Feed on
Posts
Comments

ചട്ടമ്പിസ്വാമികള്‍ വിരചിച്ച ആദ്യ കൃതിയാണ് ക്രിസ്തുമതനിരൂപണം അഥവാ ക്രിസ്തുമതഛേദനം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ക്രിസ്തീയ പാതിരിമാര്‍ ദരിദ്രരും നിരക്ഷരരുമായ ഹിന്ദുക്കളെ തൊപ്പിയും കുപ്പായവും മറ്റും നല്കി പ്രലോഭിപ്പിച്ചും ഹിന്ദുമതത്തിലെ വിശുദ്ധഗ്രന്ഥങ്ങളായ വേദപുരാണങ്ങളെയും മറ്റും ഹീനമായും അന്യായമായും അപഹസിച്ചു പറഞ്ഞും, ഹിന്ദുമതത്തെ നിന്ദിക്കുന്ന അനവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും അനേകം ഹിന്ദുക്കളെ മതം മാറ്റിക്കൊണ്ടിരുന്നു.

ഇതിനെക്കുറിച്ച് ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദര്‍ പറയുന്നതിങ്ങനെയാണ്: “”ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴും പാതിരിപ്രസ്ഥാനം പൂര്‍വ്വാധികം ശക്തിപ്പെടുക തന്നെ ചെയ്തു. ക്ഷേത്രാരാധനയ്ക്കു പോകുന്ന ഭക്തന്മാരായ ഹിന്ദുക്കളെ തടഞ്ഞുനിര്‍ത്തി പിശാചിനെ തൊഴാന്‍ പോകരുതെന്നും സത്യദൈവമായ ക്രിസ്തുവില്‍ വിശ്വസിച്ച് തങ്ങളെടെ മതത്തില്‍ ചേരണമെന്നും പാതിരിമാര്‍ ധൈര്യമായി പ്രസ്താവിക്കുമായിരുന്നു.”

“അന്നൊരിക്കല്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേയ്ക്കു സ്വാമികള്‍ പോകുമ്പോള്‍ വഴിയില്‍വച്ച് ഒരു പാതിരി അദ്ദേഹത്തെത്തടഞ്ഞു നിര്‍ത്തി, “കര്‍ത്താവായ യേശുകൃസ്തുവില്‍ വിശ്വസിക്കുക! എങ്കിലേ രക്ഷയുള്ളൂ. ക്ഷേത്രത്തില്‍ പോകരുത്. അത് നരകക്കുഴിയാണ്” എന്നെല്ലാം അവിടുത്തോട് ഉപദേശിച്ചു. മതോന്മാദം പിടിച്ച പാതിരിയുടെ “ഹാലിളക്കം” കണ്ടു സര്‍വ്വമതരഹസ്യവേദിയായ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ഒന്നു പുഞ്ചിരി തൂകിയതേയുള്ളൂ. ഈ സംഭവം കൂടിയാണ് അവിടത്തേയ്ക്കു ആ ഗ്രന്ഥരചനയ്ക്കു പ്രചോദനം നല്കിയത്.”

മതപരിവര്‍ത്തകരായ പാതിരിമാര്‍ക്കുള്ള ഒരു മറുപടിയെന്ന നിലയിലും, ക്രിസ്തുമതത്തിന്റെ യഥാര്‍ഥ സ്വരൂപം ഹിന്ദുക്കള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നുള്ള ഉദ്ദേശ്യത്തോടെയുമാണ് ചട്ടമ്പി സ്വാമികള്‍ തന്റെ മുപ്പത്തിയേഴാം വയസ്സില്‍ (1889 ല്‍) ഷണ്‍മുഖദാസന്‍ എന്ന പേരില്‍ “ക്രിസ്തുമതച്ഛേദനം” എഴുതി പ്രസിദ്ധീകരിച്ചത്. ഇതിനു പുറമെ തന്റെ ചില വാഗ്മികളായ ശിഷ്യന്മാരെ ഇതിലെ ആശയങ്ങള്‍ കേരളമൊട്ടുക്കു പ്രചരിപ്പിക്കാന്‍ വേണ്ട പരിശീലനം നല്കുകയും ചെയ്തു. അതോടെ മതം മാറ്റം തെല്ലൊന്നു സ്തംഭിച്ചു.

ഹിന്ദുമതത്തിന്റെ ദാര്‍ശനിക കാഴ്ചപ്പാടിലൂടെ ക്രിസ്തുമതത്തിലെ അടിസ്ഥാനഗ്രന്ഥമായ ബൈബിളിനെ യുക്തിയുക്തമായും അതിനിശിതമായും വിമര്‍ശിക്കുകയും ഖണ്ഡിക്കുകയുമാണ് ചട്ടമ്പി സ്വാമികള്‍ ഈ ഗ്രന്ഥത്തിലൂടെ ചെയ്തിരിക്കുന്നത്. ഈ ഗ്രന്ഥം മനസ്സിരുത്തി വായിക്കുന്ന ഏതൊരാള്‍ക്കും ക്രിസ്തുമതത്തിലെ അടിസ്ഥാനവിശ്വാസങ്ങളുടെ പൊള്ളത്തരം സുവ്യക്തമാകുമെന്ന് നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ ഏതൊരു ഹിന്ദുവും അവശ്യം വായിച്ചിരിക്കേണ്ട ഒരു അമൂല്യഗ്രന്ഥമാണിത്.

ഗ്രന്ഥരചനയുടെ ഉദ്ദേശ്യത്തിനെക്കുറിച്ചുള്ള വിവാദം

“ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം ക്രിസ്തുമതസാരമാണെന്നും, ഛേദനം എന്ന രണ്ടാംഭാഗം സമരോത്സുകരായ അക്കാലത്തെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കുള്ള മറുപടിയാണെന്നും ഈ ഗ്രന്ഥത്തിന്റെ വിമര്‍ശകര്‍ ഓര്‍ക്കാറില്ല”എന്ന് ചിലര്‍ വാദിക്കുന്നുണ്ട്.

ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമതഛേദനം എന്ന തന്റെ ഗ്രന്ഥത്തില്‍ “ക്രിസ്തുമതസാരം” എന്തിനാണ് എഴുതിച്ചേര്‍ത്തത് എന്നു ഒന്നു ചിന്തിച്ചുനോക്കാം. ക്രിസ്തുമതത്തിലെ സാങ്കേതികസംജ്ഞകളും, അടിസ്ഥാനവിശ്വാസങ്ങളുമറിയാത്ത ഒരാള്‍ക്ക് “ക്രിസ്തുമതഛേദനം” പൂര്‍ണമായും മനസ്സിലാക്കുവാനാവുകയില്ല. അതുകൊണ്ട് അത്തരക്കാര്‍ക്ക് വേണ്ടിയാണ് ചട്ടമ്പിസ്വാമികള്‍ “ക്രിസ്തുമതസാരം” എന്ന അദ്ധ്യായം ആദ്യം തന്നെ എഴുതിച്ചേര്‍ത്തതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രവുമല്ല, ഏതൊരു മതത്തെയോ, സിദ്ധാന്തത്തെയോ ഖണ്ഡിക്കുന്നതിനു മുമ്പായി അതെന്താണ് എന്ന് സംക്ഷേപിച്ച് പറയുന്ന പതിവുമുണ്ട്.

അപ്രകാരമല്ലാതെ, ക്രിസ്തുമതസിദ്ധാന്തങ്ങളെ അല്പം പോലും ചട്ടമ്പിസ്വാമികള്‍ അംഗീകരിച്ചിട്ടില്ലായിരുന്നുവെന്ന് “ക്രിസ്തുമതഛേദനം” ശ്രദ്ധിച്ചുവായിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകും. ക്രിസ്തുമതത്തിലെ ഏറ്റവും അടിസ്ഥാനവിശ്വാസമായ “ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പ്” ശുദ്ധ അബദ്ധമാണെന്ന് യുക്തിയുക്തം സ്ഥാപിച്ചശേഷം ആ വിഷയത്തെക്കുറിച്ചുമാത്രം താന്‍ ഒരു പ്രത്യേകഗ്രന്ഥമെഴുതുന്നുണ്ടെന്നും, അത് ഏകദേശം പൂര്‍ണമായിട്ടുണ്ടെന്നും ചട്ടമ്പിസ്വാമികള്‍ ആ സന്ദര്‍ഭത്തില്‍ പ്രസ്താവിക്കുന്നുമുണ്ട്. ദൗര്‍ഭഗ്യവശാല്‍ ഈ ഗ്രന്ഥം ഇതുവരെ പ്രസിദ്ധീകരിക്കപ്പെടുകയോ, കണ്ടുകിട്ടുകയോ ചെയ്തിട്ടില്ല.

അതിനും പുറമേ ക്രിസ്തുമതനിരൂപണത്തിന് ചട്ടമ്പിസ്വാമികള്‍ എഴുതിയ മുഖവുരയിലും (ഇത് താഴെ ചേര്‍ത്തിട്ടുണ്ട്), ഗ്രന്ഥത്തിനെ ഉപസംഹരിക്കുന്ന സന്ദര്‍ഭത്തിലും ഗ്രന്ഥരചനയുടെ ഉദ്ദേശം അസന്ദിഗ്ധമായി പറയുന്നുണ്ട് – “അല്ലയോ ഹിന്ദുക്കളേ, നിങ്ങള്‍ ദയവുചെയ്ത് ഈ പുസ്തകത്ത ചിത്തസമാധാനത്തോടുകൂടി ആദ്യം തുടങ്ങി അവസാനം വരെയും വായിച്ചു മനസ്സിലാക്കുകയും ഇതില്‍ കാണിച്ചിട്ടുള്ള ന്യായങ്ങളാല്‍ ക്രിസ്തുമതം ഛേദിക്കപ്പെട്ടോ ഇല്ലയോ എന്നു നല്ലതിന്‍വണ്ണം ചിന്തിച്ചു നോക്കുകയും ചെയ്‍വിന്‍. അവര്‍ നിങ്ങളെ അവരുടെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുന്നതിലേയ്ക്ക് ഉത്സാഹിച്ചു വന്നു വാദിക്കുമ്പോള്‍ ആ വാദങ്ങളെ ഒക്കെയും നല്ല പ്രബലന്യായങ്ങളെക്കൊണ്ട് ഖണ്ഡിച്ചുവിട്ടുംകളഞ്ഞ് പരിപൂര്‍ണ്ണദൈവമായിരിക്കുന്ന പരമശിവനെ ഭജിച്ചു സല്‍ഗതിയെ പ്രാപിക്കുന്നവരായി ഭവിപ്പിന്‍.”

പാതിരിമാര്‍ അന്യായമായി ഹിന്ദുമതത്തേയും ദൈവത്തെയും വിമര്‍ശിച്ചത് ഗ്രന്ഥരചനയ്ക്കുള്ള ഒരു നിമിത്തമായി കരുതാമെങ്കിലും, തെറ്റ് അവരുടെ ഭാഗത്തു മാത്രമായിരുന്നെങ്കില്‍ സമദര്‍ശിയും സ്ഥിതപ്രജ്ഞനുമായ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമതത്തേയും, അവരുടെ മതഗ്രന്ഥത്തെയും ഒരിക്കലും ഖണ്ഡിക്കുകയില്ലായിരുന്നു. അവരുടെ തെറ്റ് അവരെ ബോധ്യപ്പെടുത്തുവാന്‍ മാത്രം അദ്ദേഹം ശ്രമിച്ചേനേ. ഇതിനാവശ്യമായ പ്രമാണങ്ങളും അവരുടെ മതഗ്രന്ഥത്തില്‍ നിന്നുതന്നെ ഉദ്ധരിക്കുകയും ചെയ്തേനേ. എന്നാല്‍ അദ്ദേഹം നേരെമറിച്ച് ക്രിസ്തുമതത്തെ സമൂലം ഖണ്ഡിച്ചതുകൊണ്ട് ക്രിസ്തുമതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ശരിയായ അഭിപ്രായം തന്നെയാണ് സ്വാമികള്‍ ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടൂത്തിയത് എന്ന് അനുമാനിക്കുകയേ നിവൃത്തിയുള്ളൂ.

ക്രിസ്തുമതം വളര്‍ന്നതെങ്ങനെ എന്ന അവസാന അദ്ധ്യായം വായിച്ചുകഴിഞ്ഞാല്‍ ക്രിസ്തുമതസിദ്ധാന്തങ്ങളെ മാത്രമല്ല, മതത്തിന്റെ വളര്‍ച്ചയ്ക്കായി അവര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും സ്വാമികള്‍ക്കുണ്ടായിരുന്ന അഭിപ്രായം സുവ്യക്തമാകും. പിന്നീട് ഈ വിഷയത്തില്‍ ഒരു ചര്‍ച്ച വേണ്ടിവരികയില്ല എന്നു നിസ്സംശയം പറയാം.

പലപ്പോഴും, ഈ ഗ്രന്ഥം ആദ്യവസാനം മനസ്സിരുത്തി വായിക്കാത്തവരാണ് ഇതിന്റെ രചനയ്ക്കു പിന്നിലുള്ള സ്വാമികളുടെ ലക്ഷ്യത്തെക്കുറിച്ച് സ്വകപോലകല്പിതങ്ങളായ ആശയങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്.

1890ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ക്രിസ്തുമതനിരൂപണത്തിന്റെ ഒന്നാം പതിപ്പിന് ശ്രീ ചട്ടമ്പിസ്വാമികള്‍ എഴുതിയ മുഖവുര (പൂര്‍വ്വപീഠിക)

അല്ലയോ മഹാജനങ്ങളെ! എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തില്‍ ധരിപ്പിക്കുന്നതിനാകുന്നു. ക്രിസ്തുമതസ്ഥന്മാരായ പാതിരിമാര്‍ മുതലായ ഓരോരോ കുക്ഷിംഭരികള്‍ നമ്മുടെ ഹിന്ദുമതത്തേയും ഈശ്വരനേയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളേയും ന്യായം കൂടാതെ ദുഷിച്ചും അജ്ഞാനകുഠാരം, ത്രിമൂര്‍ത്തിലക്ഷണം, കുരുട്ടുവഴി, മുറുജന്മം, സല്‍ഗുരുലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷ, ശാസ്ത്രം, പുല്ലേലി കുംചു മുതലായ ദൂഷണപുസ്തകങ്ങളെ അച്ചടിപ്പിച്ച് പ്രസിദ്ധംചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്മാരുമായ പുലയര്‍ ചാന്നാര്‍ പറയര്‍ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്തു മയക്കി ഭേദിപ്പിച്ച് സ്വമതമാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുത്തി നരകത്തിനു പാത്രീഭവിപ്പിക്കുന്നതിനെ നാം കണ്ടും കേട്ടുമിരുന്നുകൊണ്ട് ഈ മഹാപാതകത്തിനെ തടയാന്‍ യാതൊരു കഴിവും സമ്പാദിക്കാതെ അടങ്ങിയിരുന്നത് അല്പവും ഉചിതമല്ലെന്നു മാത്രമല്ല, ഈ ഉദാസീനതയില്‍വെച്ച് ഹിന്ദുക്കളില്‍ ഇതുവരെ അഞ്ചിലൊരു ഭാഗത്തോളം ജനങ്ങള്‍ ഈ അപകടത്തില്‍പെട്ടുപോകുന്നതിനും, മേലും ഈ കഷ്ടത പ്രചാരപ്പെടുത്തുന്നതിനും അതുനിമിത്തം നമുക്കും നമ്മുടെ സന്തതികള്‍ക്കും ഐഹികാമുത്രികങ്ങളായ അനേകഫലങ്ങള്‍ക്ക് തടസ്ഥം സംഭവിക്കുന്നതിനും സംഗതിയായി തീര്‍ന്നിരിക്കുന്നു.

ഈ സ്ഥിതിക്ക് നമ്മുടെ ഹിന്ദുക്കളിലുള്ള പണ്ഡിതന്മാര്‍ എല്ലാപേരും സ്വകാര്യത്തില്‍ത്തന്നെ വ്യഗ്രിച്ച് കാലക്ഷേപം ചെയ്യാതെ അനിര്‍വ്വാച്യമഹിമയുടെ അത്യന്തപുണ്യത്തിന്റെയും ശൃംഗാടകമായിരിക്കുന്ന ഈ പരോപകാരത്തില്‍ക്കുടി സ്വല്പം ദൃഷ്ടിവച്ചിരുന്നെങ്കില്‍ ഈ ജനോപദ്രവം എത്രയോ എളുപ്പത്തില്‍ ദൂരീഭവിക്കുന്നതിനും അതുനിമിത്തം അനേകജീവന്മാര്‍ ഈലോകപരലോകങ്ങളില്‍ സുഖീഭവിക്കുന്നതിനും സംഗതിയാകുമെന്നുള്ളത് ഞാന്‍ പറയണമെന്നില്ലല്ലോ. ഭോ! ഭോ! മഹാന്മാരെ, ഇതിനേക്കാള്‍ മഹത്തരമായി വേറെ യാതൊരു പുണ്യവുമില്ലെന്നാണ് എന്റെ ഉത്തമവിശ്വാസം. എന്തെന്നാല്‍ വ്രതം, ദാനം, ജപം, യജനം അദ്ധ്യയനം മുതലായ പുണ്യങ്ങള്‍ താന്താങ്ങളുടെ സുഖത്തിനുമാത്രമെന്നല്ലാതെ അന്യന്മാര്‍ക്ക് അത്രതന്നെ ഫലപ്രദമാണെന്ന് വിചാരിക്കുന്നുണ്ടോ? “അങ്ങനെയല്ലാ” ഈ പുണ്യം തനിക്കും തന്റെ സന്താനങ്ങള്‍ക്കും അന്യന്മാര്‍ക്കും വിശിഷ്യാ ക്രിസ്തുമതക്കൊടുംകുഴിയില്‍പ്പെട്ട് കഷ്ടപ്പെടുന്ന പെരുമ്പാപികള്‍ക്കുപോലും സംബന്ധിക്കുന്നതാകുന്നു. വിശേഷിച്ച് മലയാളികളായ ഹിന്ദുക്കള്‍ ഈ സംഗതിയെ അശേഷം ആലോചിക്കാതെ, അവരുടെ പാട് അവര്‍ക്ക്, നമ്മുടെ കാര്യം നമുക്ക്, എന്നിങ്ങനെ വിചാരിച്ച് ജീവകാരുണ്യം കൂടാതെ അടങ്ങിയിരിക്കുന്നത് ഈശ്വരകോപത്തിന് മുഖ്യമായ കാരണമല്ലയോ?

ഹിന്ദുക്കളായ മഹാന്മാരെ! നിങ്ങള്‍ ഇനിയെങ്കിലും അടങ്ങിയിരിക്കാതെ അവരവരുടെ ശക്തിക്കു തക്കവണ്ണം വിദ്യകൊണ്ടോ ധനംകൊണ്ടോ കഴിയുന്നതും ഉത്സാഹിച്ച് ഈ ക്രിസ്തുമതദുരാചാരങ്ങളെ നിവൃത്തിപ്പിക്കുവാന്‍ തുനിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അശേഷം ധനപുഷ്ടിയും മറ്റുമുണ്ടായിട്ടല്ല എന്റെ ഈ ഉപക്രമം. പിന്നെയോ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയേയും ഉത്സാഹിനം പുരുഷസിംഹമുപൈതി ലക്ഷ്മീഃ എന്ന സജ്ജനവചനത്തേയും അനുസരിച്ച് ഈ കാര്യത്തില്‍ എന്നാല്‍ കഴിയുന്നതും ഉത്സാഹിപ്പാന്‍ തയ്യാറായതാണ്. ആ ഉത്സാഹത്തിന്റെ പൂര്‍വ്വപീഠികയായിട്ടാണ് ഞാന്‍ ക്രിസ്തുമതച്ഛേദനമെന്ന ഈ പുസ്തകത്തെ എഴുതി ഇപ്രകാരം പ്രസിദ്ധംചെയ്യുമാറാക്കിയത്. ഈ ഉപന്യാസത്തില്‍ യുക്തിന്യായങ്ങള്‍ക്കോ മറ്റോ വല്ല ഭംഗവും വന്നിട്ടുണ്ടെങ്കില്‍ അതിനെ പരിഷ്കരിക്കുന്നതു തന്നെ മഹാന്മാരായ നിങ്ങളുടെ അനുഗ്രഹമെന്നു വിശ്വസിച്ച് ഈ പുസ്തകത്തെ നിങ്ങളുടെ ദിവ്യസന്നിധിയില്‍ സമര്‍പ്പിച്ചുകൊള്ളുന്നു.

– ഷണ്‍മുഖദാസന്‍ (ശ്രീ ചട്ടമ്പിസ്വാമികള്‍)

ക്രിസ്തുമതനിരൂപണം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , , ,

2010 in review

The stats helper monkeys at WordPress.com mulled over how this blog did in 2010, and here’s a high level summary of its overall blog health:

Healthy blog!

The Blog-Health-o-Meter™ reads Wow.

Crunchy numbers

Featured image

About 3 million people visit the Taj Mahal every year. This blog was viewed about 40,000 times in 2010. If it were the Taj Mahal, it would take about 5 days for that many people to see it.

In 2010, there were 20 new posts, growing the total archive of this blog to 45 posts. There were 23 pictures uploaded, taking up a total of 4mb. That’s about 2 pictures per month.

The busiest day of the year was November 4th with 384 views. The most popular post that day was പഞ്ചതന്ത്രം മലയാളം – മഹാകവി കുഞ്ചന്‍ നമ്പ്യാര്‍.

Where did they come from?

The top referring sites in 2010 were hinduebooks.blogspot.com, ml.wikipedia.org, sreyas.in, sanskritebooks.wordpress.com, and mail.yahoo.com.

Some visitors came searching, mostly for ഭഗവദ് ഗീത, upanishads in malayalam, malayalam ebooks, narayaneeyam malayalam, and കിളിപ്പാട്ട്.

Attractions in 2010

These are the posts and pages that got the most views in 2010.

1

പഞ്ചതന്ത്രം മലയാളം – മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ November 2010
15 comments

2

ഇ-ബുക്ക് ഡൗണ്‍ലോഡ് October 2009
14 comments

3

Narayaneeyam Malayalam Text with Translation – ശ്രീമദ് നാരായണീയം അര്‍ത്ഥസഹിതം March 2010
4 comments

4

Bhagavad Gita Malayalam Text & Translation ശ്രീമദ് ഭഗവദ് ഗീത – മലയാളം (അര്‍ഥസഹിതം) August 2009
10 comments

5

Isavasya Upanishad – Malayalam Text & Translation ഈശാവാസ്യ ഉപനിഷത് അര്‍ഥസഹിതം September 2009
6 comments

ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് എന്ന ഒരു പ്രത്യേകത പ്രാചീനമലയാളം എന്ന കൃതിയ്ക്കുണ്ട്. സ്വാമികള്‍ ഈ കൃതിയെ ആറു ഭാഗങ്ങളിലായിട്ടു രചിച്ചു എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇതിന്റെ ആദ്യഭാഗം മാത്രമേ കുറച്ചുനാള്‍ മുമ്പുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി ശ്രീ വൈക്കം വിവേകാനന്ദന്‍ ഇതിന്റെ രണ്ടാം ഭാഗത്തിന്റെ കൈയ്യെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും, സെന്റര്‍ ഫോര്‍ സൗത്ത് ഇന്‍ഡ്യന്‍ സ്റ്റഡീസ് അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുകയുണ്ടായി. എന്നറിയുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ ഒന്നാം ഭാഗം മാത്രമാണ് ഇവിടെ ഇപ്പോള്‍ ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്.

കേരളത്തിന്റെ പ്രാചീനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. പരശുരാമന്‍ സമുദ്രനിഷ്കാസനം കൊണ്ടു മലയാളഭൂമിയെ വീണ്ടെടുത്തു വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി അവര്‍ക്കു അതിനെ ദാനം ചെയ്തു എന്നുള്ളതും, ജാതിവിഭാഗത്തില്‍ ഒന്നാമത്തെ സ്ഥാനവും അങ്ങനെ ഹിന്ദുമതാനുസരികളായ മറ്റുള്ളവരുടെ ഗുരുപുരോഹിതസ്ഥാനത്തെയും അവര്‍ അര്‍ഹിക്കുന്നു എന്നുള്ളതും ആയ വാദങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും ഈ ഭുമി വാസ്തവത്തില്‍ മലയാളിനായന്മാരുടെ വകയാണെന്നും, നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളുമായ ദ്രാവിഡന്മാരാണെന്നും, അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മതത്പരതയും കൊണ്ടു സ്വദേശബഹിഷ്കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ടു കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ്‌ ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകത്തിലൂടെ ശ്രീ ചട്ടമ്പിസ്വാമികള്‍ സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.

ഈ കൃതിയുടെ ഒന്നാം ഭാഗത്തിലൂടെ തന്നെ ശ്രുതി, യുക്തി, അനുഭവം എന്നിവയെ പ്രമാണമാക്കി മേല്‍ പറഞ്ഞ മിഥ്യാധാരണകളെ പൊളിച്ചെഴുതുവാന്‍ സ്വാമികള്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞിട്ടുണ്ട്. തന്റെ മേല്‍പറഞ്ഞ വാദങ്ങളെ ശക്തിപ്പെടുത്തുവാനായി പ്രാചീനമലയാളം ഒന്നാം ഭാഗത്തില്‍ സ്വാമികള്‍ സംക്ഷിപ്തമായി മാത്രം പറഞ്ഞ ചില അംശങ്ങളെ വിശദമാക്കുകയും അവയെ സ്ഥാപിക്കുകയുമാണ് പ്രാചീനമലയാളം രണ്ടാം ഭാഗത്തിന്റെ ഉദ്ദേശ്യം.

കൃതജ്ഞത

ശ്രീ ചട്ടമ്പിസ്വാമികളുടെ നിരവധി കൃതികള്‍ പ്രസിദ്ധീകരിക്കപ്പെടാതെ കാലയവനികയില്‍ മറഞ്ഞതുപോലെ പ്രാചീനമലയാളത്തിന്റെ മറ്റു ഭാഗങ്ങളും എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണ് ഇതുവരെ എല്ലാവരും ധരിച്ചിരുന്നത്. എന്നാല്‍ അതിന്റെ രണ്ടാം ഭാഗത്തിന്റെ ഏകദേശം നൂറുവര്‍ഷം പഴക്കമുള്ള ഒരു കൈയ്യെഴുത്തുപ്രതി കണ്ടെത്തിയ വൈക്കം വിവേകനന്ദനോട് നമ്മളോരോരുത്തരും കടപ്പെട്ടിരിക്കുകയാണ്. അതുപോലെ തന്നെ ഈ കൃതിയുടെ പി. ഡി. എഫ്. ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനായി അയച്ചുതന്ന സെന്റര്‍ ഫോര്‍ സൗത്ത് ഇന്‍ഡ്യന്‍ സ്റ്റഡീസിന്റെ പ്രവര്‍ത്തകരോടുള്ള കടപ്പാടും ഇതോടൊപ്പം രേഖപ്പെടുത്തുന്നു.

പ്രാചീന മലയാളം രണ്ടാം ഭാഗം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , ,

ശക്ത്യാരാധകര്‍ക്ക് അത്യന്തം പ്രിയപ്പെട്ട ഒരു സ്തോത്രമാണ് മാര്‍ക്കണ്ഡേയ പുരാണത്തിലെ 81 മുതല്‍ 93 വരെയുള്ള അദ്ധ്യായങ്ങളിലടങ്ങിയിരിക്കുന്ന ദേവീമാഹാത്മ്യം. 700 പദ്യങ്ങളുള്ളതുകൊണ്ട് ഈ കൃതി ദുര്‍ഗ്ഗാസപ്തശതി എന്നും അറിയപ്പെടുന്നുണ്ട്. ഈ കൃതിയ്ക്ക് “ചണ്ഡീപാഠം” എന്ന ഒരു പേരുകൂടിയുണ്ട്. ഇതിലെ 700 പദ്യങ്ങള്‍ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.

മാര്‍ക്കണ്ഡേയമുനി ജൈമിനിയോടും ശിഷ്യന്മാരോടുമായി വര്‍ണ്ണിച്ച ദേവിയുടെ മഹിമയെക്കുറിക്കുന്നന്ന കഥകള്‍ അടങ്ങിയതാണ് ഈ സ്തോത്രം. 13 അദ്ധ്യായങ്ങളിലായി മുഖ്യമായി 3 കഥകളാണ് ഇതില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത്. രാജ്യഭ്രഷ്ടനായ സുരഥന്‍ എന്ന രാജാവും, സ്വബന്ധുക്കളാല്‍ വഞ്ചിതനായ സമാധി എന്ന വ്യാപാരിയും, ആദ്ധ്യാത്മികോപദേശത്തിലൂടെ അവരെ ദേവിയുടെ അനുഗ്രഹത്തിന് പാത്രമാക്കിത്തീര്‍ത്ത മേധസ്സ് എന്ന മുനിയുമാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍.

ദേവിയുടെ മാഹാത്മ്യത്തെ വിവരിക്കുന്ന മൂന്ന് ചരിത്രങ്ങള്‍ മേധസ്സ് എന്ന മുനിവര്യന്‍ അവരോട് (രാജാവിനോടും വ്യാപാരിയോടും) വര്‍ണ്ണിക്കുകയും അതു ശ്രവിച്ച് ദേവീഭക്തിയാല്‍ നിറഞ്ഞ ഹൃദയത്തോടെ അവരിരുവരും ഘോരമായ തപസ്സനുഷ്ഠിക്കുകയും അതില്‍ സംപ്രീതയായ ദേവി അവരുടെ മുന്നില്‍ പ്രത്യക്ഷയായി ഇഷ്ടവരങ്ങളെ നല്കി അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഈ സ്തോത്രത്തിലെ ഇതിവൃത്തം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ രൂപങ്ങളില്‍ ദേവി മഹിഷന്‍, ശുംഭനിശുഭന്മാര്‍, ധൂമ്രലോചനന്‍, ചണ്ഡമുണ്ഡന്മാര്‍, രക്തബീജന്‍ എന്നീ അസുരന്മാരെ വധിക്കുന്നതാണ് ഈ മൂന്ന് ചരിത്രങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ തന്നെ ഈ കൃതി മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടുവെങ്കിലും, ഇന്നും ഇതിനെ സംസ്കൃതത്തില്‍ തന്നെ പാരായണം ചെയ്യുവാനാണ് ദേവീഭക്തന്മാര്‍ അധികം പേരും ഇഷ്ടപ്പെടുന്നത്. ഇതിലെ ഓരോ ശ്ലോകത്തിനും മന്ത്രതുല്യമായ ശക്തിയുണ്ടെന്നുള്ള വിശ്വാസമായിരിക്കാം ഇതിനു കാരണം. ഈ സ്തോത്രം മുഴുവനും ഭക്തിരസപ്രധാനമാണെങ്കിലും 1, 4, 5, 11 എന്നീ നാല് അദ്ധ്യായങ്ങള്‍ വിശേഷിച്ചും അതിമനോഹരങ്ങളും വായനക്കാരെ ഭക്തിയിലാഴ്ത്താന്‍ പര്യാപ്തങ്ങളുമാണ്.

ദേവീമാഹാത്മ്യത്തിന്റെ ഈ ഇ-ബുക്ക് തയ്യാറാക്കുകയും ഈ ബ്ലോഗില്‍ ഇത് അപ്‍ലോഡ് ചെയ്യാന്‍ സ്നേഹപൂര്‍വ്വം അനുമതി നല്കുകയും ചെയ്ത എന്റെ സുഹൃത്തായ ശ്രീ. പി. എസ്സ്. രാമചന്ദ്രന് (രാമുവിന്) എന്റെ ഹൃദയംഗമമായ നന്ദി. മലയാളഭാഷയിലെ ആത്മീയഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുകയെന്ന മഹായജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന രാമുവിന് എന്റെ അഭിനന്ദങ്ങളും ആശംസകളും.

ഡൗണ്‍ലോഡ് ദേവീമാഹാത്മ്യം ഇ-ബുക്ക്

Tags: , , , , , , , , , , ,

ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് എന്ന ഒരു സവിശേഷത പ്രാചീനമലയാളം എന്ന കൃതിയ്ക്കുണ്ട്. സ്വാമികള്‍ ഈ കൃതിയെ ആറു ഭാഗങ്ങളിലായിട്ടു രചിച്ചു എന്നാണ് ജീവചരിത്രകാരന്മാര്‍ പറയുന്നതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇതിന്റെ ആദ്യഭാഗം മാത്രമേ കുറച്ചുനാള്‍ മുമ്പുവരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്ത് ഇതിന്റെ രണ്ടാം ഭാഗം കൈയ്യെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും അതു പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു എന്നറിയുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ ഒന്നാം ഭാഗം മാത്രമാണ് ഇവിടെ ഇപ്പോള്‍ ഇ-ബുക്കായി പ്രസിദ്ധീകരിക്കുന്നത്.

കേരളത്തിന്റെ പ്രാചീനചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യത്തിനെക്കുറിച്ച് ചട്ടമ്പിസ്വാമികള്‍ വളരെ വ്യക്തമായും സംക്ഷിപ്തമായും തന്റെ അവതാരികയില്‍ ഇപ്രകാരം പ്രസ്താവിക്കുന്നുണ്ട് –

“മലയാള ബ്രാഹ്മണര്‍ക്കു  കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നു പലരും സമ്മതിച്ചുവരുന്നു. ഈ അവകാശങ്ങള്‍ക്ക്  അടിസ്ഥാനമായി  അവര്‍ പറയുന്നതു രണ്ടു സംഗതികളെയാകുന്നു.

1. പരശുരാമന്‍ സമുദ്രനിഷ്കാസനം കൊണ്ടു മലയാളഭൂമിയെ വീണ്ടെടുത്തു വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി അവര്‍ക്കു അതിനെ ദാനം ചെയ്തു എന്നുള്ളത്.

2. ജാതിവിഭാഗത്തില്‍ ഒന്നാമത്തെ സ്ഥാനവും അങ്ങനെ ഹിന്ദുമതാനുസരികളായ മറ്റുള്ളവരുടെ ഗുരുപുരോഹിതസ്ഥാനത്തെയും അവര്‍ അര്‍ഹിക്കുന്നു എന്നുള്ളത്.

പഴയ പ്രമാണങ്ങള്‍, പാരമ്പര്യങ്ങള്‍, നടപടികള്‍ഇവയില്‍നിന്നും സര്‍വസമ്മതമായ യുക്തിവാദങ്ങളില്‍നിന്നും മേല്പറഞ്ഞ രണ്ടു സംഗതികളും അടിസ്ഥാനമില്ലാത്തവയാണെന്നും ഈ ഭുമി വാസ്തവത്തില്‍ മലയാളിനായന്മാരുടെ വകയാണെന്നും, നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളുമായ ദ്രാവിഡന്മാരാണെന്നും, അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മതത്പരതയും കൊണ്ടു സ്വദേശബഹിഷ്കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ടു കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ്‌ ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.”

ഈ കൃതിയുടെ ഒന്നാം ഭാഗത്തിലൂടെ തന്നെ ശ്രുതി, യുക്തി, അനുഭവം എന്നിവയെ പ്രമാണമാക്കി മേല്‍ പറഞ്ഞ എല്ലാ മിഥ്യാധാരണകളെയും പൊളിച്ചെഴുതുവാന്‍ സ്വാമികള്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞു എന്നുള്ളത് സ്വാമികളുടെ ചരിത്രപാണ്ഡിത്യം, തര്‍ക്കശാസ്ത്രജ്ഞാനം, കുശാഗ്രബുദ്ധി എന്നിവയ്ക്ക് ഉത്തമ നിദര്‍ശനമാണ്.

കൃതജ്ഞതയും സമര്‍പ്പണവും

ശ്രീ ചട്ടമ്പിസ്വാമികളുടെ സമ്പൂ‍ര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രോജക്ടിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന ഏഴാമത്തെ ഇ-ബുക്കായ പ്രാചീന മലയാളം ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ കൂടെ മുഖ്യപങ്ക് വഹിച്ചത് ഞങ്ങളുടെ ടീമംഗമായ രാമുവാണ്. പ്രവീണ്‍, മനോജ് എന്നീ രണ്ടു പുതിയ അംഗങ്ങള്‍ കൂടി ഇതില്‍ പങ്കാളികളാകുകയും ചെയ്തു എന്ന് കൃതാര്‍ത്ഥതയോടെ അറിയിക്കട്ടെ. പ്രാചീനമലയാളം ഇ-ബുക്ക് എല്ലാ വായനക്കാര്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു.

പ്രാചീന മലയാളം ഒന്നാം ഭാഗം – ഡൗണ്‍ലോഡ് ലിങ്ക്

ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , ,


ശ്രീശങ്കരാചാര്യര്‍ സംസ്കൃതഭാഷയില്‍ വിരചിച്ച ദേവീ ചതുഃഷഷ്ട്യുപചാര പൂജാ സ്തോത്രം എന്ന കൃതിയ്ക്ക് മലയാളഭാഷയില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ ചമച്ച വ്യാഖ്യാനമാണ് ദേവീ മാനസപൂജാ സ്തോത്രം.

ദേവപൂജയുടെ ഒരു പ്രധാന അംശമാണ് ഉപചാരം. ഉപചാരങ്ങളുടെ സംഖ്യയെ ആധാരമാക്കി പൂജകള്‍ പലതായി തിരിച്ചിട്ടുണ്ട് – പഞ്ചോപചാരപൂജ, ഷോഡശോപചാരപൂജ, ചതുഃഷഷ്ട്യുപചാരപൂജ, എന്നിങ്ങനെ. ഇവയില്‍ ചതുഃഷഷ്ട്യുപചാരപൂജ മാനസികമായി ചെയ്യുവാനുദ്ദേശിച്ചുകൊണ്ടാണ് ശങ്കരാചാര്യര്‍ ഈ സ്തോത്രം രചിച്ചിട്ടുള്ളത്. ആസനം, സ്വാഗതം, പാദ്യം, അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, സ്നാനം, മുതലായ അറുപത്തിനാലു ഉപചാരങ്ങളെയും വര്‍ണ്ണിക്കുന്നതും കാവ്യഭംഗിയും, ഭക്തിരസവും വഴിഞ്ഞൊഴുകുന്നതുമായ ഈ സ്തോത്രത്തെ ഭക്തിപൂര്‍വ്വം ദിവസവും ജപിച്ച് മാനസപൂജ ചെയ്യുന്ന ഭക്തന്‍ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവയെ നേടുകയും, സകല അഭീഷ്ടങ്ങളേയും പ്രാപിക്കുമെന്നും, മരണാനന്തരം മോക്ഷമടയുമെന്നും ശങ്കരാചാര്യര്‍ ഇതിന്റെ ഫലശ്രുതിയില്‍ പറയുന്നുമുണ്ട്.

വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ, ഭാവം എന്നീ അഞ്ച് അംഗങ്ങളുള്ള വ്യാഖ്യാനശൈലിയാണ് സ്വാമികള്‍ ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. വ്യാഖ്യാനം പഞ്ചലക്ഷണമെന്നാണ് പറയപ്പെടുന്നത്. സാധാരണയായി പദച്ഛേദം, പദാര്‍ത്ഥോക്തി, വിഗ്രഹം, വാക്യയോജന, സാരാര്‍ത്ഥകഥനം എന്നിവയാണ് വ്യാഖ്യാനത്തിന്റെ അഞ്ച് അംഗങ്ങള്‍. അവയെല്ലാം തന്നെ ഈ വ്യാഖ്യാനത്തില്‍ നമുക്കു വ്യക്തമായി ദര്‍ശിക്കുവാന്‍ സാധിക്കും.

“പരിപൂര്‍ണ്ണകലാനിധി”യായ ചട്ടമ്പിസ്വാമികള്‍ ദേവീ ചതുഃഷഷ്ട്യുപചാര പൂജാ സ്തോത്രം എന്ന കൃതിയെ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് കേരളീയരായ ദേവിഭക്തന്മാര്‍ക്കെല്ലാം തന്നെ അളവറ്റ ഒരു അനുഗ്രഹമായി ഭവിച്ചു എന്നു കരുതുന്നതില്‍ അതിശയോക്തിയില്ല.

ദേവീ മാനസപൂജാ സ്തോത്രം – ഡൗണ്‍ലോഡ് ലിങ്ക്
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , , , , , , ,

മനുഷ്യജീവിതത്തിലെ എല്ലാ വെല്ലുവിളികള്‍ക്കും ശാശ്വത പരിഹാരമോതുന്ന സനാതനചിന്താപദ്ധതിയാണ് അദ്വൈതദര്‍ശനം. അത് ഋഷിമാരുടെ അനുഭൂതിമാത്രമല്ല സമസ്തചരാചരങ്ങളുടെയും അകപ്പൊരുള്‍ അനാവരണം ചെയ്യുന്ന ജീവിതദര്‍ശനം കൂടിയാണ്. ലോകം കണ്ട ഏറ്റവും മികച്ച ജ്ഞാനമീമാംസയും യുക്തിചിന്തയുമാണ് അദ്വൈതദര്‍ശനം.

അദ്വൈതവേദാന്തം പഠിച്ചുതുടങ്ങുന്നവര്‍ക്ക് ഏറ്റവും യോജിച്ച ഒരു കൈപ്പുസ്തകമാണ്, ശ്രീ ചട്ടമ്പിസ്വാമികള്‍ വിരചിച്ച അദ്വൈതചിന്താപദ്ധതി. അദ്ധ്യാരോപാപവാദങ്ങള്‍, ശരീരതത്ത്വസംഗ്രഹം, ജഗന്മിഥ്യാത്വവും ബ്രഹ്മസാക്ഷാത്കാരവും, തത്ത്വമസിമഹാവാക്യോപദേശം, ചതുര്‍വ്വേദമഹാവാക്യങ്ങള്‍, ശ്രുതിസാരമഹാവാക്യപ്രകരണം എന്നീ ആറ് അദ്ധ്യായങ്ങളിലായി വേദാന്തശാസ്ത്രത്തെ സമഗ്രമായും ലളിതമായും സംഗ്രഹിച്ചിട്ടുള്ള ഈ കൃതി മുമുക്ഷുക്കളായ എല്ലാ വായനക്കാര്‍ക്കും ഒരുപോലെ അനുഗ്രഹമാകുന്നുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്രീ ചട്ടമ്പിസ്വാമികള്‍ വിരചിച്ച അദ്വൈതചിന്താപദ്ധതി എന്ന പുസ്തകം സ്കാന്‍ ചെയ്ത് പി. ഡി. എഫ് ഫയല്‍ ആയി ഈ ബ്ലോഗില്‍ നേരത്തെ തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ അദ്വൈതചിന്താപദ്ധതിയുടെ ഡിജിറ്റൈസ്‍ഡ് ഇ-പുസ്തകം പ്രസിദ്ധീകരിക്കുകയാണ്.

അദ്വൈതചിന്താപദ്ധതി ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്


ശ്രീ ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രോജക്ടിന്റെ ഭാഗമായി ഇതിനകം വേദാധികാരനിരൂപണം, ജീവകാരുണ്യനിരൂപണം, നിജാനന്ദവിലാസം എന്നീ മൂന്നു പ്രമുഖകൃതികള്‍ ഇ-ബുക്കുകളായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പ്രാചീനമലയാളം, അദ്വൈതചിന്താപദ്ധതി എന്നീ ഇ-ബുക്കുകളും താമസിയാതെ തന്നെ പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.

ഇപ്പോള്‍ ചട്ടമ്പിസ്വാമികളുടെ ലഘുലേഖനങ്ങള്‍, ചില ഗ്രന്ഥങ്ങള്‍ക്കെഴുതിയ ആമുഖങ്ങളും അവതാരികകളും, കവിതകള്‍, കത്തുകള്‍, തുടങ്ങിയവയെ ഉള്‍ക്കൊള്ളിച്ച് ഒരു ഇ-ബുക്കായി പ്രസിദ്ധീകരിക്കുകയാണ്. ഇതില്‍ തത്ക്കാലം താഴെ പറയുന്ന മൂന്നു ലഘുകൃതികള്‍ മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ.

1. പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം
2. ഭാഷാപദ്മപുരാണാഭിപ്രായം
3. ചില കവിതാശകലങ്ങള്‍

ഇതില്‍ തയ്യാറാകുന്ന മുറയ്ക്ക് താഴെ പറയുന്ന ലഘുകൃതികളും ചേര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നത്.

4. പ്രണവവും സംഖ്യാദര്‍ശനവും
5. കേരളത്തിലെ ദേശനാമങ്ങള്‍
6. മലയാളത്തിലെ ചില സ്ഥലനാമങ്ങള്‍
7. ദേവാര്‍ച്ചാ പദ്ധതിയുടെ ഉപോദ്ഘാതം

ചട്ടമ്പിസ്വാമികളുടെ ലഘുകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്


വേദാന്തപഠനം: അദ്വൈതവേദാന്തം പഠിച്ചു തുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥി ആദ്യം പഠിക്കുന്നത് പ്രകരണഗ്രന്ഥങ്ങളാണ്. വേദാന്തശാസ്ത്രത്തെ സംക്ഷിപ്തവും, ലളിതവും, സമഗ്രവുമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് പ്രകരണഗ്രന്ഥങ്ങള്‍. (ഇതുകൂടാതെ വേദാന്തത്തിലെ ഏതെങ്കിലും ഒരു വിഷയം മാത്രമെടുത്ത് അതിനെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുമുണ്ട് – ആത്മബോധം, ദൃഗ്‍ദൃശ്യവിവേകം, തുടങ്ങിയവ. അവയെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഈ സന്ദര്‍ഭത്തില്‍ പ്രസക്തമല്ല). ഇവയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ സാധാരണയായി പ്രചാരത്തിലുള്ള ചില പ്രകരണഗ്രന്ഥങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.

1. വിവേകചൂഡാമണി – ശങ്കരാചാര്യസ്വാമികള്‍
2. ഉപദേശസാഹസ്രി – ശ്രീ ശങ്കരാചാര്യസ്വാമികള്‍
3. പഞ്ചദശി – വിദ്യാരണ്യസ്വാമികള്‍
4. വേദാന്തസാരം – സദാനന്ദ യോഗീന്ദ്രന്‍
5. വേദാന്തപരിഭാഷ – ധര്‍മ്മരാജ അധ്വരീന്ദ്രന്‍
6. ലഘുവാസുദേവമനനം – വാസുദേവന്‍ (ഈ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല)

ഇവയെല്ലാം സംസ്കൃതഭാഷയില്‍ രചിക്കപ്പെട്ടവയായതിനാല്‍ ഭാരതമൊട്ടുക്കും സംസ്കൃതത്തിലും, ചിലപ്പോള്‍ ഇവയുടെ പ്രാദേശികഭാഷകളിലുള്ള തര്‍ജ്ജമകളുപയോഗിച്ചും പഠനപാഠനം നടക്കുന്ന പതിവുണ്ട്. മേല്‍ പറഞ്ഞ പ്രകരണഗ്രന്ഥങ്ങള്‍ കൂടാതെ പലരും പ്രാദേശികഭാഷകളില്‍ സ്വതന്ത്രമായി പ്രകരണഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.

നിജാനന്ദവിലാസം:കൊടകനല്ലൂര്‍ സുന്ദരസ്വാമികള്‍ തമിഴില്‍ എഴുതിയ ഒരു വേദാന്തപ്രകരണഗ്രന്ഥത്തിന്റെ മലയാളപരിഭാഷയാണു ചട്ടമ്പിസ്വാമികളുടെ “നിജാനന്ദവിലാസം” എന്നാണ് ഡോ. കെ. മഹേശ്വരന്‍ നായര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാല്‍ ശ്രീ നിത്യചൈതന്യയതിയുടെ ആമുഖത്തോടുകൂടി പ്രസ്തുത പുസ്തകത്തിന്റെ ഒരു പുതിയ പതിപ്പ് 1978-ല്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതിന്റെ ആമുഖത്തില്‍ ഈ കൃതി തമിഴില്‍ നിന്നുള്ള പരിഭാഷയാണെന്ന കാര്യം സ്മരിച്ചുകാണുന്നില്ല.

ഈ പുസ്തകത്തെക്കുറിച്ച് ശ്രീ നിത്യചൈതന്യയതി ഇപ്രകാരം പറയുന്നു, “ഈ ഒരൊറ്റ കൃതി മനസ്സിലാക്കുന്നതുകൊണ്ടുതന്നെ അവിദ്യ ഒഴിഞ്ഞു പരമാര്‍ത്ഥത്തെ പകല്‍പോലെ കാണുവാനിട വരും”. സംസ്കൃതത്തിലെ വേദാന്തഗ്രന്ഥങ്ങള്‍ക്കുള്ള കാഠിന്യം ഈ കൃതിക്കില്ല. തമിഴിലെ വേദാന്തകൃതിയുടെ പൊതുസ്വഭാവം ലാളിത്യമാണ്. അത് അപ്പാടെ നിലനിര്‍ത്തുവാന്‍ ചട്ടമ്പിസ്വാമികള്‍ക്ക് നിജാനന്ദവിലാസത്തില്‍ കഴിഞ്ഞിട്ടുണ്ട്.

നിജാനന്ദവിലാസം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക് 1

നിജാനന്ദവിലാസം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക് 2

ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , , , ,


ഉപനിഷത്ത്: പ്രപഞ്ചസത്യത്തെ കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ ഇതിഹാസത്തില്‍ ഉപനിഷത്തുക്കള്‍ക്ക് അദ്വിതീയമായ സ്ഥാനമാണുള്ളത്. “ആത്മാവിന്റെ ഹിമാലയ”മെന്ന് പാശ്ചാത്യദാര്‍ശനികരും, “ശ്രുതിശിരസ്സ്” എന്ന് ഭാരതീയാചാര്യന്മാരും വിശേഷിപ്പിച്ചിട്ടുള്ള ഉപനിഷത്തുക്കളിലെ പ്രതിപാദ്യം ബ്രഹ്മവിദ്യയാണ്.

തത്ത്വശാസ്ത്രത്തിനേക്കാള്‍ ആത്മവിചാരത്തിലൂടെ അനുഭൂതി നേടുന്നതിനാണ് ഉപനിഷത്തുക്കള്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒരു ഉപനിഷദ് ഋഷി പാടിയത് –

വേദാഹമേതം പുരുഷം മഹാന്തം ആദിത്യവര്‍ണ്ണം തമസഃ പരസ്താത്
തമേവം വിദ്വാന്‍ അമൃത ഇഹ ഭവതി നാന്യഃ പന്ഥാ വിദ്യതേഽയനായ

“അന്ധകാരത്തിനപ്പുറത്തുള്ള മഹിമയുള്ളവനായ ഈ പുരുഷനെ ഞാന്‍ അറിയുന്നു. അവനെ അറിഞ്ഞിട്ട് ഒരുവന്‍ അമൃതത്വം നേടുന്നു. അമൃതത്വത്തിലേയ്ക്ക് -മോക്ഷത്തിലേയ്ക്ക്- വേറെ വഴിയില്ല”.

കേനോപനിഷത്ത്: ഈ ഉപനിഷത്ത് സാമവേദത്തിലെ തലവകാരബ്രാഹ്മണത്തിലുള്ളതാണ്. കേന എന്ന പദത്തില്‍ ആരംഭിക്കുന്നതുകൊണ്ടാണ് ഈ ഉപനിഷത്തിന് കേനോപനിഷത്ത് എന്ന പേരുണ്ടായതെന്നാണ് കരുതപ്പെടുന്നത്.

ഈ ഉപനിഷത്തിന്റെ തുടക്കം തന്നെ അതിഗഹനമായ ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ്. ശിഷ്യന്റെ ഈ ചോദ്യത്തിനും, തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കുമുള്ള ആചാര്യന്റെ മറുപടികളാണ് ഉപനിഷത്തിന്റെ ഉള്ളടക്കം. ആദ്യമന്ത്രത്തില്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിക്കുന്നു, “മനസ്സിനെയും, പ്രാണനെയും, കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളെയും ചലിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തിയേതാണ്?” വാസ്തവത്തില്‍ ഉപനിഷത്ത് പൂര്‍ണ്ണമായും ഈ ചോദ്യത്തിന്റെ ഉത്തരം തന്നെയാണെന്നും പറയാം. ചരാചരാത്മകമായ സൃഷ്ടിയ്ക്കാധാരമായ ബ്രഹ്മം എന്ന സത്യവസ്തു തന്നെയാണ് ഈ ശക്തി എന്നാണ് ആചാര്യന്‍ മറുപടി നല്കുന്നത്.

ശ്രോത്രസ്യ ശ്രോത്രം മനസോ മനോ യദ്
വാചോ ഹ വാചം സ ഉ പ്രാണസ്യ പ്രാണഃ
ചക്ഷുഷശ്ചക്ഷുരതിമുച്യ ധീരാഃ
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി 1.2

അത് കാതിന്റെ കാതും, മനസ്സിന്റെ മനസ്സുമാണ്; അവന്‍ വാക്കിന്റെ വാക്കും, പ്രാണന്റെ പ്രാണനും, കണ്ണിന്റെ കണ്ണുമാണ്. അതിനെ ഇപ്രകാരം അറിഞ്ഞവരായ ജ്ഞാനികള്‍ അവിദ്യയെ വെടിഞ്ഞിട്ട്, ഈ ലോകത്തില്‍നിന്നു യാത്രയാകുമ്പോള്‍ അമൃതന്മാരായിത്തീരുന്നു.

ഈ ഉപനിഷത്തിന്റെ സാരാംശം ശ്രീശങ്കരാചാര്യര്‍ രചിച്ച ഏകശ്ലോകി എന്ന ഒറ്റശ്ലോകത്തില്‍ അത്യന്തം ലളിതമായി വര്‍ണ്ണിച്ചിട്ടുണ്ട്.

കിം ജ്യോതിസ്തവ ഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം
സ്യാദേവം രവിദീപദര്‍ശനവിധൗ കിം ജ്യോതിരാഖ്യാഹി മേ
ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീര്‍ധിയോ ദര്‍ശനേ
കിം തത്രാഹമതോ ഭവാന്‍ പരമകം ജ്യോതിസ്തദസ്മി പ്രഭോ

ആചാര്യന്‍: കിം ജ്യോതിഃ തവ?
നിനക്ക് വെളിച്ചം നല്കുന്നതെന്താണ്?
ശിഷ്യന്‍: ഭാനുമാന്‍ അഹനി മേ. രാത്രൗ പ്രദീപാദികം.
എനിക്ക് പകല്‍ വെളിച്ചം നല്കുന്നത് സൂര്യനാണ്; രാത്രി വിളക്ക്, തുടങ്ങിയവയും.
ആചാര്യന്‍: സ്യാദേവം രവിദീപദര്‍ശനവിധൗ കിം ജ്യോതിഃ ആഖ്യാഹി?
സൂര്യനും, രാത്രിയില്‍ വിളക്കും മറ്റും കാണുവാനുള്ള വെളിച്ചം എന്താണെന്നു പറയൂ?
ശിഷ്യന്‍: ചക്ഷുഃ
കണ്ണുകളാണ്
ആചാര്യന്‍:തസ്യ നിമീലനാദിസമയേ കിം ജ്യോതിഃ?
കണ്ണുകളടച്ചിരിക്കുമ്പോള്‍ നിനക്ക് എന്താണ് വെളിച്ചം നല്കുന്നത്?
ശിഷ്യന്‍: ധീഃ
കണ്ണുകളടച്ചിരിക്കുമ്പോള്‍ എനിക്ക് ബുദ്ധിയാണ് വെളിച്ചം നല്കുന്നത്
ആചാര്യന്‍: ധിയോഃ ദര്‍ശനേ കിം ജ്യോതിഃ?
ബുദ്ധിയെ ഏതു വെളിച്ചത്തിലാണ് നീ അറിയുന്നത്?
ശിഷ്യന്‍: തത്ര അഹം
ആ വെളിച്ചം ഞാന്‍ തന്നെയാണ്. (ആത്മപ്രകാശത്തിലാണ് ബുദ്ധിയെ അറിയുന്നത് എന്നര്‍ത്ഥം).
ആചാര്യന്‍:ഭവാന്‍ പരമകം ജ്യോതിഃ
അതുകൊണ്ട് നീ തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ ജ്യോതി (വെളിച്ചം).
ശിഷ്യന്‍:തദസ്മി പ്രഭോ
ഗുരോ! അതേ, ഞാന്‍ തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ ജ്യോതി.

ഇപ്രകാരം പരസ്പരമുള്ള ചോദ്യോത്തരങ്ങളിലൂടെ സ്ഥൂലസൂക്ഷ്മമായ അനുഭവങ്ങളെ വിശകലനം ചെയ്ത് ശിഷ്യനെ കൈപിടിച്ച് ആത്മാനുഭൂതിയിലേയ്ക്ക് നയിക്കുന്ന സമ്പ്രദായമാണ് ഉപനിഷത്‍ സാഹിത്യത്തിലൂടനീളം നമുക്ക് കാണുവാന്‍ കഴിയുന്നത്.

ബാഹ്യവസ്തുക്കളെ അറിയുന്ന ചക്ഷുരാദി ഇന്ദ്രിയങ്ങളെ അറിയുന്നത് മനസ്സാണ്. മനസ്സിനെ ബുദ്ധിയും, ബുദ്ധിയെ ആത്മാവും അറിയുന്നു. തന്നുള്ളില്‍ സാക്ഷീരൂപത്തിലിരിക്കുന്ന സ്വയം പ്രകാശസ്വരൂപനായ ആത്മാവ് തന്നെയാണു താന്‍ എന്ന സത്യമാണ് കേനോപനിഷത്പഠനത്തിലൂടെ മനസ്സിലാക്കേണ്ടത്.

ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , ,

« Newer Posts - Older Posts »