Feed on
Posts
Comments


വിശ്വസാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമദ്ഭഗവദ് ഗീത എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവുമുണ്ടാകാനിടയില്ല. അതേസമയം മതതീവ്രവാദികളാലും, യുക്തിവാദികളാലും, നിരീശ്വരവാദികളാലും മറ്റും ഇത്രയധികം വിമര്‍ശിക്കപ്പെട്ട വേറെയൊരു ഗ്രന്ഥമുണ്ടാകാനുമിടയില്ല. എണ്‍പതുകളുടെ അവസാനത്തില്‍ യുക്തിവാദി ആചാര്യനായ ശ്രീ ജോസഫ് ഇടമറുക് “ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം” എന്ന ഗ്രന്ഥമെഴുതി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ യുക്തിയുക്തം ഖണ്ഡിച്ചുകൊണ്ട് ശ്രീമദ് വാഗ്ഭടാനന്ദസ്വാമികളുടെ പുത്രനും പണ്ഡിതവരേണ്യനുമായ ശ്രീ ഹര്‍ഷവര്‍ദ്ധനന്‍ എഴുതിയ ലേഖനങ്ങളുടെ സംഗ്രഹമാണ് പിന്നീട് “ഭഗവദ്ഗീതയും ഇടമറുകും” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. മലയാളികളായ ഹിന്ദുക്കളുടെ മനം കുളിര്‍ത്ത ഒരു വിജ്ഞാനപ്രദവും, പ്രേരണാദായകവുമായ ഈ വിമര്‍ശനഗ്രന്ഥം ഒരിക്കല്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഇതിനെ ജീവിതാന്ത്യം വരെ വിസ്മരിക്കാനാവില്ല എന്നു പറയാം.

“ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം”, “ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്നും മറ്റുമുള്ള ശ്ലോകഭാഗങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കും, “നക്ഷത്രാണാമഹം ശശീ” എന്ന ഗീതാവചനത്തെ ഉദ്ധരിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന് ജ്യോതിശ്ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പോലുമറിയില്ല എന്നുള്ള ആരോപണത്തിനും ശ്രീ ഹര്‍ഷവര്‍ദ്ധനന്‍ നല്കുന്ന വിശദവും യുക്തിയുക്തവുമായ മറുപടി ഒരേ സമയം ജിജ്ഞാസുകള്‍ക്ക് അമൃതവര്‍ഷമായി അനുഭവപ്പെടുകയും വിമര്‍ശകരെ നിശ്ശബ്ദരാക്കുകയും ചെയ്യുന്നു. ഗീതാവിമര്‍ശനത്തിന് ഇതിലും ഭംഗിയായി ഒരു ഖണ്ഡനഗ്രന്ഥമെഴുതാന്‍ മറ്റാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. ഈ ഒരു ഗ്രന്ഥം രചിച്ചതിന് ഹൈന്ദവജനത എന്നെന്നും ശ്രീ ഹര്‍ഷവര്‍ദ്ധനനോട് കടപ്പെട്ടിരിക്കും.

കൃതജ്ഞത

ശ്രീ ഹര്‍ഷവര്‍ദ്ധനന്‍ രചിച്ച “ഭഗവദ്ഗീതയും ഇടമറുകും” എന്ന കൃതി ഇ-ബുക്കായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ സസന്തോഷം അനുമതി നല്കിയ ഗ്രന്ഥകര്‍ത്താവിന്റെ പത്നി ലളിതാ ഹര്‍ഷവര്‍ദ്ധനനോടും, പുത്രി അപര്‍ണാ ഗിരീഷിനോടും ഈ ബ്ലോഗ് പ്രവര്‍ത്തകര്‍ അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുകയും അവരുടെ ഉദാരമനസ്കതയ്ക്കു മുന്നില്‍ നമോവാകമര്‍പ്പിക്കുകയും ചെയ്യുന്നു.

ഗ്രന്ഥകര്‍ത്താവ് എഴുതിയ ആമുഖത്തിലെ ചില പ്രസക്തഭാഗങ്ങള്‍

“ഭഗവദ്ഗീത അനശ്വരമായ ഒരു ധാര്‍മ്മികഗ്രന്ഥമെന്നതുപോലെ ത്തന്നെ, ഒരു ശാസ്ത്രീയഗ്രന്ഥവുമാകുന്നു. മഹാശാസ്ത്രജ്ഞന്മാര്‍ക്ക് അത് വിജ്ഞാനദാഹശമനം നല്‍കി. വേദങ്ങളുടെ സാരതത്വമാണ് ഭഗവദ്ഗീതയില്‍ നാം കാണുന്നത്. അതില്‍ വേദങ്ങളുടെ ഉപാംഗങ്ങളിലെ തത്വങ്ങളും പ്രതിപാദിച്ചു കാണുന്നു. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം ഈ ആറു ദര്‍ശനങ്ങളും വേദങ്ങളുടെ ഉപാംഗങ്ങളാകുന്നു. അതായത് ഈ ആറു സഹായക ശാസ്ത്രങ്ങളും പഠിയ്ക്കാതെ വേദങ്ങള്‍ മനസ്സിലാവുകയില്ല. എന്നാല്‍, ഇവ കടകവിരുദ്ധങ്ങളായ ചിന്താഗതികള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളാണെന്ന് വരെ ചില വൈദേശികന്മാര്‍ എഴുതിവെച്ചിട്ടുണ്ട്. അങ്ങിനെ ചെയ്തതില്‍ അവര്‍ക്ക് ചില നിക്ഷിപ്ത താല്പര്യങ്ങളുണ്ടായിരുന്നു. അത്തരം താഴ്ന്ന നിലവാരത്തിലുള്ള പുസ്തകങ്ങള്‍ പഠിച്ചിട്ടാണ് ചില വിദ്വാന്മാര്‍ ഭാരതീയചിന്തയ്ക്ക് വിശദീകരണം നലിയിട്ടുള്ളത്. അത്തരം പുസ്തകങ്ങള്‍ ഈശ്വരവിശ്വാസികളായ ഗൗതമനേയും (ന്യായദര്‍ശനകര്‍ത്താവ്), കണാദനേയും (വൈശേഷിക ദര്‍ശനകര്‍ത്താവ്), കപിലനെയും (സാംഖ്യദര്‍ശനകര്‍ത്താവ്), നിരീശ്വരവാദികളാക്കി ചിത്രീകരിച്ചു. ചിലര്‍ ഈ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനഗ്രന്ഥങ്ങളായ കാരികകളാണ് ആദ്യമൂണ്ടായതെന്നും, ദര്‍ശനങ്ങള്‍ പിന്നീടാണുണ്ടായതെന്നും സായിപ്പന്മാരുടെ പുസ്തകങ്ങള്‍ പഠിച്ച് വിധി എഴുതി. പുത്രി ജനനിയെ പ്രസവിച്ചു എന്നുപറയുന്നതുപോലെ ഹാസ്യാസ്പദമാണീ ധാരണ. ആദ്യമുണ്ടായത് ദര്‍ശനങ്ങള്‍ തന്നെ, സംശയമില്ല. ഇത്തരം പണ്ഡിതന്മാരുടെ പുറകെ പോയവരുടെ പുറകെ പോയ ഒരു വ്യക്തിയുടെ രചനയാണ്, “ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം” എന്ന പുസ്തകം. റിച്ചാര്‍ഡ് ഗാര്‍ബേ, വെബര്‍ തുടങ്ങിയ മതമൗലികന്മാര്‍ ഭാരതീയ ഗ്രന്ഥങ്ങളെ മുന്‍വിധികളുടെ വെളിച്ചത്തില്‍ സ്വച്ഛന്ദമായ അനുമാനങ്ങളിലൂടെ വിമര്‍ശിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് ഗാര്‍ബെയുടെ അനുമാനങ്ങള്‍ തിരസ്കൃതങ്ങളാണെന്ന് ഡോക്ടര്‍ രാധാകൃഷ്ണന്‍ തന്നെ പറയുന്നു. അദ്ദേഹത്തിന്റെ ഭഗവദ്ഗീതാ ഭാഷ്യത്തില്‍ ഈ സത്യം തുറന്നുപറഞ്ഞിട്ടുണ്ട്.

“തിരസ്കൃതങ്ങളായ ഈദൃശ ചിന്താഗതികളുടെ ഈറ്റില്ലങ്ങളായ കൃതികള്‍ വായിച്ചുകൊണ്ട് ഇന്ത്യയിലെ പല ഭൗതികവാദികളും തങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷിലും, ഹിന്ദിയിലും, മലയാളത്തിലും എന്നുവേണ്ട ഇന്ത്യയിലെ മറ്റുഭാഷകളിലും ഭാരതീയ തത്വചിന്തയെപ്പറ്റി എഴുതിയിട്ടുണ്ട്. മതഫണ്ടമെന്റലിസ്റ്റുകള്‍, തങ്ങളുടെ അഭിപ്രായങ്ങള്‍ സാധൂകരിക്കുന്നതിന് ഹൈന്ദവ ഗ്രന്ഥങ്ങളെ കോട്ടിവളച്ചുവെങ്കില്‍, ഭൗതികവാദികള്‍ നിരീശ്വരവാദത്തെയും, തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെയും പ്രചരിപ്പിക്കുന്നതിനുവേണ്ടി ഭാരതീയചിന്തയെ വിരൂപമാക്കി. യുക്തിവാദി ഫണ്ടമെന്റലിസ്റ്റുകള്‍ അതിനെ വികലവും, വികൃതവുമാക്കുവാന്‍ ശ്രമിക്കുകയാണ്. അതിനൊരു മകുടോദാഹരണമാണ് ഇടമറുക് എഴുതിയ “ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം” എന്ന കൃതി. ജര്‍മ്മന്‍ പണ്ഡിതനായ ഷ്ളീഗലിന്റെ ഭഗവദ്ഗീത പരിഭാഷ വായിച്ച ജര്‍മ്മന്‍ പണ്ഡിതന്‍ ഹംബോള്‍ട്ട് അതിനെ വാനോളം വാഴ്ത്തി. “It is perhaps the deepest and the loftiest thing the world has to show” (ഒരു പക്ഷേ ലോകത്തിന് കാട്ടുവാന്‍ കഴിയുന്ന ഏറ്റവും അഗാധവും, ഏറ്റവും ഉന്നതവുമായ വസ്തുവാണത് (ഗീത)”, എന്ന് ഹംബോള്‍ട്ട് പറഞ്ഞപ്പോള്‍ മതഫണ്ടമെന്റെലിസ്റ്റുകളായ ആല്‍ബെര്‍ട്ട് വെബര്‍, ലോറിന്‍സര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ക്ക് കലികയറി. അവര്‍ പ്രതികരിച്ചു. വിമര്‍ശനബുദ്ധിയോടെ, അവരെഴുതിയ പുസ്തകങ്ങള്‍ വായിച്ചാല്‍ യുവതലമുറക്ക് ഈ കാര്യം വ്യക്തമാകും. പാശ്ചാത്യ പണ്ഡിതന്മാര്‍ എഴുതിക്കൂട്ടിയതെല്ലാം ശരിയാണെന്ന് കണ്ണുമടച്ച് വിശ്വസിക്കുന്നവര്‍ക്ക് ഹൈന്ദവ തത്വചിന്ത എന്നും പരസ്പരവിരുദ്ധങ്ങളായിത്തോന്നും. അത്തരം ഒരു തോന്നലിന്റെ പ്രതിഫലനമാണ് ഇടമറുകിന്റെ ഗീതാവിമര്‍ശനപഠനം.

“ആകാശവാണിയുടെ ഹിന്ദി സംസ്കൃതവിഭാഗത്തില്‍ ജോലിച്ചെയ്യുമ്പോഴാണ്, ഈ കൃതി ഞാന്‍ കാണുവാനിടയായത്. അത് വായിച്ചപ്പോള്‍ എനിക്ക് ദുഃഖം തോന്നി. ഹൈന്ദവതത്വചിന്തയെയും, ചരിത്രത്തേയും ഫണ്ടമെന്റെലിസ്റ്റുകളായ ചില പാശ്ചാത്യ ചരിത്രകാരന്മാര്‍ യഥേഷ്ടം ദ്രോഹിച്ചുകഴിഞ്ഞിട്ടുണ്ട്. അതിനുപുറമേ ഇതാ ഒരു കൂനില്‍കുരു. ഒരു മറുപടി എഴുതണമെന്ന് അതു വായിച്ച പലരും എന്നെ നിര്‍ബന്ധിച്ചു. എന്നാല്‍ ചിലര്‍ ഈ വിമര്‍ശനത്തെ അവഗണിക്കുവാന്‍ പറഞ്ഞു. പണ്ഡിതരും, സഹൃദയരുമായ ചിലര്‍ മറുപടി എഴുതുവാനാണ് എന്നെ പ്രേരിപ്പിച്ചത്. മഹാകവി അക്കിത്തത്തിനെ ഞാന്‍ ആദ്യമായി സ്മരിയ്ക്കട്ടെ.

“അങ്ങിനെ എഴുതിയ മറുപടിയുടെ കയ്യെഴുത്ത് പ്രതി ധര്‍മ്മസ്നേഹിയും, ഗീതാഭക്തനുമായ കേസരി പത്രാധിപര്‍ ശ്രീ. പി.കെ. സുകുമാരന്‍ അവര്‍കളെ ഞാന്‍ കാണിച്ചു. അദ്ദേഹം അത് വായിച്ച് എത്രയും വേഗം പ്രസിദ്ധീകരിയ്ക്കാമെന്ന് എന്നോട് പറഞ്ഞു. അങ്ങിനെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനപരമ്പര സമ്പാദനം ചെയ്തെടുത്തതാണ് “ഭഗവദ്ഗീതയും ഇടമറുകും” എന്ന ഈ കൃതി.”

– ഹര്‍ഷവര്‍ദ്ധനന്‍

ഡൗണ്‍ലോഡ് ഇ-ബുക്ക് – “ഭഗവദ്ഗീതയും ഇടമറുകും – ഹര്‍ഷവര്‍ദ്ധനന്‍”

Tags: , , , , , , , , , , , ,



കഴിഞ്ഞ ഒരു ശതാബ്ദക്കാലമായി മലയാളികളുടെ സാംസ്കാരികജീവിതത്തിന്റെ ഒരു അവിഭാജ്യഭാഗമായി മാറിയ അതുല്യമായ ഒരു ഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി വിരചിച്ച “ഐതിഹ്യമാല”. ലോകസാഹിത്യത്തില്‍ ആയിരത്തൊന്നു രാവുകള്‍ക്കും, ഈസോപ്പ് കഥകള്‍ക്കും ഉള്ളതും, ഭാരതീയസാഹിത്യത്തില്‍ പഞ്ചതന്ത്രത്തിനും, കഥാസരിത്‍സാഗരത്തിനുള്ള അതേ സ്ഥാനമാണ് മലയാളസാഹിത്യത്തില്‍ ഈ ഗ്രന്ഥത്തിനുള്ളത്. ചെമ്പകശേരി രാജാവ് മുതല്‍ തിരുവട്ടാറ്റാദികേശവന്‍ വരെ 126 ഐതിഹ്യങ്ങളാണ് ഇതിലെ ഉള്ളടക്കം. മലയാളികള്‍ നിരവധി തലമുറകളായി കൈമാറുകയും ആസ്വദിക്കുകയും ചെയ്തിട്ടുള്ള ഈ കൃതിയുടെ ജനപ്രിയതയ്ക്ക് ഇന്നും അല്പവും കുറവ് വന്നിട്ടില്ല എന്നത് ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു.

യൂറോപ്യന്മാര്‍ വരുന്നതിനു മുമ്പുള്ള കേരളത്തിലെ ജനജീവിതത്തിന്റെ ഒരു സജീവമായ ചിത്രം ഈ കഥകളില്‍ നമുക്കു കാണുവാന്‍ സാധിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍, ജാതിവ്യവസ്ഥ, ആരാധനാസമ്പ്രദായങ്ങള്‍, ഉത്സവങ്ങള്‍, രാജാക്കന്മാര്‍, ബ്രാഹ്മണശ്രേഷ്ഠന്മാര്‍, വീരനായകന്മാര്‍, നാട്ടുപ്രമാണിമാര്‍, പണ്ഡിതന്മാര്‍, കവികള്‍, മന്ത്രവാദികള്‍, വൈദ്യന്മാര്‍, യക്ഷികള്‍, ഭൂതപ്രേതങ്ങള്‍, ഗജവീരന്മാര്‍ എന്നുവേണ്ടാ ജനജീവിതത്തിലെ എല്ലാത്തിനെയും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളെയും രംഗങ്ങളെയും അത്യന്തം അതിശയോക്തിയോടെയും ആകര്‍ഷണീയമായും കൊട്ടാരത്തില്‍ ശങ്കുണ്ണി ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍, മധ്യകാലീന കേരളത്തിലെ സാംസ്കാരികജീവിതത്തിന്റെ ഒരു സമഗ്രവും, അത്യാശ്ചര്യകരവും അതേസമയം ആസ്വാദ്യകരവുമായ കഥാരൂപത്തിലുള്ള ഒരു വിവരണമാണ് ഐതിഹ്യമാല എന്നു പറയാം. അതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയും. ഇതിലെ കഥകള്‍ വായിച്ചറിയാനുള്ള അവസരം ഈ തലമുറയിലെയും വരും തലമുറയിലെയും എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐതിഹ്യമാല എന്ന ഗ്രന്ഥത്തെ ഡിജിറ്റൈസ് ചെയ്യുവാനുള്ള ഈ പ്രോജക്ട് ആരംഭിച്ചത്.

ഐതിഹ്യമാലയിലെ 126 കഥകള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇ-ബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ 21 കഥകള്‍ വീതമുള്ള 6 ഭാഗങ്ങളിലായി ഐതിഹ്യമാല പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ. ആദ്യത്തെ 21 കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഭാഗം ഇന്ന് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയാണ്. ഈ സംരംഭത്തിന് സഹായസഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്കരോടും, ഐതിഹ്യമാലയുടെ ഒന്നാം ഭാഗം ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ അംഗങ്ങളും എന്റെ സുഹൃത്തുക്കളുമായ രാമചന്ദ്രന്‍, രാജ്മോഹന്‍, ആശാകിരണ്‍, സുഗേഷ് ആചാരി, രമേശ് നടരാജന്‍, പ്രവീണ്‍ എന്നിവരോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല ഒന്നാം ഭാഗം – ഉള്ളടക്കം

1 ചെമ്പകശ്ശേരി രാജാവ്
2 കോട്ടയത്തു രാജാവ്
3 മഹാഭാഷ്യം
4 ഭര്‍ത്തൃഹരി
5 അദ്ധ്യാത്മരാമായണം
6 പറയി പെറ്റ പന്തിരുകുലം
7 തലക്കുളത്തു ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും
8 വില്വമംഗലത്തു സ്വാമിയാര്‍ 1
9 കാക്കശ്ശേരി ഭട്ടതിരി
10 മുട്ടസ്സു നമ്പൂരി
11 പുളിയാമ്പിള്ളി നമ്പൂരി
12 കല്ലന്താറ്റില്‍ ഗുരുക്കള്‍
13 കോലത്തിരിയും സാമൂതിരിയും
14 പാണ്ടമ്പുറത്തു കോടന്‍ഭരണിയിലെ ഉപ്പുമാങ്ങ
15 മംഗലപ്പിള്ളി മൂത്തതും പുന്നയില്‍ പണിക്കരും
16 കാലടിയില്‍ ഭട്ടതിരി
17 വെണ്‍മണി നമ്പൂതിരിപ്പാടന്മാര്‍
18 കുഞ്ചമണ്‍ പോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും
19 വയക്കരെ അച്ഛന്‍ മൂസ്സ്
20 കോഴിക്കോട്ടങ്ങാടി
21 കിടങ്ങൂര്‍ കണ്ടങ്കോരന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല ഇ-ബുക്ക്

ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

Tags: , , , , , , , , ,

വസന്തഋതുവില്‍ ആരംഭിച്ച് ശിശിരഋതുവില്‍ അവസാനിക്കുന്ന ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന വ്രതങ്ങളും, ഉത്സവങ്ങളും, അനുഷ്ഠാനങ്ങളും അവയുടെ പിന്നിലുള്ള തത്വങ്ങളും ഐതിഹ്യങ്ങളും വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ് ഡോ. ആര്‍. ലീലാദേവി രചിച്ച “ഹിന്ദു ഇയര്‍ ബുക്ക്”. ശ്രീരാമനവമി മുതല്‍ ശിവരാത്രി വരെയുള്ള എല്ലാ വലുതും ചെറുതുമായ പുണ്യദിനങ്ങളുടെയും വിശദമായ വിവരണവും, ആ ദിവസങ്ങളില്‍ ഹിന്ദുക്കളനുഷ്ഠിക്കുന്ന പൂജകളും, വ്രതങ്ങളും, ആചാരങ്ങളും ഈ പുസ്തകത്തില്‍ ലഭ്യമാണ്. ഈ പുസ്തകത്തില്‍ ഉടനീളം അതാത് ഉത്സവങ്ങളോടനുബന്ധിച്ചു ചേര്‍ത്തിട്ടുള്ള സ്തോത്രങ്ങളും പ്രാര്‍ത്ഥനാശ്ലോകങ്ങളും വായനക്കാര്‍ക്ക് വളരെയധികം പ്രയോജനപ്രദമാണ്. ഹൈന്ദവജീവിതചര്യയുടെ അവിഭാജ്യഘടകവും, ഹിന്ദുക്കള്‍ പൊതുവെ അറിഞ്ഞിരിക്കേണ്ടതുമായ ഒന്നാണ് ഈ പുസ്തകത്തിലെ ഉള്ളടക്കമായ ഉത്സവങ്ങളും, ആചാരങ്ങളും, വ്രതങ്ങളും, അനുഷ്ഠാനങ്ങളും എന്നത് ഈ പുസ്തകത്തിന്റെ ആനുകാലികപ്രസക്തിയെ വര്‍ദ്ധിപ്പിക്കുന്നു.

ഹിന്ദു ഇയര്‍ ബുക്ക് എന്ന ഗ്രന്ഥത്തിന്റെ ഇ-പുസ്തകം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ സദയം അനുമതി നല്കുകയും, അതിന്റെ പി.ഡി.എഫ്. ഫയല്‍ അയച്ചു തരികയും ചെയ്ത ഗ്രന്ഥകര്‍ത്രിയുടെ സുപുത്രനയ വിഷ്ണുവിനോടുള്ള നിസ്സീമമായ കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ.

ഡൗണ്‍ലോഡ് ഹിന്ദു ഇയര്‍ ബുക്ക് – ലിങ്ക്-1

Tags: , , , , , , ,

വിനോബാ ഭാവേ

സുപ്രസിദ്ധ ഗാന്ധിയനും, ഭൂദാനപ്രസ്ഥാനത്തിന്റെ പ്രണേതാവുമായിരുന്ന ആചാര്യ വിനോബാ ഭാവേ ഒരു ചിന്തകനും, സ്വാതന്ത്ര്യസമരസേനാനിയും, സാമുഹ്യപരിഷ്കര്‍ത്താവും, പണ്ഡിതനുമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഭഗവദ് ഗീത മനഃപാഠമാക്കുകയും, പിന്നീട് ഗീതാസാഗരത്തിലാഴ്ന്നിറങ്ങുകയും ചെയ്ത അദ്ദേഹം ഗീതയെ സ്വന്തം അമ്മയായിട്ടാണ് കണ്ടിരുന്നത്. തന്റെ മാതൃഭാഷയായ മറാട്ടിയില്‍ അദ്ദേഹം ശ്രീമദ് ഭഗവദ് ഗീതയെ പദ്യരൂപത്തില്‍ പരിഭാഷപ്പെടുത്തുകയുണ്ടായി. ഭഗവദ്ഗീത തന്റെ പ്രാണനാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

ഗീതാപ്രവചനം
സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിന് 1932-ല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് മഹാരാഷ്ട്രയിലെ ധുലിയാജയിലിലടയ്ക്കുകയുണ്ടായി. അവിടെ വെച്ച തന്റെ സഹതടവുകാരോട് അദ്ദേഹം മറാത്തി ഭാഷയില്‍ നടത്തിയ ഗീതാപ്രഭാഷണപരമ്പര പിന്നീട് മറാത്തിയിലും മറ്റനേകം ഭാഷകളിലും “ഗീതാപ്രവചനം” എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ഭഗവദ് ഗീതയെക്കുറിച്ച് ശ്രീശങ്കരന്‍ തന്റെ ഭാഷ്യത്തില്‍ വര്‍ണ്ണിക്കുന്നത് “ഗീതാശാസ്ത്രം സമസ്തവേദാര്‍ത്ഥസാരസംഗ്രഹമാണ്” എന്നാണ്. അങ്ങനെയുള്ള വേദസാരസംഗ്രഹമായ ഗീതാശാസ്ത്രത്തെ സാധാരണക്കാര്‍ക്കുപോലും എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍പാകത്തിലാണ് വിനോബാ ഭാവേ തന്റെ പ്രഭാഷണങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിവയ്ക്ക് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനമെന്തെന്നും നമ്മുടെ ജീവിതം ധന്യമാകുവാന്‍ അവ എപ്രകാരം സഹായിക്കുന്നുവെന്നും ഈ ഗ്രന്ഥത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.

കൃതജ്ഞത
ഗീതാപ്രവചനം മലയളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത് സുപ്രസിദ്ധ സാഹിത്യകാരനായ ശ്രീ. വി. ബാലകൃഷ്ണനാണ്. ഗീതാപ്രവചനം ഇ-ബുക്ക് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അനുമതി നല്കുകയും, അതിന്റെ പി.ഡി.എഫ്. അയച്ചുതരികയും ചെയ്തതിന് ഗ്രന്ഥകര്‍ത്താവിന്റെ സുപുത്രനായ ശ്രീ. വിഷ്ണുവിനോടുള്ള അസീമമായ കൃതജ്ഞത ഇവിടെ രേഖപ്പെടുത്തട്ടെ.

ഡൗണ്‍ലോഡ് ഗീതാപ്രവചനം ഇ-ബുക്ക് – ലിങ്ക്-1
ഡൗണ്‍ലോഡ് ഗീതാപ്രവചനം ഇ-ബുക്ക് – ലിങ്ക്-2

Tags: , , , , , , , , , ,

വേദങ്ങളാണ് ഭാരതത്തിലെ ആസ്തികദര്‍ശനങ്ങളുടെയെല്ലാം പരമമായ പ്രമാണങ്ങള്‍. നാസ്തി വേദാത് പരം ശാസ്ത്രം (വേദങ്ങളേക്കാള്‍ ഉല്‍കൃഷ്ടമായ ശാസ്ത്രം വേറെയില്ല) എന്ന് അത്രിസ്മൃതി ഉദ്ഘോഷിക്കുന്നു. മറ്റു സ്മൃതികളും പുരാണങ്ങളുമെല്ലാം ഐക്യകണ്ഠേന ഇതിനെ ഏറ്റുപറയുകയും ചെയ്യുന്നതുകൊണ്ട് ഭാരതീയര്‍ക്ക് വേദങ്ങളേക്കാള്‍ പ്രമാണമായി വേറെയൊന്നുമില്ലെന്നു സംശയാതീതമായി തെളിയുന്നു. വേദങ്ങള്‍ ശ്രുതി എന്നും അറിയപ്പെടുന്നു. നാലു വേദങ്ങളുടെയും അന്ത്യഭാഗത്തെ വേദാന്തമെന്നും ഉപനിഷത്തെന്നും പറയുന്നു. ഉപനിഷത്തുക്കളാണ് വേദസാരം. അതുകൊണ്ടുതന്നെയാണ് ഉപനിഷത്തുകളെ ശ്രുതിശിരസ്സ് (വേദങ്ങളുടെ ശിരസ്സ്) എന്നും വിളിക്കുന്നത്. ഭാരതീയദര്‍ശനത്തില്‍ ഉപനിഷത്തുകള്‍ക്കുള്ള പ്രാധാന്യമാണ് ഇത് വിളിച്ചോതുന്നത്.

അനന്താ വൈ വേദാഃ (വേദങ്ങള്‍ അനന്തങ്ങളാണ്) എന്നൊരു ചൊല്ലുണ്ട്. അപ്പോള്‍ ഉപനിഷത്തുക്കളും അസംഖ്യങ്ങളായിരുന്നിരിക്കണം. എന്നാല്‍ ഇന്ന് പ്രധാനമായി 108 ഉപനിഷത്തുക്കളാണ് ഉള്ളതായി കണക്കാക്കുന്നത്. ഇവയിലുള്‍പ്പെടുന്ന മുക്തികോപനിഷത്തില്‍ ഈ 108 ഉപനിഷത്തുകളുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ തന്നെ വേദങ്ങളുടെ താല്പര്യമെന്താണെന്ന് സ്ഥാപിക്കുവാനായി വേദവ്യാസന്‍ രചിച്ച ബ്രഹ്മസൂത്രത്തില്‍ ആവര്‍ത്തിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുള്ളവയും, ആദിശങ്കരന്‍ ഭാഷ്യം രചിച്ചിട്ടുള്ളവയുമായിട്ടുള്ള ഉപനിഷത്തുക്കള്‍ പത്തെണ്ണമാണ്. അവയ്ക്ക് മറ്റ് ഉപനിഷത്തുക്കളേക്കാള്‍ പ്രാമാണ്യം ഏറുമെന്ന് കരുതപ്പെടുന്നു. അവ ദശോപനിഷത്തുക്കളെന്ന് അറിയപ്പെടുന്നു. പൊതുവെ വേദാന്തവിദ്യാര്‍ത്ഥികള്‍ ശ്രീമദ് ഭഗവദ്ഗീത, ദശോപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം എന്നീ മൂന്നും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്രയം മാത്രമാണ് പഠിക്കാറുള്ളത്.

ഗ്രന്ഥകര്‍ത്തൃദമ്പതികളായ ശ്രീ. വി. ബാലകൃഷ്ണനും, ഡോ. ആര്‍. ലീലാദേവിയും

എന്നാല്‍ മറ്റ് ഉപനിഷത്തുക്കളുടെ ഉള്ളടക്കമെന്താണ്? അവയും ദശോപനിഷത്തുക്കളും തമ്മില്‍ ഏതെങ്കിലും വിഷയത്തില്‍ വൈരുദ്ധ്യമുണ്ടോ? എന്നും മറ്റും ജിജ്ഞാസുക്കള്‍ ചിന്തിക്കാനുള്ള സാദ്ധ്യതകള്‍ ഏറെയുണ്ട്. അങ്ങനെയുള്ള ജ്ഞാനപിപാസുക്കള്‍ക്ക് അത്യന്തം പ്രയോജനപ്പെടുന്ന ഒരുത്തമഗ്രന്ഥമാണ് വി. ബാലകൃഷ്ണന്‍ആര്‍. ലീലാദേവി ദമ്പതികള്‍ രചിച്ച 108 ഉപനിഷത്തുകള്‍‍. ഉപനിഷത്തുക്കളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള സമഗ്രമായ ഒരു ഗ്രന്ഥം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്ന അഭിലാഷം കുറെ നാളായി എന്റെ മനസ്സിലുണ്ടായിരുന്നുവെങ്കിലും അത് ഇത്രയും വേഗം സഫലമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചുനാള്‍ മുമ്പ് ഈ ഗ്രന്ഥകര്‍ത്തൃദമ്പതികളുടെ സുപുത്രനായ ശ്രീ. വിഷ്ണു അപ്രതീക്ഷിതമായി ഈ ബ്ലോഗ് സന്ദര്‍ശിക്കുകയും ഈ ഗ്രന്ഥത്തിന്റെ ഇ-പുസ്തകം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ സദയം അനുമതി നല്കുകയും, അതിന്റെ പി.ഡി.എഫ്. ഫയല്‍ അയച്ചു തരികയും ചെയ്തു. അതിന് വിഷ്ണുവിനോടുള്ള അനല്പമായ കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ് 108 ഉപനിഷത്തുകള്‍

Tags: , , , , , , , , , , ,

ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഈ ബ്ലോഗില്‍ 2009 ജൂലായില്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ മൂലകൃതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അര്‍ത്ഥം ചേര്‍ക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നു സമ്പൂര്‍ണ്ണകൃതികള്‍ അര്‍ത്ഥസഹിതം പോസ്റ്റ് ചെയ്യുവാനുള്ള സൗഭാഗ്യവും കൈവന്നിരിക്കുന്നു. ഗ്രന്ഥകര്‍ത്താവിന്റെ മകന്‍ ശ്രീ വിഷ്ണു കഴിഞ്ഞയാഴ്ച എനിക്ക് എഴുതുകയും, അതിനുശേഷം ഈ കൃതി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നല്കുകയും സ്നേഹപൂര്‍വ്വം അത് അയച്ചുതരികയും ചെയ്യുകയുണ്ടായി. ഇക്കാര്യത്തില്‍ ശ്രീ വിഷ്ണുവിനോട് ഞാന്‍ അത്യന്തം കടപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ ഉദാരമനസ്സിനു മുന്നില്‍ നമോവാകമര്‍പ്പിക്കട്ടെ.

ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കുന്ന മലയാളികള്‍ക്കേവര്‍ക്കും സുപരിചിതരാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവായ ശ്രീ വി. ബാലകൃഷ്ണനും അദ്ദേഹത്തിന്റെ ധര്‍മ്മപത്നി ശ്രീമതി ലീലാദേവിയും. ഈ ഗ്രന്ഥകര്‍ത്തൃദമ്പതികള്‍ വേദങ്ങള്‍, പുരാണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ദര്‍ശനങ്ങള്‍, മഹാഭാരതം, വാല്മീകിരാമായണം, ദേവീഭാഗവതം, തുടങ്ങി വേദസാഹിത്യത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളെല്ലാം മലയാളത്തിലേയ്ക്ക്‌ മൊഴിമാറ്റിയിട്ടുണ്ട്‌. മലയാളസാഹിത്യത്തിന് ഈ സാഹിതീ ഉപാസകര്‍ നല്കിയ സംഭാവന അമൂല്യവും അവിസ്മരണീയവുമാണ്.

================================================

രണ്ടാം പതിപ്പിന് ഗ്രന്ഥകര്‍ത്താവ് എഴുതിയ മുഖവുരയിലെ പ്രസക്തഭാഗങ്ങള്‍

“ഗുരുദേവ കവിതകള്‍ക്ക് പദാനുപദ അര്‍ത്ഥം നല്കി പ്രകാശനം ചെയ്യുന്ന ഗ്രന്ഥമാണ് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍. ഈ ഗ്രന്ഥം തയ്യാറാക്കുന്നതില്‍ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, മുനി നാരായണ പ്രസാദ് ഉള്‍പ്പെടെ പ്രഗല്ഭരായ പലരുടേയും വ്യാഖ്യാനങ്ങള്‍ എനിക്കു സഹായകമായി വര്‍ത്തിച്ചിട്ടു്. ഇവരോടെല്ലാം എനിക്കുള്ള നിസ്സീമമായ കടപ്പാട് വാക്കുകള്‍ക്കതീതവുമാണ്.

“മഹാകവി കുമാരനാശാന്‍, ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതിയ ജീവചരിത്രം ഈ ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടു്. കൊല്ലവര്‍ഷം 1090-ല്‍ വിവേകോദയം മാസികയിലാണ് ഇതു പ്രസിദ്ധീകരിച്ചത്. ഗുരുവിനെപ്പറ്റി പിന്നീടുണ്ടായ എല്ലാ ജീവചരിത്രങ്ങള്‍ക്കും അടിസ്ഥാനമായത് ആശാന്റെ ഈ ലഘുജീവചരിത്ര ഗ്രന്ഥമാണ്. പ്രസ്തുത ഭാഗം ഈ ഗ്രന്ഥത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അത്യധികം ചാരിതാര്‍ത്ഥ്യമുണ്ട്. ഗുരുസ്വാമിയെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുപകരിക്കും.

“ഗുരുവചനങ്ങളും അദ്ദേഹത്തിന്റെ കാവ്യ സംസ്‌കൃതിയും രോമഹര്‍ഷത്തോടെയല്ലാതെ ഒരു കേരളീയനും ഉള്‍ക്കൊള്ളാനാവുകയില്ല. ആ ചേതോവികാരമാണ് ഇതിന്റെ സമ്പാദനത്തിനും വ്യാഖ്യാനത്തിനും നിദാനമായി വര്‍ത്തിച്ചത്. തിരക്കിനിടയില്‍ യാദൃച്ഛികമായി എന്തെങ്കിലും സ്ഖലിതങ്ങള്‍ വന്നുപോയിട്ടുമെങ്കില്‍ സദയം ക്ഷമിക്കണമെന്നപേക്ഷിക്കുന്നു. സ്നേഹബുദ്ധ്യാ അവ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

“പുതിയ സഹസ്രാബ്ദത്തിലേക്ക് കാലൂന്നിയിരിക്കുന്ന നാം, ഇന്നലെകളിലേക്ക് മനസ്സു തിരിക്കുമ്പോഴാണ് ഗുരുദേവന്റെ പ്രസക്തിയും, ധന്യമായ ആ ജീവിതം പകര്‍ന്നു നല്കിയ തിരിവെട്ടവും തിരിച്ചറിയുക. ഒരു യുഗത്തിന്റെ മുഖ്യ ചാലകശക്തിയായി വര്‍ത്തിച്ച ഗുരുദേവന്റെ മുന്നില്‍ സാഷ്ടാംഗ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.”

– വി. ബാലകൃഷ്ണന്‍, പാല, 2002

ഡൗണ്‍ലോഡ് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ – ലിങ്ക്-1

ഡൗണ്‍ലോഡ് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ – ലിങ്ക്-2

Tags: , , , , , , , , , , ,

ഹിന്ദുമതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും, അതേ സമയം പ്രാമാണികവുമാണ് ശ്രീമദ് ഭഗവദ് ഗീത. ഭാരതീയരും വൈദേശികരുമായ ആചാര്യന്മാരും വിദ്വാന്മാരും ഗീതയ്ക്ക് രചിച്ചിട്ടുള്ള ഭാഷ്യങ്ങള്‍ ഒട്ടവനധിയാണ് – എട്ടാം നൂറ്റാണ്ടില്‍ ശ്രീശങ്കരന്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടില്‍ സ്വാമി ചിന്മയാനന്ദജിയും, ഗാന്ധിജിയും, വിനോബാജിയും, നടരാജഗുരുവും, ഗുരു നിത്യചൈതന്യയതിയും, ഡോ. രാധാകൃഷ്ണനും മറ്റും എഴുതിയ വ്യാഖ്യാനങ്ങള്‍ ഗീതയുടെ മഹത്വത്തെ എടുത്തുകാണിക്കുന്നു. ഒരു പക്ഷേ ഇത്രയുമധികം പേര്‍ ഇത്രയും വ്യത്യസ്തമായി വ്യാഖ്യാനിച്ചിട്ടുള്ള ഒരു ഗ്രന്ഥം വേറെയുണ്ടോ എന്നുതന്നെ നമുക്കു സംശയിക്കാം.

മലയാളത്തില്‍ തന്നെ പഴയതും പുതിയതുമായി ശ്രേഷ്ഠങ്ങളായ നിരവധി ഗീതാവ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയിലൊന്നും തന്നെ ഇ-ബുക്കായി ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടില്ല. ഇത്തരത്തില്‍ ആദ്യമായി ഇറങ്ങുന്ന ഭഗവദ് ഗീതാ വ്യാഖ്യാനത്തിന്റെ ഇ-ബുക്കാണ് സ്വാമി അഡഗഡാനന്ദജി രചിച്ച “യഥാര്‍ത്ഥ ഗീത“. അദ്ദേഹത്തിന്റെ ഗീതാവ്യാഖ്യാനം ഏകദേശം അന്‍പതോളം ഭാഷകളിലായി www.yatharthgeeta.com എന്ന സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ മലയാളത്തിലുള്ള ഇ-ബുക്ക് പി.ഡി.എഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ ചേര്‍ക്കുന്നു.

ഡൗണ്‍ലോഡ്

Tags: , , , , , ,


സര്‍വ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം

“ശ്രീ ശങ്കരഭഗവല്‍പാദരുടെ വേദാന്തപ്രകരണങ്ങളില്‍ എല്ലാംകൊണ്ടും ബൃഹത്തും മഹത്തുമായ പ്രകരണമാണ് സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം. ഈ ഒരു പ്രകരണത്തെമാത്രം ശരിയായി പഠിച്ചാല്‍തന്നെ ഒരാള്‍ക്ക് അദ്വൈതവേദാന്തത്തില്‍ നിസ്സംശയമായ അറിവുണ്ടാവാം. അത്രമാത്രം വിപുലവും സമ്പൂര്‍ണ്ണവുമാണ് ഇതിലെ പ്രതിപാദനം. പ്രായേണ ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളേയും സ്പര്‍ശിക്കുകയും ആവശ്യമുള്ളിടത്തു പൂര്‍വ്വപക്ഷങ്ങളെ അവതരിപ്പിക്കുകയും സിദ്ധാന്തങ്ങളെ സമര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ വേദാന്തവിദ്യാര്‍ത്ഥികള്‍ക്കും, ജിജ്ഞാസുക്കള്‍ക്കും ഈ പ്രകരണം വലിയൊരനുഗ്രഹം തന്നെയാണ്.” ഈ ഗ്രന്ഥത്തിന് മലയാളത്തില്‍ വ്യാഖ്യാനം രചിച്ച് മലയാളികളായ മുമുക്ഷുക്കളെയെല്ലാം അനുഗ്രഹിച്ച സ്വാമി ജ്ഞാനാനന്ദസരസ്വതി തന്റെ വ്യാഖ്യാനത്തിന്റെ മുഖവുരയിലെഴുതിയ അഭിപ്രായമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്.

സ്വാമി ജ്ഞാനാനന്ദസരസ്വതി

ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പ്രത്യേകിച്ചും വേദാന്തശാസ്ത്രഗ്രന്ഥങ്ങള്‍, വായിക്കുന്നവര്‍ക്ക് സുപരിചിതനാണ് സമാദരണീയനായ സ്വാമി ജ്ഞാനാനന്ദസരസ്വതി. ഋഷീകേശിലെ ശ്രീ ശിവാനന്ദസ്വാമികളുടെ അടുക്കല്‍ നിന്നും സന്യാസദീക്ഷ സ്വീകരിച്ച അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ ആദ്ധ്യാത്മികപ്രഭാഷണങ്ങളിലൂടെയും, ആദ്ധ്യാത്മികഗ്രന്ഥരചനകളിലൂടെയും മലയാളികളുടെയിടയില്‍ ഒരു ആദ്ധ്യാത്മിക ഉണര്‍വ്വുണ്ടാക്കുന്നതിന് അക്ഷീണം പരിശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹം സ്വതന്ത്രമായി രചിച്ചതും, വ്യാഖ്യാനം രചിച്ചിട്ടുള്ളതുമായ ഗ്രന്ഥങ്ങള്‍ നിരവധിയാണ്.

സ്വാമി സ്വരൂപാനന്ദ സരസ്വതി എഴുതിയ ജ്ഞാനാനന്ദസരസ്വതി സ്വാമികളുടെ ഒരു ലഘുജീവചരിത്രത്തിന്റെ ഇ-ബുക്ക് ഈ പോസ്റ്റിന്റെ താഴെയായി നല്കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൃതജ്ഞതയും ഗ്രന്ഥസമര്‍പ്പണവും

ഈ ഗ്രന്ഥം ഇ-ബുക്കിന്റെ രൂപത്തില്‍ ഈ ബ്ലോഗില്‍ പോസ്റ്റു ചെയ്യുന്നതിന് അനുവാദം നല്കിയ പാലക്കാട്ട് ശിവാനന്ദാശ്രമം മഠാധിപതിയുടെയും മറ്റ് അധികൃതരുടേയും ഉദാരമനസ്കതയ്ക്കു മുന്നില്‍ സവിനയം നമോവാകമര്‍പ്പിക്കുന്നു. അതോടൊപ്പം ഈ ഇ-ബുക്ക് വായനക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിന് കാരണമായി നിന്നുകൊണ്ട് എനിക്ക് ആദ്യാവസാനം പ്രചോദനമേകുകയും, ഇതിന്റെ ഡിജിറ്റൈസേഷനില്‍ മുഖ്യമായി പങ്കുവഹിക്കുകയും ചെയ്ത രാമുവിനോടും, ഈ പ്രോജക്ടിലെ മറ്റു പങ്കാളികളായ രാജ്മോഹന്‍, അബ്രഹാം, പ്രജിത്ത്, ആശാകിരണ്‍ എന്നിവരോടുമുള്ള കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു. ഇനിയും ഇത്തരത്തില്‍ നിരവധി ഗ്രന്ഥരത്നങ്ങള്‍ മലയാളികള്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ സര്‍വ്വേശ്വരന്‍ ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹത്തിന്റെ ഇ-പുസ്തകം സംപൂജ്യ ജ്ഞാനാനന്ദസരസ്വതി സ്വാമികളുടെ നൂറ്റിയൊന്നാം ജയന്തി വേളയില്‍ (ഫെബ്രുവരി ഏഴിന്)അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ആദരസമേതം സമര്‍പ്പിക്കട്ടെ.

സര്‍വ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം ഡൗണ്‍ലോഡ്
സ്വാമി ജ്ഞാനാനന്ദസരസ്വതി – ലഘുജീവചരിത്രം ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , , , , , , , , ,


ശ്രീചക്രം അഥവാ ശ്രീയന്ത്രം:
ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കപ്പെടുന്ന അതിമഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തില്‍ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തില്‍. ഇതില്‍ ശക്തിയെപ്രതിനിധാനം ചെയ്യുന്ന 5 ത്രികോണങ്ങള്‍ അധോമുഖമായും, ശിവനെ പ്രതിനിധാനം ചെയ്യുന്ന 4 ത്രികോണങ്ങള്‍ ഊര്‍ധ്വമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നൂറുയാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മുന്നരക്കോടി തീര്‍ഥങ്ങളില്‍ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീ ചക്രദര്‍ശനം കൊണ്ടു കിട്ടുമെന്നാണു ‘തന്ത്രസാര’ത്തില്‍ പറഞ്ഞിട്ടുള്ളത്. സൗന്ദര്യലഹരീസ്തോത്രത്തില്‍ ആദിശങ്കരാചാര്യരും ശ്രീയന്ത്രത്തിനെ നിരവധി പ്രാവശ്യം പരാമര്‍ശിച്ചിട്ടുണ്ട്.

ഗ്രന്ഥവിഷയം:
പൂജാവിധികളെക്കുറിച്ച് ചട്ടമ്പിസ്വാമികള്‍ എഴുതിയിട്ടുള്ള ഒരേഒരു ഗ്രന്ഥമായിരിക്കാം ഒരു പക്ഷേ “ശ്രീചക്രപൂജാകല്പം”. ശ്രീചക്രപൂജാവിധി അതായത് ശ്രീചക്രത്തെ ഉപയോഗിച്ചുകൊണ്ടുള്ള കാളീപൂജ ചെയ്യുവാനുള്ള വിധിയാണ് ഇതിലെ വിഷയം. എന്നാലും ഗ്രന്ഥാരംഭത്തില്‍തന്നെ സംസ്കൃത, തമിഴ്, മലയാളപ്രമാണശ്ലോകങ്ങളെ ഉദ്ധരിച്ചുകൊണ്ട്, ശ്രീചക്രത്തെ വരയ്ക്കുവാനുള്ള നിര്‍ദ്ദേശങ്ങളും ചട്ടമ്പിസ്വാമികള്‍ വളരെ വിശദമായിത്തന്നെ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.

കേവലം ശ്രീയന്ത്രരചനാവിധിയും, പൂജാവിധിയും മാത്രമാണ് സ്വാമികള്‍ ഇതില്‍ വര്‍ണ്ണിച്ചിട്ടുള്ളത്. അതേസമയം ശ്രീവിദ്യാ സമ്പ്രദായത്തെക്കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടുമില്ല. അതുകൊണ്ട് വിദ്വാനും അനുഭവസമ്പന്നനുമായ ഒരു ഗുരുവില്‍നിന്നും ശ്രീവിദ്യാ ഉപാസനയ്ക്കുള്ള ഉപദേശം സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ഒരു കൈപ്പുസ്തകമായി മാത്രം ഉപയോഗിക്കുവാന്‍ ഉദ്ദേശിച്ചായിരിക്കണം ചട്ടമ്പിസ്വാമികള്‍ ഇതെഴുതിയിട്ടുണ്ടായിരിക്കുക എന്ന് നമുക്ക് മനസ്സിലാക്കാം.

ശ്രീചക്രപൂജാകല്പം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , ,

ശ്രീ ചട്ടമ്പിസ്വാമികള്‍ വിരചിച്ച ഒരു ഭാഷാചരിത്രപഠനഗ്രന്ഥമാണ് ആദിഭാഷ. ചട്ടമ്പിസ്വാമികള്‍ ഈ കൃതി തമിഴിലാണ് രചിച്ചതെന്നും, സ്വാമികളുടെ ശിഷ്യനും പണ്ഡിതനുമായ പന്നിശ്ശേരി നാണുപിള്ള അതിനെ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയെന്നുമാണ് പറയപ്പെടുന്നത്. ഈ കൃതി രചിക്കപ്പെട്ടിട്ട് ഏകദേശം 80 വര്‍ഷത്തേയ്ക്ക് പ്രസിദ്ധീകരിക്കപ്പെടാതെയും കണ്ടുകിട്ടാതെയും ഇരിക്കുകയാണുണ്ടായത്. പിന്നീട് ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഒരുമിച്ച് ഒരു ഗ്രന്ഥമായി ആദ്യമായി പ്രസിദ്ധീകരിച്ച് മലയാളികളുടെയെല്ലാം ആദരവും കൃതജ്ഞതയും പിടിച്ചുപറ്റിയ ശ്രീ. കെ. മഹേശ്വരന്‍ നായര്‍ പെരുമ്പാവൂരിലുള്ള ഒരു ചട്ടമ്പിസ്വമികളുടെ ഒരു ഭക്തഗൃഹസ്ഥനില്‍ നിന്ന് ഇതിന്റെ ഒരു പഴയ കൈയ്യെഴുത്തുപ്രതി കണ്ടെത്തി 2005 ല്‍ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ഈ മഹത്കൃത്യത്തിന് ഡോ. മഹേശ്വരന്‍ നായരോടും, ഇതിന്റെ കൈയ്യെഴുത്തുപ്രതി കേടുകൂടാതെ അതിദീര്‍ഘകാലം സുരക്ഷിതമായി വെച്ച ആ ഭക്തകുടുംബത്തോടും നാമെല്ലാവരും എന്നെന്നും കടപ്പെട്ടിരിക്കുന്നു.

സകലഭാഷകളുടെയും മാതാവാണ് സംസ്കൃതഭാഷ എന്ന വാദത്തെ ഈ കൃതിയിലൂടെ ചോദ്യം ചെയ്യുകയാണ് ചട്ടമ്പിസ്വാമികള്‍ ചെയ്തിരിക്കുന്നത്. തമിഴിന്റെയും മറ്റുദ്രാവിഡഭാഷകളുടേയും പൂര്‍വ്വരൂപമായ പ്രാചീനദ്രാവിഡഭാഷയാണ് സംസ്കൃതം മുതലായ എല്ലാ പരിഷ്കൃതഭാഷകളുടെയും മാതാവ് എന്നാണ് സ്വാമികള്‍ ഈ കൃതിയിലൂടെ സ്ഥാപിക്കുവാനുദ്ദേശിച്ചിട്ടുള്ളത്. ആദിഭാഷ ഉടലെടുത്തത് ആദ്യമായി ഈ ഭൂമിയില്‍ മനുഷ്യരുടെ ആദിമനിവാസസ്ഥലത്തു തന്നെയായിരിക്കണം എന്ന നിഗമനത്തിനെ അടിസ്ഥാനമാക്കി ആ ഇടം ഏതായിരിക്കുമെന്നുള്ളതിനെക്കുറിച്ചും ചട്ടമ്പിസ്വാമികള്‍ ഇതില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. സിംഹളദ്വീപിനു പടിഞ്ഞാറുള്ള ഒരു ഭൂവിഭാഗത്തിലായിരിക്കണം ജീവിവര്‍ഗ്ഗവും മനുഷ്യരും ആദ്യമായി ഉദ്ഭവിച്ചത് എന്ന് അഗസ്ത്യമുനിയുടെ ചില പ്രാചീനകൃതികളെ അടിസ്ഥാനമാക്കി ചട്ടമ്പിസ്വാമികള്‍ സമര്‍ത്ഥിക്കുന്നുമുണ്ട്.

സംസ്കൃതഭാഷയാണ് എല്ലാ ഭാഷകളുടേയും മാതാവ് എന്ന് എല്ലാ ഭാരതീയവിദ്വാന്മാരും ശക്തമായി വിശ്വസിക്കുകയും വാദിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ ഈ വാദത്തിനെ നിരസിച്ചുകൊണ്ട്, ഭാഷാചരിത്രപരമായി അന്ന് നിലവിലിരുന്ന നിരവധി വിശ്വാസപ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുവാന്‍ ചട്ടമ്പിസ്വാമികള്‍ക്ക് സാധിച്ചു എന്നതുതന്നെ അദ്ദേഹത്തിന്റെ അപ്രതിമമായ വിദ്വത്വത്തിനെയും, ആരെയും കൂസാത്ത ആത്മധൈര്യത്തിനെയും എടുത്തുകാണിക്കുന്നു.

സംസ്കൃതത്തിലെയും തമിഴിലെയും അക്ഷരമാല, സന്ധി, ലിംഗം, വചനം, വിഭക്തി, ധാതു എന്നിവയെ സംബന്ധിക്കുന്ന വ്യാകരണനിയമങ്ങളെ താരതമ്യപ്പെടുത്തി അവ തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങളെ എടുത്തുകാണിച്ചിട്ട് തമിഴ് മുതലായ ദ്രാവിഡഭാഷകള്‍ സംസ്കൃതത്തില്‍ നിന്നുണ്ടായവയല്ല എന്നും ചട്ടമ്പിസ്വാമികള്‍ സ്ഥാപിക്കുന്നുണ്ട്.

ഈ ചര്‍ച്ചയുടെ ഭാഗമായി സംസ്കൃതവ്യാകരണത്തിലെ വിഭക്തിപ്രകരണവും, ധാതുപ്രകരണവും അത്യന്തം ലളിതവും സംക്ഷിപ്തവുമായി രണ്ട് അദ്ധ്യായങ്ങളിലായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് മലയാളികളായ സംസ്കൃതവിദ്യാര്‍ത്ഥികള്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ്. ഏറ്റവും കുറഞ്ഞ വാക്കുകളില്‍ തികച്ചും സരളമായി ശബ്ദരൂപങ്ങളും, ധാതുരൂപങ്ങളും രൂപപ്പെടുന്നതെങ്ങനെ എന്ന് പാണിനീസൂത്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് തന്നെ ഈ രണ്ട് അദ്ധ്യായങ്ങളില്‍ വിവരിച്ചിട്ടുണ്ട്.

ഭാരതീയഭാഷകളുടെ ഉദ്ഭവത്തിനെക്കുറിച്ച് ഗഹനമായ ഒരു പഠനത്തിനു പുതിയൊരു തുടക്കം കുറിക്കുവാന്‍ ഈ കൃതിക്ക് സാദ്ധ്യമാകും എന്നു നമുക്കു വിശ്വസിക്കാം.

ആദിഭാഷ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

Tags: , , , , , , , , ,

« Newer Posts - Older Posts »