനായി കഴിഞ്ഞുകൂടി. ഗര്‍ഭസ്ഥനായ ശിശു ഈ അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്‍ കുപിതനായി, ‘വയറ്റില്‍ കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും’ എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്‍ അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്‍ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്‍ കുപിതനായാണ് ഈ ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്‍ പറയുന്നത് രാത്രിയില്‍ വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന്‍ പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്‍ഭം തികഞ്ഞപ്പോള്‍ ധനം തേടി കഹോഡന്‍ ജനകരാജാവിന്റെ യാഗത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്‍ തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്‍ വെള്ളത്തില്‍ ആഴ്ത്തപ്പെട്ടു.

സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്‍ അഷ്ടാവക്രനെന്നു പേരുകിട്ടി. പന്ത്രണ്ടു വയസ്സായപ്പോള്‍ പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്‍ ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്‍ മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്‍ വരുണന്റെ പുത്രനാണെന്നും വരുണന്‍ നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്‍വേണ്ടിയാണ് അവരെ വാദത്തില്‍ തോല്പിച്ച് വെള്ളത്തില്‍ മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്‍ഭത്തില്‍നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന്‍ പിതാവിന്റെ നിര്‍ദേശപ്രകാരം സമംഗ എന്ന പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചതോടെ വളവുകള്‍ എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു.

വിഷ്ണുപുരാണത്തില്‍ അഷ്ടാവക്രനെപ്പറ്റി വേറൊരു കഥ പറഞ്ഞുകാണുന്നു. വെള്ളത്തില്‍നിന്നു തപസ്സു ചെയ്യുമ്പോള്‍ ചില ദേവസ്ത്രീകള്‍ അദ്ദേഹത്തെ കണ്ടു പൂജിച്ചു. സന്തുഷ്ടനായി എന്തെങ്കിലും വരം ചോദിച്ചുകൊള്ളുവാന്‍ അഷ്ടാവക്രന്‍ അവരോടു പറഞ്ഞു. അത്യുത്തമനായ പുരുഷനെ ഭര്‍ത്താവായി ലഭിക്കണമെന്നവരമാണ് അവര്‍ ചോദിച്ചത്. കരയ്ക്കു കയറി തന്നെത്തന്നെ സ്വീകരിച്ചുകൊള്ളാന്‍ അദ്ദേഹം നിര്‍ദേശിച്ചു. തന്റെ വൈരൂപ്യവും വക്രതയും കണ്ട് അവര്‍ ചിരിച്ചപ്പോള്‍ മുനി ക്രുദ്ധനായി, വരം ലഭിച്ചശേഷം അവര്‍ കള്ളന്മാരുടെ കൈയില്‍ അകപ്പെടുമെന്നു ശപിച്ചു. തന്നെ പരിഹസിച്ച ദേവസ്ത്രീകള്‍ മനുഷ്യസ്ത്രീകളായിത്തീരട്ടെ എന്നു ഇദ്ദേഹം ശപിച്ചുവെന്നും അവരാണ് ഗോപസ്ത്രീകളായി പിന്നീട് ജനിച്ചതെന്നും കഥയുണ്ട്.

അഷ്ടാവക്രഗീതയുടെ ഉദ്ഭവത്തിനെക്കുറിച്ചുള്ള ഐതിഹ്യകഥ:

ഒരിക്കല്‍ ജനകമഹാരാജാവ് നിദ്രയിലാണ്ടിരിക്കെ താന്‍ ഒരു യാചകനായി ദാരിദ്യദുഃഖമനുഭവിക്കുന്നതായുള്ള സ്വപ്നം കണ്ടിട്ട് ഞെട്ടിയുണര്‍ന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു സംശയമുദിച്ചു, “സ്വപ്നത്തില്‍ ഞാന്‍ ഒരു യാചകനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഒരു രാജാവാണ്. സ്വപ്നവേളയില്‍ ഞാന്‍ യാചകനാണെന്നത് സത്യമായി അനുഭവപ്പെട്ടു. ഇപ്പോള്‍ ഞാന്‍ രാജാവാണെന്നുള്ളതും സത്യമായി അനുഭവപ്പെടുന്നു. ഇവയിലേതാണ് യഥാര്‍ഥത്തില്‍ സത്യമായിട്ടുള്ളത്?”.

അദ്ദേഹം ഈ സംശയം തന്റെ മന്ത്രിമാരോടും, രാജസദസ്സിലെ സകല വിദ്വാന്മാരോടും ചോദിച്ചു. അവര്‍ക്കാര്‍ക്കും തന്നെ ഇതിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ ജനകമഹാരാജാവ് വിഷണ്ണനായിരിക്കുമ്പോള്‍ അതിതേജസ്വിയായ ഒരു യുവതപസ്വി അദ്ദേഹത്തിന്റെ മുന്നില്‍ വന്നെത്തി. അദ്ദേഹമായിരുന്നു വിഖ്യാതനായ അഷ്ടാവക്രമുനി. ജന്മനാ തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ എട്ട് വളവുകളുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം അഷ്ടാവക്രനെന്ന് അറിയപ്പെട്ടിരുന്നത്.

ജനകന്‍ മുനിയോട് ചോദിച്ചു, “മുനേ, ജാഗ്രദവസ്ഥയാണോ അതോ സ്വപ്നാവസ്ഥയാണോ സത്യമായുള്ളത്?” ജനകന്റെ ഈ സംശയം കേട്ടിട്ട് അഷ്ടാവക്രന്‍ ജനകനോട് പറഞ്ഞു, “രാജന്‍, ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും അങ്ങയ്ക്കുണ്ടായ അനുഭവങ്ങള്‍ എല്ലാം തന്നെ മിഥ്യയാണ്. ജാഗ്രത്തും, സ്വപ്നവും ഒരു പോലെ മിഥ്യയാണ്. അങ്ങ് രാജാവോ, യാചകനോ അല്ല, അവയില്‍ നിന്നെല്ലാം ഭിന്നമായ ചൈതന്യസ്വരൂപമായ ആത്മാവാണ്”. ആത്മാവ് മാത്രമാണ് അദ്വിതീയമായ സത്യം.”

ഇതിനെ തുടര്‍ന്ന് ജനകമഹാരാജാവും അഷ്ടാവക്രമുനിയുമായി ഉണ്ടായ സംവാദമാണ് അഷ്ടാവക്രഗീത എന്ന പേരില്‍ അറിയപ്പെടുന്നത്.

അഷ്ടാവക്രഗീതയും ശ്രീരാമകൃഷണ-വിവേകനന്ദന്മാരും

ശ്രീമദ് വിവേകാനന്ദസ്വാമികള്‍ ആദ്യകാലത്ത് ശ്രീരാമകൃഷ്ണപരമഹംസദേവനെ സന്ദര്‍ശിച്ചുകൊണ്ടിരുന്നപ്പോള്‍ പലപ്പോഴും അദ്ദേഹം നരേന്ദ്രനെ (വിവേകാനന്ദസ്വാമികളുടെ പൂര്‍വ്വനാമം) അഷ്ടാവക്രഗീത വായിക്കുവാനായി പ്രേരിപ്പിച്ചിരുന്നുവെന്ന് വിവേകാനന്ദസ്വാമികളുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പം തൊട്ടുതന്നെ ബ്രഹ്മസമാജത്തിലെ അനുയായിയായിരുന്ന നരേന്ദ്രന് അദ്വൈതത്തില്‍ അഭിരുചിയില്ലാതിരുന്നതുകൊണ്ട് അഷ്ടാവക്രഗീത വായിക്കുവാന്‍ മടിച്ചപ്പോള്‍ രാമകൃഷ്ണദേവന്‍ “എനിക്കു വേണ്ടിയെങ്കിലും ഇതൊന്ന് ഉച്ചത്തില്‍ വായിക്കൂ” എന്ന് പറഞ്ഞ് നിരവധി തവണ നരേന്ദ്രനെക്കൊണ്ട് അഷ്ടാവക്രഗീത വായിപ്പിച്ചിട്ടുള്ളതില്‍ നിന്നും ഈ ഗ്രന്ഥത്തിന് എത്ര മാത്രം പ്രാധാന്യമാണ് ശ്രീരാമകൃഷ്ണദേവന്‍ കല്പിച്ചിരുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

വിഷയസുഖത്തില്‍ വിരക്തി വന്ന ഏതൊരാള്‍ക്കും സദ്ഗുരുവിനെ കണ്ടുമുട്ടിയാല്‍ പിന്നെ മറ്റു യാതൊരുപാധിയും കൂടാതെ തന്നെ താനാരാണ് എന്നറിഞ്ഞ് മുക്തി നേടാം എന്നാണ് അഷ്ടാവക്രമുനി നല്‍കുന്ന സന്ദേശം. സ്ത്രീപുരുഷ, ബാലവൃദ്ധാദി ഭേദമില്ലാതെ മുക്തി ഏവരുടെയും ജന്മാവകാശമാണ് എന്ന് ഈ ഗീത നമ്മെ ഉപദേശിക്കുന്നു. മുക്തി നേടുന്നതിന് ഒരാളുടെ ജാതി, വര്‍ണ്ണം, ദേശം, മതം, എന്നിവയൊന്നും തന്നെ തടസ്സമല്ല. നിത്യമുക്തനായ ആത്മാവാണ് താന്‍ എന്ന് തിരിച്ചറിയുക മാത്രമേ അതിന് വേണ്ടയായിട്ടുള്ളൂ.

അഷ്ടാവക്രഗീതാ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-1
അഷ്ടാവക്രഗീതാ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്-2

Tags: , , , , , , , , ,

മഹാഭാരതത്തില്‍ അന്തര്‍ഗതമായതും അത്യന്തം വിജ്ഞാനപ്രദവുമായ ഒരു ആഖ്യാനമാണ് യക്ഷരൂപം ധരിച്ച യമനും യുധിഷ്ഠിരനുമായുള്ള സംവാദരൂപത്തിലുള്ള “യക്ഷപ്രശ്നം”. യമധര്‍മ്മന്‍ ഉന്നയിക്കുന്ന അതിക്ലിഷ്ടമായ 126 ചോദ്യങ്ങള്‍ക്ക് യുധിഷ്ഠിരന്‍ നല്കുന്ന ഉത്തരങ്ങള്‍ ഓരോന്നും അത്യന്തം ഉചിതവും അത്ഭുതകരവുമാണ്.

യക്ഷപ്രശ്നത്തിന് മുന്നോടിയായി നടന്ന സംഭവങ്ങള്‍ ചുരുക്കി വിവരിക്കാം. പാണ്ഡവരുടെ വനവാസകാലത്ത് ഒരിക്കല്‍ അവര്‍ ഒരു മുനി അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഒരു മാനിനെ തേടി പുറപ്പെട്ടു. മാനിന്റെ കാല്‍പ്പാടുകള്‍ നോക്കി പിന്തുടര്‍ന്ന അവര്‍ ഒരു ഘോരവനത്തിലെത്തിച്ചേരുകയും, അവിടെ വെച്ച് യുധിഷ്ഠിരന് അത്യധികമായ ദാഹമനുഭവപ്പെടൂകയും ചെയ്തു. സഹദേവന്‍ അടുത്തുള്ള ഉയരമേറിയ ഒരു വൃക്ഷത്തില്‍ കയറി ചുറ്റും നോക്കിയപ്പോള്‍ അധികം ദൂരെയല്ലാതായി ഒരു ജലാശയം സ്ഥിതിചെയ്യുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ എല്ലാവര്‍ക്കും വേണ്ടി ജലം കൊണ്ടുവരുവാനായി സഹദേവന്‍ പുറപ്പെടുകയും ചെയ്തു.

സഹദേവന്‍ ജലാശയത്തില്‍ നിന്നും ജലമെടുക്കുവാന്‍ തുനിഞ്ഞപ്പോള്‍ ഒരു ശബ്ദം കേട്ടു, “ഞാന്‍ ഈ ജലാശയത്തില്‍ ചിരകാലമായി കഴിയുന്ന ഒരു കൊക്കാണ്. ഈ ജലാശയം എന്റെ പൂര്‍വ്വികസ്വത്താണ്. അതുകൊണ്ട് എന്റെ അനുവാദം കൂടാതെ ഈ ജലം കുടിച്ചാല്‍ നീ മരിച്ചുവീഴുന്നതാണ്”. അതിനെ വകവെയ്ക്കാതെ അയാള്‍ ജലം കുടിക്കുകയും ഉടന്‍ തന്നെ മരിച്ചുവീഴുകയും ചെയ്തു. വളരെനേരം കഴിഞ്ഞിട്ടും സഹദേവന്‍ തിരിച്ചുവരാത്തതുകൊണ്ട് യുധിഷ്ഠിരന്‍ ആജ്ഞാപിച്ചതനുസരിച്ച് നകുലന്‍ ജലാശയത്തിലേയ്ക്ക് പോകുകയും തന്റെ സഹോദരനെപ്പോലെ മരണമടയുകയും ചെയ്തു. പിന്നീട് അര്‍ജുനനും, ഭീമനും ഇതേവിധം തന്നെ മരണത്തിന് ഇരയാകുകയും ചെയ്തു. അവസാനം തന്റെ നാലു സഹോദരന്മാര്‍ക്കെന്തു സംഭവിച്ചു എന്നറിയുവാനായി യുധിഷ്ഠിരന്‍ സ്വയം ജലാശയത്തിനടുത്ത് ചെല്ലുകയും അതിന്റെ കരയില്‍ നിശ്ചേഷ്ടരായി കിടക്കുന്ന തന്റെ നാലു സഹോദരന്മാരെ കാണുകയും ചെയ്തു.

ദാഹിച്ച് അവശനായ യുധിഷ്ഠിരന്‍ ജലാശയത്തില്‍ നിന്ന് കുറച്ചു വെള്ളം കുടിയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ നേരത്തെ മറ്റു പാണ്ഡവന്മാരോട് പറഞ്ഞതുപോലെ ആ കൊക്ക് യുധിഷ്ഠിരനോടും തന്റെ അനുമതിയില്ലാതെ ആ സാഹസത്തിനു മുതിരരുത് എന്ന് പറയുകയും താന്‍ ഒരു യക്ഷനാണെന്ന വസ്തുത വെളിപ്പെടുത്തുകയും ചെയ്തു. തന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്കിയതിനുശേഷം വേണമെങ്കില്‍ വെള്ളം കുടിക്കുകയോ കൊണ്ടുപോകുകയോ ചെയ്യാമെന്നു യക്ഷന്‍ പറഞ്ഞപ്പോള്‍ യുധിഷ്ഠിരന്‍ യക്ഷന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുവാന്‍ തയ്യാറായി.

യക്ഷന്റെ ഓരോ ചോദ്യത്തിനും യുധിഷ്ഠിരന്‍ അല്പം പോലും മടിച്ചു നില്‍ക്കാതെ ഉചിതമായ മറുപടി നല്കുകയും ചെയ്തു. ജ്യേഷ്ഠപാണ്ഡവന്റെ അപാരമായ ജ്ഞാനവും, സൂക്ഷ്മദര്‍ശിത്വവും, ബുദ്ധിശക്തിയും, സ്വഭാവവൈശിഷ്ട്യവും വെളിപ്പെടുത്തുന്നതാണ് ഈ സംവാദം. സഹസ്രാബ്ദങ്ങള്‍ക്കു ശേഷം ഇന്നും നമ്മെ അത്ഭുതപരതന്ത്രരാക്കുന്ന ഒരു സന്ദര്‍ഭം ഇതിലുണ്ട്. “എന്താണ് ആശ്ചര്യം?” എന്ന യക്ഷന്റെ ചോദ്യത്തിന് യുധിഷ്ഠിരന്‍ നല്കിയ മറുപടി ഇതായിരുന്നു, “ഓരോ ദിവസവും എത്രയോ പേര്‍ മരണമടയുന്നതു കണ്ടിട്ടും അതു കണ്ടുനില്‍ക്കുന്നവരെല്ലാം തന്നെ തങ്ങള്‍ ഒരിക്കലും മരിക്കുകയില്ല എന്നു വ്യാമോഹിക്കുകയാണ്”.

തന്റെ ചോദ്യങ്ങള്‍ക്ക് യുധിഷ്ഠിരന്‍ നല്‍കിയ ഉത്തരങ്ങള്‍ കേട്ടു തൃപ്തനായ യക്ഷന്‍ യുധിഷ്ഠിരനോട് ഏതെങ്കിലും ഒരു അനുജനെ ജീവിപ്പിക്കാം എന്ന് ഉറപ്പ് നല്‍കിയപ്പോള്‍ നകുലനെ ജീവിപ്പിക്കുവാനാണ് യുധിഷ്ഠിരന്‍ യക്ഷനോട് ആവശ്യപ്പെട്ടത്. ഇത് യക്ഷനെ വളരെയധികം അമ്പരിപ്പിച്ചു. ആയിരം ആനകളുടെ ശക്തിയുള്ള ഭീമനെയും, വില്ലാളിവീരനായ അര്‍ജുനനെയും ജീവിപ്പിക്കുവാനാവശ്യപ്പെടാതെ നകുലനെ ജീവിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത് എന്തിനാണ് എന്ന് യക്ഷന്‍ ചോദിച്ചു. യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു, “ഞാന്‍ വളരെ ധ‍ര്‍മ്മനിഷ്ഠയുള്ള ഒരു രാജാവാണ്. ധര്‍മ്മത്തെ രക്ഷിക്കുന്നവരെ ധര്‍മ്മം രക്ഷിക്കുകയും, അതിനെ ഹനിക്കുന്നവരെ അത് ഹനിക്കുകയും ചെയ്യുമെന്ന് എനിക്കറിയാം. എനിക്ക് രണ്ട് അമ്മമാരുണ്ട്, കുന്തിയും മാദ്രിയും. ഇവര്‍ രണ്ടുപേരും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. ഇന്ന് കുന്തിയുടെ മൂത്തപുത്രനായ ഞാന്‍ ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ മാദ്രിയുടെ രണ്ടു മക്കളും മരിച്ചുകഴിഞ്ഞു. അതു കൊണ്ട് മാദ്രിയുടെ ആദ്യജാതനായ നകുലന്‍ ന്യായമായും ജീവിക്കേണ്ടതാണ്.

യക്ഷപ്രശ്നത്തിലെ ഏറ്റവും മര്‍മ്മപ്രധാനമായ അംശമാണ് ഇതെന്ന് നമുക്ക് അനുമാനിക്കാം. സകലശാസ്ത്രവിശാരദനായ ഒരാള്‍ക്ക് ഏതു ചോദ്യത്തിനും നിഷ്പ്രയാസം ഉത്തരം നല്‍കുവാന്‍ കഴിയും. എന്നാല്‍ ജീവിതത്തിലെ ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍ തന്റെ ശരിയായ ധര്‍മ്മം എന്താണ് എന്ന് തിരിച്ചറിയുക വളരെ പ്രയാസമുള്ള കാര്യമാണ്. യുധിഷ്ഠിരന്റെ ധര്‍മ്മനിഷ്ഠ, സമദര്‍ശിത്വം, ത്യാഗം, വിരക്തി എന്നീ ഗുണങ്ങളാണ് ഇവിടെ പ്രകടമാകുന്നത്. സ്ഥാനഭൃഷ്ടനായ ഒരു രാജാവെന്ന നിലയില്‍ തന്റെ രാജ്യം വീണ്ടെടുക്കുന്നതിന് യുധിഷ്ഠിരന് വേണ്ടിയിരുന്നത് കരുത്തന്മാരായ ഭീമാര്‍ജുനന്മാരാണെന്നിരിക്കെ തെല്ലും സംശയിക്കാതെ നകുലന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിച്ച യുധിഷ്ഠിരന്‍ നമുക്ക് ഒരു ആദര്‍ശപുരുഷനായി മാറുകയാണിവിടെ. അതുകൊണ്ടു തന്നെയായിരിക്കണം യുധിഷ്ഠിരനെ പരീക്ഷിക്കുവാന്‍ യക്ഷനായി വന്ന യമന്‍ സന്തുഷ്ടനായി നാലു സഹോദരന്മാര്‍ക്കും ജീവന്‍ നല്‍കി അവരെ അനുഗ്രഹിച്ചു മടങ്ങിയത്. എന്തുകൊണ്ടും, മഹാഭാരതത്തിലെ അവിസ്മരണീയങ്ങളായ കഥകളില്‍ യക്ഷപ്രശ്നത്തിന് ഒരു മുഖ്യമായ സ്ഥാനമുണ്ട് എന്നുള്ളതില്‍ സംശയമില്ല.

ഡൗണ്‍ലോഡ് ലിങ്ക് 1

ഡൗണ്‍ലോഡ് ലിങ്ക് 2

Tags: , , , , , , , , ,


ആദ്ധ്യാത്മികസാധകന്മാര്‍ക്ക്, വിശേഷിച്ചും ഭക്തന്മാര്‍ക്ക്, അത്യന്താപേക്ഷിതമാണ് ശ്രീനാരദമഹര്‍ഷി വിരചിച്ച നാരദഭക്തിസൂത്രം. “ഈശ്വരനോടുള്ള പരമമായ പ്രേമമാണ് ഭക്തി” എന്നാണ് നാരദമഹര്‍ഷി ഭക്തിയെ നിര്‍വ്വചിക്കുന്നത്.

വെറും എണ്‍പത്തിനാലു സൂത്രങ്ങള്‍ മാത്രമുള്ള ഈ ഗ്രന്ഥത്തില്‍ ശ്രീനാരദന്‍ “എന്താണ് യഥാര്‍ഥഭക്തിയെന്നും, അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും, ഭക്തിലാഭത്തിനുള്ള ഉപായങ്ങളെന്തൊക്കെയാണെന്നും, ഭക്തന്റെ കര്‍ത്തവ്യമെന്തെന്നും, ഭക്തന് നിഷിദ്ധമായതെന്തെന്നും, ഭക്തിയെ നേടുന്നതുകൊണ്ടുണ്ടാകുന്ന ലാഭമെന്തെന്നും, ഭക്തന്മാരുടെ മഹിമയെന്തെന്നും” സുലളിതങ്ങളായ സൂത്രങ്ങളിലൂടെ വര്‍ണ്ണിക്കുന്നു.

നാരദ ഭക്തി സൂത്രം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , ,

സൗന്ദര്യത്തിന്റെ അലകള്‍ എന്നാണ് സൗന്ദര്യലഹരി എന്ന സ്തോത്രത്തിന്റെ പേര് അര്‍ഥമാക്കുന്നത്. ഇതിലെ ആദ്യത്തെ 41 ശ്ലോകങ്ങള്‍ ആനന്ദലഹരി എന്നും പിന്നീടുള്ള 59 ശ്ലോകങ്ങള്‍ സൗന്ദര്യലഹരി എന്നും അറിയപ്പെടുന്നു. ഒരിക്കല്‍ ആദിശങ്കരാചാര്യര്‍ കൈലാസം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഒരു ചുമരില്‍ കൊത്തിവെച്ചതായി അദ്ദേഹം കണ്ടവയാണ് ആദ്യത്തെ ഭാഗമെന്നും ബാക്കിയുള്ള ശ്ലോകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അദ്ദേഹം സ്തോത്രം പൂര്‍ത്തിയാക്കിയെന്നും ഐതിഹ്യമുണ്ട്.

ദേവിഭക്തരുടെയില്‍ സഹസ്രാബ്ദങ്ങളായി പ്രചാരത്തിലിരിക്കുന്ന ഈ സ്തോത്രത്തിന് സംസ്കൃതത്തില്‍ തന്നെ മുപ്പത്തിയാറിലധികം വ്യാഖ്യാനങ്ങളുണ്ട്. അവയില്‍ ലക്ഷ്മീധരന്റെ വ്യാഖ്യാനമാണ് ഏറ്റവും പ്രശസ്തം. മലയാളത്തിലും ഈ സ്തോത്രത്തിന് അനവധി ഗദ്യ, പദ്യപരിഭാഷകളും, വ്യാഖ്യാനങ്ങളും നിലവിലുണ്ടെങ്കിലും അവയ്ക്കെല്ലാം പകര്‍പ്പവകാശമുള്ളതിനാല്‍ ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാക്കാന്‍ അസാദ്ധ്യമായതുകൊണ്ടാണ് വിവര്‍ത്തകന്‍ ലളിതമായ ഈ ഗദ്യപരിഭാഷയ്ക്ക് മുതിര്‍ന്നത്.

മഹാകവി കുമാരനാശന്റെ സൗന്ദര്യലഹരി പദ്യപരിഭാഷ മലയാളം വിക്കിസോര്‍സില്‍ നിന്നും എടുത്ത് ഈ ഇ-ബുക്കില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

വായനക്കാരുടെ മനസ്സുകളെ ഈ സ്തോത്രം ആനന്ദലഹരിയിലാറാടിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ പരിഭാഷ മലയാളികളായ ദേവീഭക്തന്മാര്‍ക്കായി സമര്‍പ്പിക്കുന്നു. പരിഭാഷയിലുള്ള തെറ്റുകുറ്റങ്ങള്‍ എന്നെ അറിയിക്കുവാന്‍ വായനക്കാരോട് അപേക്ഷിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , ,

« Newer Posts - Older Posts »