Feed on
Posts
Comments

ഭക്തന്മാരുടെ നിരന്തരമായ അഭ്യര്‍ഥനകളെ മാനിച്ചുകൊണ്ട് ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ (1879-1961) രചിച്ച് 1956 – ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം മലയാളത്തിലെ ആദ്ധ്യാത്മികസാഹിത്യത്തിനും, ആത്മകഥാ സാഹിത്യത്തിനും ഒരു മുതല്‍ക്കൂട്ടാണ്.  അദ്ദേഹത്തിന് ചെറുപ്പത്തില്‍ തന്നെ ശ്രീരാമകൃഷ്ണശിഷ്യനായ നിര്‍മ്മലാനന്ദസ്വാമികളുമായി സമ്പര്‍ക്കത്തില്‍ വരുവാനും, പിന്നീട് ബ്രഹ്മാനന്ദസ്വാമികളില്‍ നിന്ന് മന്ത്രദീക്ഷയും, ശിവാനന്ദസ്വാമികളില്‍ നിന്ന് സന്ന്യാസദീക്ഷയും സ്വീകരിക്കുവാനുള്ള സൗഭാഗ്യമുണ്ടായി. 1928 – ല്‍ ഋഷീകേശിലെ വസിഷ്ഠഗുഹയിലെത്തിച്ചേര്‍ന്ന ഈ തപോനിധി പിന്നീട് തന്റെ ജീവിതാന്ത്യം വരെയുള്ള മൂന്നു ദശകത്തിലധികം കാലം തപോനിഷ്ഠനായും, തന്നെ ദര്‍ശിക്കുന്നതിനെത്തിച്ചേരുന്ന ഭക്തന്മാരില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞും കഴിച്ചുകൂട്ടി.

ഉദാത്തമായ ആത്മീയാദര്‍ശങ്ങളെ ദൈനന്ദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ പ്രയത്നിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം ഒരു ഉത്തമ മാര്‍ഗ്ഗദര്‍ശിയാണ്.

സ്വാമികളുടെ ആദ്ധ്യാത്മികോപദേശങ്ങളടങ്ങുന്ന മറ്റു ഗ്രന്ഥങ്ങള്‍ SCRIBD യില്‍ ലഭ്യമാണ്.

ഈശ്വരകാരുണ്യം ഇ-ബുക്ക് ഡൗണ്‍ലോഡ് ചെയ്യുക

Tags: , , ,

ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് ആദിശങ്കരവിരചിതമെന്നു കരുതപ്പെടുന്ന “ശിവാനന്ദലഹരീ“. അവ്യക്തനായ ഈശ്വരനെ സങ്കല്പിക്കുവാനോ, ധ്യാനിക്കുവാനോ, ഭക്തിപൂര്‍വ്വം ആരാധിക്കുവാനോ അത്ര എളുപ്പമല്ല. ഉപനിഷത്തുക്കളും, ബ്രഹ്മസൂത്രങ്ങളും വര്‍ണ്ണിക്കുന്ന പരമസത്യവും, അനിര്‍വ്വചനീയനും, നിത്യനും, നിരാകാരനും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ഈശ്വരനെ തന്റെ മാതാവും, പിതാവുമായി കാണുമ്പോള്‍ മാത്രമാണ് ഒരു ഭക്തന് അവിടുത്തെ നിഷ്പ്രയാസം ആരാധിക്കുവാന്‍ കഴിയുകയുന്നത്. ഭക്തനെ തന്റെ പരമപ്രേമാസ്പദമായ ഈശ്വരന്റെ അടുത്തെത്തിക്കുവാനും, ഈശ്വരനുമായി സംവദിക്കുവാനും, സായുജ്യമുക്തിപദത്തിലെത്തിക്കുവാനും ശിവാനന്ദലഹരി പോലെയുള്ള സ്തോത്ര, കീര്‍ത്തന കൃതികള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്.

സൗന്ദര്യലഹരിയിലുള്ളതു പോലെ സാങ്കേതികപദങ്ങള്‍ ഈ സ്തോത്രത്തില്‍ കാണപ്പെടാത്തതുകൊണ്ട് തന്നെ ഈ കൃതി വളരെ ലളിതവും ആസ്വാദ്യകരവുമാണ്. ഈ കൃതി ആദ്യന്തം ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക് ഒരു യഥാര്ഥ ഭക്തന്റെ മനോഭാവം എന്തായിരിക്കണം എന്നുള്ളത് സുവ്യക്തമാകുമെന്ന് ഉറപ്പിച്ചു പറയാം. ത്യാഗം, ഭക്തി, സമര്‍പ്പണം, വൈരാഗ്യം, വിവേകം, വിനയം എന്നിങ്ങനെ ഒരു ഭക്തന്‍ വളര്‍ത്തിയെടുക്കേണ്ട എല്ലാ ഗുണങ്ങളെക്കുറിച്ചൂം ഇതിന്റെ പഠനത്തിലൂടെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും.

ശിവാനന്ദലഹരി“യുടെ ഈ ഇ-ബുക്ക് തയ്യാറാക്കി ഈ ബ്ലോഗില്‍ ഇത് അപ്‍ലോഡ് ചെയ്യാന്‍ സ്നേഹപൂര്‍വ്വം അനുമതി നല്കിയ എന്റെ സുഹൃത്തായ ശ്രീ. പി. എസ്സ്. രാമചന്ദ്രന് (രാമുവിന്) എന്റെ ഹൃദയംഗമമായ നന്ദി. മലയാളഭാഷയിലെ ആത്മീയഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുകയെന്ന മഹായജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന രാമുവിന് എന്റെ അഭിനന്ദങ്ങളും ആശംസകളും.

ഡൗണ്‍ലോഡ്

Tags: , , , , , , , , , , , , , ,


മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ വിരചിച്ച ശ്രീമന്നാരായണീയം ശ്രീമദ് ഭാഗവത പുരാണത്തിന്റെ ഒരു സംക്ഷിപ്തരൂപമാണ്. 14000 ശ്ലോകങ്ങളുള്ള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും ചോര്‍ന്നു പോകാതെ 1036 ശ്ലോകങ്ങളില്‍ മേല്‍പ്പത്തൂര്‍ സംക്ഷേപിക്കുകയാണുണ്ടായത്.

തന്റെ ഗുരുവായ അച്യുതപ്പിഷാരടി വാതരോഗത്താല്‍ പീഡിതനായപ്പോള്‍ നാരായണഭട്ടതിരി തന്റെ യോഗബലത്താല്‍ ഗുരുവിന്റെ രോഗം ഏറ്റെടുത്തുവെന്നും, പിന്നീട് സ്വന്തം രോഗശമനത്തിനായി ഗുരുവായൂരപ്പനെ ശരണം പ്രാപിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. നാരായണഭട്ടതിരി ഗുരുവായൂരില്‍ 100 ദിവസം ഭജനമിരുന്നുവെന്നും, എന്നും നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് ഗുരുവായൂരപ്പനു സമര്‍പ്പിച്ചുവെന്നും നൂറാം നാള്‍ “ആയുരാരോഗ്യസൗഖ്യം” എന്നവസാനിക്കുന്ന ദശകം എഴുതി സമര്‍പ്പിച്ചതോടെ അദ്ദേഹത്തെ ബാധിച്ചിരുന്ന വാതരോഗം, വാതാലയേശന്റെ കൃപയാല്‍ നിശ്ശേഷം ശമിച്ചുവെന്നുമാണ് കഥ.

ഭാരതീയരുടെയെല്ലാം (വിശേഷിച്ചും കേരളീയരുടെയും തമിഴരുടെയും) മനസ്സില്‍ ഭക്തിനിര്‍ഭരമായ ഈ സ്തോത്രവും ഇതിന്റെ രചയിതാവായ മേല്‍പ്പത്തൂരും ഒരു ശാശ്വതമായ സ്ഥാനം നേടിയിട്ടുണ്ട് എന്ന് നമുക്കു നിസ്സംശയം പറയാം.

സമ്പൂര്‍ണ്ണ നാരായണീയത്തിന്റെ ഇ-ബുക്ക് തയ്യാറാക്കി ഈ ബ്ലോഗില്‍ ഇത് അപ്‍ലോഡ് ചെയ്യാന്‍ സ്നേഹപൂര്‍വ്വം അനുമതി നല്കിയ എന്റെ സുഹൃത്തായ ശ്രീ. പി. എസ്സ്. രാമചന്ദ്രന് (രാമുവിന്) എന്റെ ഹൃദയംഗമമായ നന്ദി. മലയാളഭാഷയിലെ ആത്മീയഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുകയെന്ന മഹായജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന രാമുവിന് എന്റെ അഭിനന്ദങ്ങളും ആശംസകളും.

ഡൗണ്‌ലോഡ്

Tags: , , , , , , , , , , , , , , ,

ഗുരുദേവകൃതികളില്‍ അതിപ്രശസ്തമായ “ജനനീനവരത്നമഞ്ജരീ” എന്ന സ്തോത്രകൃതിയ്ക്ക് സ്ക്കൂള്‍ ഓഫ് വേദാന്തയുടെ സ്ഥാപകനും ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനുമായ സ്വാമി സുധി രചിച്ച ഒരു വ്യാഖ്യാനമാണ് “മാതൃത്വത്തിന്റെ മാധുര്യം“. വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തില്‍ സ്വാമി സുധി നടത്തിയ ഏഴു ദിവസത്തെ പ്രഭാഷണങ്ങളാണ് പിന്നീട് ഈ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഈ കൃതിയെക്കുറിച്ച് ഗ്രന്ഥകാരന്‍ മുഖവുരയില്‍ പറയുന്നതിങ്ങനെയാണ്. “അതിനെല്ലാമുപരി നാരായണഗുരുവിന് ’വിശ്വജനനി’ എന്ന മാതാവിനെക്കുറിച്ചുണ്ടായിരുന്ന അറിവ് വേറൊരിടത്തും ഇത്ര സുതാര്യതയോടെ എനിക്ക് വായിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും അതിലെ ചില വരികള്‍ എന്റെ ഹൃദയസ്പന്ദങ്ങളില്‍ പോലും താളാത്മകമായി ലയിച്ചുചേര്‍ന്നിട്ടുണ്ട്.

അഖണ്ഡാനുഭൂതിയിലെഴും തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി…കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതി മെയ്മേലാകെ മൂടും..

ഈ വരികളൊക്കെ വെറും കവിതയല്ല. കവിതകള്‍ക്കപ്പുറത്തേയ്ക്ക് കണ്ണുകളെ എയ്തു വിടുന്ന വിക്ഷേപണികളാണ്.”

മലയാളത്തിലെ ഭക്തിസാഹിത്യത്തിനും, ശ്രീനാരായണീയസാഹിത്യത്തിനും ഒരു മുതല്‍ക്കൂട്ടാണീ ഗ്രന്ഥമെന്നുള്ളതിന് യാതൊരു സംശയവുമില്ല.

ഡൗണ്‍ലോഡ്

Tags: , , , , ,

ചന്ദ്രഗുപ്തമൗര്യന് ഭാരതത്തിന്റെ ചക്രവര്‍ത്തിസ്ഥാനം നേടിക്കൊടുത്ത കുശാഗ്രബുദ്ധിയായ ഒരു വൃദ്ധബ്രാഹ്മണനെന്ന നിലയ്ക്കാണ് ചാണക്യനെ (ക്രിസ്തുവിന് മുന്‍പ് അഞ്ചാം ശതകം) പലരും അറിയുന്നത്. എന്നാല്‍ ചാണക്യന്‍ അതിലുപരി ഒരു മഹാപണ്ഡിതനും, ധിഷണാശാലിയും, നീതിനിപുണനുമായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു.

മനവേ വാചസ്പതയേ ശുക്രായ പരാശരായ സസുതായ
ചാണക്യായ ച വിദുഷേ നമോസ്തു നയശാസ്ത്രകര്‍തൃഭ്യഃ

എന്നുള്ള പഞ്ചതന്ത്രത്തിന്റെ തുടക്കത്തിലുള്ള വന്ദനശ്ലോകത്തില്‍ ചാണക്യനെ എടുത്തുപറഞ്ഞിട്ടുള്ളതിനാല്‍ പഞ്ചതന്ത്രം എഴുതപ്പെട്ട കാലത്തു തന്നെ മനു, വാചസ്പതി, ശുക്രാചാര്യര്‍ എന്നിവരോടൊപ്പം സ്മരിക്കപ്പെടേണ്ട ഒരു മഹാനായ നയശാസ്ത്രകൃത്തായി ചാണക്യന്‍ വളര്‍ന്നിരുന്നുവെന്നു ന്യായമായും കരുതാവുന്നതാണ്.

കൗടില്യന്‍ എന്ന പേരിലും വിഖ്യാതനായിരുന്ന ചാണക്യന്റെ ഇന്നറിയപ്പെടുന്ന കൃതികള്‍ അര്‍ഥശാസ്ത്രം, ചാണക്യനീതിശാസ്ത്രം എന്നിവയാണ്. അതില്‍ അര്‍ഥശാസ്ത്രം സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും കുറെയൊക്കെ നഷ്ടപ്പെടാതെയും, മാറ്റമില്ലാതെയും നമുക്ക് ലഭിച്ചിട്ടുണ്ട്. അത് ഗണപതി ശാസ്ത്രി തുടങ്ങിയ പണ്ഡിതന്മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

എന്നാല്‍ ചാണക്യന്റെ നീതിശാസ്ത്രത്തിന് ഇന്ന് ലഭ്യമായ പാഠഭേദങ്ങള്‍ക്ക് കണക്കില്ല. ഒന്നു വേറൊന്നുമായി യാതൊരു ചേര്‍ച്ചയുമില്ലാതെയും, ശ്ലോകസംഖ്യ വളരെയധികം വ്യത്യാസപ്പെട്ടിട്ടുമാണ് ഇവയിലെല്ലാം കാണുന്നത്. ലുഡ്‌വിക് സ്റ്റെന്‍ബാക്ക് (Ludwik Sternbach) എന്ന പാശ്ചാത്യ പണ്ഡിതന്‍ ചാണക്യനീതിയുടെ ലഭ്യമായ പാഠഭേദങ്ങളെയെല്ലാം പഠിച്ച് അവയില്‍ രാജനീതിയുമായി ബന്ധപ്പെട്ടതും, ചാണക്യന്‍ സ്വയം രചിച്ചതായിരിക്കാന്‍ സാദ്ധ്യതയുള്ളതുമായ ശ്ലോകങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് സംശോധനം ചെയ്ത് അതിനെ അഡയാര്‍ ലൈബ്രറി ചാണക്യരാജനീതി എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചാണക്യനീതിയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലെല്ലാം തന്നെ രാജനീതിയെക്കുറിച്ചുള്ള ശ്ലോകങ്ങള്‍ക്കു പുറമെ സാമാന്യ നീതിശ്ലോകങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുകൊണ്ടും, അത് സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നു തോന്നിയതിനാലും ഈ ഗ്രന്ഥത്തിലും അത്തരം ശ്ലോകങ്ങളുള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗൗഡീയഗ്രന്ഥമന്ദിരം എന്ന വെബ്സൈറ്റില്‍ നിന്നും ലഭിച്ച സംസ്കൃതപാഠത്തെയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. അതിലെ നിരവധി ശ്ലോകങ്ങള്‍ ഒറ്റനോട്ടത്തില്‍തന്നെ പ്രക്ഷിപ്തമാണെന്നു (പിന്നീട് കൂട്ടീച്ചേര്‍ത്തവയാണെന്ന്) തിരിച്ചറിയാവുന്നവയാണ്.

ഉദാഹരണത്തിന് അദ്ധ്യായം 9-8,11,13; അദ്ധ്യായം 10-14,17,18; അദ്ധ്യായം 11-4; അദ്ധ്യായം 12-5; അദ്ധ്യായം 15-8, 13,16; അദ്ധ്യായം 17-9,10 എന്നിവ ചാണക്യരചിതമല്ല എന്ന് സാധാരണക്കാര്‍ക്ക് പോലും മനസ്സിലാക്കാവുന്നതാണ്. സ്ത്രീകളെയും ശൂദ്രന്മാരെയും നിന്ദിച്ചുകൊണ്ടുള്ളതുമായ ശ്ലോകങ്ങള്‍ ക്രാന്തദര്‍ശിയും, ജിതേന്ദ്രിയനുമായിരുന്ന ചാണക്യന്റെ മേല്‍ കെട്ടിവെയ്ക്കുന്നത് അനീതിയാകുമെന്നു തോന്നുന്നു. രാമന്‍, കൃഷ്ണന്‍ തുടങ്ങിയ ദേവന്മാരെ സ്തുതിച്ചുകൊണ്ടുള്ള ശ്ലോകങ്ങളും പിന്നീട് കൂട്ടിച്ചേര്‍ത്തതായിരിക്കാനാണ് കൂടുതല്‍ സാദ്ധ്യത.

എന്നാലും മേല്‍ പറഞ്ഞ ഗൗഡീയഗ്രന്ഥമന്ദിരം പതിപ്പിലെ പാഠത്തെ തത്ക്കാലം അതുപോലെ ഇതില്‍ നല്കുകയാണ് ചെയ്തിട്ടുള്ളത്. ഇനിയൊരിക്കല്‍ സാധിക്കുമെങ്കില്‍ സംശോധനം ചെയ്ത ഒരു പതിപ്പ് ഇറക്കുവാന്‍ ശ്രമിക്കാമെന്നു വ്യാമോഹിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , ,

cover atmabodha
അദ്വൈതവേദാന്തമെന്താണ് എന്നറിയുവാനാഗ്രഹിക്കുന്ന ജിജ്ഞാസുക്കള്‍ക്ക് അത്യന്തം പ്രയോജനപ്രദമായ ഒരു പ്രകരണഗ്രന്ഥമാണ് ആദിശങ്കരാചാര്യര്‍ വിരചിച്ച “ആത്മബോധം”. അറുപത്തിയെട്ടു ശ്ലോകങ്ങള്‍ മാത്രമുള്ള ഈ ലഘുഗ്രന്ഥത്തിലൂടെ അനാദികാലം മുതല്‍ക്കേ മനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രശ്നങ്ങളായ “ഞാനാരാണ്? എനിക്കെന്തു കൊണ്ട് എപ്പോഴും ശാന്തിയും സന്തോഷവും അനുഭവിക്കുവാന്‍ കഴിയുന്നില്ല? ഈ ദുഃഖത്തില്‍ നിന്ന് എങ്ങനെയാണ് മോചനം നേടുക?” എന്നിവയ്ക്കെല്ലാം തന്നെ ആദിശങ്കരാചാര്യര്‍ സുലളിതമായ ഭാഷയില്‍ യുക്തിയുക്തമായി ഉത്തരം നല്കുന്നു.

ദൈനംദിനജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കുറിക്കുകൊള്ളുന്ന ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. ഒരുദാഹരണം എടുത്തുകാണിക്കുകയാണെങ്കില്‍ “പാകസ്യ വഹ്നിവജ്ജ്ഞാനം വിനാ മോക്ഷോ ന സിധ്യതി” – തീയില്ലാതെ ആഹാരം പാചകം ചെയ്യുവാന്‍ സാദ്ധ്യമല്ലാത്തതു പോലെ ജ്ഞാനം കൂടാതെ മോക്ഷവും സാദ്ധ്യമല്ല എന്ന് എടുത്ത് പറഞ്ഞാണ് ശ്രീ ശങ്കരന്‍ തന്റെ ഗ്രന്ഥരചനയാരംഭിക്കുന്നതു തന്നെ.

ശ്രീശങ്കരന്റെ ഉപദേശങ്ങളുടെ ഒരു സാരസംഗ്രഹമായ ഈ കൃതി ദുഃഖത്തില്‍ നിന്ന് എന്നന്നേയ്ക്കുമായി മോചനം നേടാനാഗ്രഹിക്കുന്ന ഏവര്‍ക്കും ഒരു അനുഗ്രഹമാണെന്നതില്‍ സംശയമില്ല.

ഡൗണ്‍ലോഡ്

Tags: , , , , , , , ,

cover samskritavyavahara sahasri malayalam
സംസ്കൃതഭാഷയില്‍ സംസാരിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് ഉപകരിക്കുന്ന ആയിരം സംസ്കൃതവാചകങ്ങളുടെ ഒരു സമാഹാരമാണീ പുസ്തകം. ഓരോ വാചകത്തിനോടൊപ്പം അതിന്റെ മലയാള വിവര്‍ത്തനവും നല്കിയിട്ടുണ്ട് എന്നതാണിതിന്റെ സവിശേഷത.

ദൈനംദിനജീവിതത്തില്‍ സ്ക്കൂള്‍ , ഓഫീസ്, വീട്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും, ആഹാരം കഴിക്കുമ്പോഴും, അതിഥികളെ സ്വീകരിക്കുമ്പോഴും, സ്ത്രീകള്‍ ഒരുമിച്ചു കൂടുമ്പോഴും മറ്റും ഉപയോഗിക്കേണ്ടിവരുന്ന വാചകങ്ങളും, അതിനാവശ്യമായ പദങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഡൗണ്‍ലോഡ് സംസ്കൃതവ്യവഹാര സാഹസ്രീ
DOWNLOAD ENGLISH VERSION

Tags: , , , , , , , , , , ,

cover bhagavatam malayalam
ശ്രീമദ് ഭാഗവതം നിത്യപാരായണം” എന്ന ഈ ഗ്രന്ഥത്തില്‍ സ്വാമി വെങ്കിടേശാനന്ദ ശ്രീമദ് ഭാഗവതത്തില്‍ നിന്നും നിത്യപഠനത്തിനുതകുന്ന ശ്ലോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് അവയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളോടോപ്പം അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഈ ഗ്രന്ഥത്തിലെ ഒരു പേജ് വായിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം സംക്ഷിപ്തമായി മനസ്സിലാക്കാന്‍ ഒരു സാമാന്യജനങ്ങളെപ്പോലും പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഭാഗവതത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമൃതവാണികളായ ശ്ലോകങ്ങളുടെ ഒരു സമാഹാരമാണീ കൃതി.

ശ്രീ എ. പി. സുകുമാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഈ കൃതി 2005-ല്‍ നിത്യപാരായണം എന്ന പംക്തിയില്‍ മംഗളം ദിനപത്രത്തില്‍ ദിവസേന പ്രസിദ്ധീകരിച്ചിരുന്നു.

ഡൗണ്‍ലോഡ്

Tags: , , ,

Bhaja Govindam Malayalam
ശങ്കരാചാര്യരാല്‍ വിരചിതമായ അതിപ്രശസ്തമായ ഒരു സ്തോത്രമാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഭജ ഗോവിന്ദം എന്ന ഈ സ്തോത്രത്തിന്റെ രചനയ്ക്ക് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ശ്രീ ശങ്കരാചാര്യര്‍ തന്റെ 14 ശിഷ്യരുമൊത്ത് വാരണാസിയിലെ ഒരു വീഥിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു വൃദ്ധവൈയ്യാകരണന്‍ തന്റെ യുവശിഷ്യനെ സംസ്കൃതവ്യാകരണം പഠിപ്പിക്കുന്നത് കാണാന്‍ ഇടയായി. കാര്യം ഗ്രഹിക്കാതെ ഉരുവിട്ട് മനഃപാഠമാക്കുന്ന ശിഷ്യനെക്കണ്ട് അലിവുതോന്നിയ ശങ്കരാചാര്യര്‍ വൈയ്യാകരണന് നല്‍കിയ ഉപദേശമാണത്രേ ഭജ ഗോവിന്ദം എന്ന കവിതയിലെ ശ്ലോകങ്ങള്‍ ‍. ശങ്കരാചാര്യര്‍ 12 ശ്ലോകങ്ങള്‍ ചൊല്ലിയെന്ന് വിശ്വസിക്കപ്പെടുന്നു. അവ “ദ്വാദശമഞ്ജരികാ സ്തോത്രം” എന്നറിയപ്പെടുന്നു. ശങ്കരാചാര്യരുടെ ഒപ്പമുണ്ടായിരുന്ന 14 ശിഷ്യന്മാരും ഓരോ ശ്ലോകങ്ങള്‍ വീതം ചേര്‍ത്തു. അവ “ചതുര്‍ദശമഞ്ജരികാ സ്തോത്രം” എന്നറിയപ്പെടുന്നു. വീണ്ടും ഉപദേശരൂപേണ ചേര്‍ക്കപ്പെട്ട ശ്ലോകങ്ങളും ചേര്‍ന്നതാണ് ഭജ ഗോവിന്ദം.


ഡൗണ്‍ലോഡ്

Tags: , , , , , , , , , ,

swami sudhi
ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയായ ആത്മോപദേശശതകത്തിന് സ്വാമി സുധി രചിച്ച വ്യാഖ്യാനം.

ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെ വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്.

ഡൗണ്‍ലോഡ്

Tags: , , , , , , , , , ,

« Newer Posts - Older Posts »